ലേഡീസിനും ജെൻസിനുമായി ഒരു കംപ്ലീറ്റ് കോസ്റ്റ്യൂം ഔട്ട്ലെറ്റുമായി നാസ് ഫാഷൻസ് പ്രവർത്തനമാരംഭിക്കുന്നു

ലേഡീസിനും ജെൻസിനുമായി ഒരു കംപ്ലീറ്റ് കോസ്റ്റ്യൂം ഔട്ട്ലെറ്റുമായി നാസ് ഫാഷൻസ് പ്രവർത്തനമാരംഭിക്കുന്നു

ലേഡീസിനും ജെൻസിനുമായി ഒരു കംപ്ലീറ്റ് കോസ്റ്റ്യൂം ഔട്ട്ലെറ്റുമായി നാസ് ഫാഷൻസ് പ്രവർത്തനമാരംഭിക്കുന്നു. സോന കളക്ഷൻ്റെ മറ്റൊരു സംരംഭമായ നാസ് ഫാഷൻസ് 23-08-2025 (ശനിയാഴ്ച) ഉദ്ഘാടനം ചെയ്യുകയാണ്. വർക്കല പുത്തൻ ചന്തയിലാരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം വർക്കല എം എൽ എ വി. ജോയി നിർവഹിയ്ക്കും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആദ്യ വില്പന നടത്തും. മികച്ച കളക്ഷൻസ്, മിതമായ വില എന്നിവയും നാസ് ഫാഷൻസ് ഉറപ്പ് നൽകുന്നു.

വർക്കല ഗ്രൂപ്പ് സമ്മേളനം ആഗസ്റ്റ് 23ന്

വർക്കല ഗ്രൂപ്പ് സമ്മേളനം ആഗസ്റ്റ് 23ന്

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് വർക്കല ഗ്രൂപ്പ് സമ്മേളനം നടത്തുന്നു. പാർവതീപുരം ഭജനമഠം ഹാളിൽ ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.ടി ഡി ഇ എഫ് ഗ്രൂപ്പ് പ്രസിഡന്റ് ഒ കെ കൃഷ്ണകുമാർ അധ്യക്ഷനാകും. പരിപാടിയിൽ മറ്റ് പ്രമുഖരും പങ്കെടുക്കും.

പരിപാടിയിൽ സെർവിസിൽ നിന്നും വിരമിച്ച ജീവനക്കാരെ ആദരിക്കലും എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങി ഉന്നത വിദ്യാഭാസത്തിൽ വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ അനുമോദിക്കുകയും ചെയ്യും.

ഉരച്ച് നോക്കിയാൽപ്പോലും മനസിലാകാത്ത വ്യാജ സ്വർണം; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ

ഉരച്ച് നോക്കിയാൽപ്പോലും മനസിലാകാത്ത വ്യാജ സ്വർണം; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ

തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘം അറസ്റ്റിൽ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഈ മാസം 14ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് പ്രതികളെ പിടികൂടിയത്. വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന ഷെജിൻ എന്നിവരാണ് ആദ്യം പിടിയിലായത്.

തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നൽകിയവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്‌മിജു സണ്ണി, സണ്ണി എന്നിവരെയാണ് രണ്ടാമത് അറസ്റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണം വിതരണം നടത്തിയിരുന്ന സംഘത്തിന്റെ തലവനായ അഖിൽ ക്ലീറ്റസിനെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.

ഉരച്ച് നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദ്ധമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. അഖിൽ ക്ലീറ്റസിനെതിരെ നേരത്തേ കൊലപാതക കേസും എൻഡിപിഎസ് കേസുകളും നിരവധി തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌മിജു സണ്ണിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. വ്യാജ സ്വർണക്കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫറാഷിന്റെ നിർദേശപ്രകാരം കന്റോൺമെന്റ് എസിപി സ്റ്റുവെർട്ട് കീലറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ഉമേഷ്, സബ് ഇൻസ്‌പെക്‌ടർ ജഗൻ മോഹൻ ദത്തൻ, ഗ്രേഡ് എസ്‌ഐ മനോജ്, എസ്‌സിപിഒമാരായ അനീഷ്, അജിത്ത്, സിപിഒമാരായ അരുൺ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ഓണക്കോടി വിതരണം നടത്തി സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽക്കമ്മിറ്റി

പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ഓണക്കോടി വിതരണം നടത്തി സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽക്കമ്മിറ്റി

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽക്കമ്മിറ്റി മാമം ബ്രാഞ്ച് പി കൃഷ്ണപിള്ള ദിനം പതാക ഉയർത്തി. പാലിയേറ്റീവ് കിടപ്പ് രോഗികളായ മാമം സജിത നിവാസിൽ മണികണ്ഠൻ, പറമ്പിൽ വീട്ടിൽ പാറുക്കുട്ടി അമ്മ, മാമം മകം വീട്ടിൽ ആർ കൃഷ്ണൻ കുട്ടി നായർ എന്നിവരുടെ വീടുകൾ സന്ദര്‍ശിച്ച് ഓണക്കോടിയും മറ്റ് സമ്മാനങ്ങളും നൽകി.

മെഡിസെപ് പ്രീമിയം വർദ്ധന ഒഴിവാക്കുക: കെപിഎസ്ടിഎ

മെഡിസെപ് പ്രീമിയം വർദ്ധന ഒഴിവാക്കുക: കെപിഎസ്ടിഎ

മെഡിസെപ് പ്രീമിയം വർദ്ധന ഒഴിവാക്കുക, സർക്കാർ പങ്കാളിത്തത്തോടെ വിശ്വാസയോഗ്യമായ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസ ഓഫീസുകളിലെ ഫയൽ നീക്കം ത്വരിതപ്പെടുത്തുക, ഡി ഇ ഒ തലത്തിൽ ഫയൽ അദാലത്ത് നടത്തി ഫയൽ തീർപ്പാക്കുക, അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, പരീക്ഷാ സമയങ്ങളിൽ അധ്യാപകർക്ക് പരിശീലന പരിപാടികൾ ഒഴിവാക്കുക, അധ്യാപക തസ്തികകൾ ഇ.ഐ.ഡി ഉള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി പുനർനിർണയിക്കുക, അധ്യാപകരുടെ അവധി ദിവസങ്ങൾ കവർന്നെടുക്കുന്ന സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒഴിവാക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക അധ്യാപകരെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അൻസാർ അധ്യക്ഷനായ ധർണ്ണാ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജു. എസ്, ജില്ലാ പ്രസിഡന്റ് എ.ആർ. ഷമീം ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി റ്റി.യു. സഞ്ജീവ്, വിദ്യാഭ്യാസ ജില്ലാ ട്രഷറർ അരുൺ എ.പി. എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റിയേക്കും

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റിയേക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെ എം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, വിഷയത്തിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു.

അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് നേതാവുമായി തനിക്ക് പരിചയമുള്ളത്. തുടക്കം മുതൽ അയാൾ മോശം മെസേജുകൾ അയച്ചു. ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.