മെഡിസെപ് പ്രീമിയം വർദ്ധന ഒഴിവാക്കുക: കെപിഎസ്ടിഎ

മെഡിസെപ് പ്രീമിയം വർദ്ധന ഒഴിവാക്കുക: കെപിഎസ്ടിഎ

മെഡിസെപ് പ്രീമിയം വർദ്ധന ഒഴിവാക്കുക, സർക്കാർ പങ്കാളിത്തത്തോടെ വിശ്വാസയോഗ്യമായ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസ ഓഫീസുകളിലെ ഫയൽ നീക്കം ത്വരിതപ്പെടുത്തുക, ഡി ഇ ഒ തലത്തിൽ ഫയൽ അദാലത്ത് നടത്തി ഫയൽ തീർപ്പാക്കുക, അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, പരീക്ഷാ സമയങ്ങളിൽ അധ്യാപകർക്ക് പരിശീലന പരിപാടികൾ ഒഴിവാക്കുക, അധ്യാപക തസ്തികകൾ ഇ.ഐ.ഡി ഉള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി പുനർനിർണയിക്കുക, അധ്യാപകരുടെ അവധി ദിവസങ്ങൾ കവർന്നെടുക്കുന്ന സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒഴിവാക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക അധ്യാപകരെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അൻസാർ അധ്യക്ഷനായ ധർണ്ണാ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജു. എസ്, ജില്ലാ പ്രസിഡന്റ് എ.ആർ. ഷമീം ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി റ്റി.യു. സഞ്ജീവ്, വിദ്യാഭ്യാസ ജില്ലാ ട്രഷറർ അരുൺ എ.പി. എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റിയേക്കും

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റിയേക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെ എം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, വിഷയത്തിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു.

അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് നേതാവുമായി തനിക്ക് പരിചയമുള്ളത്. തുടക്കം മുതൽ അയാൾ മോശം മെസേജുകൾ അയച്ചു. ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

പി. വിശ്വനാഥൻ പിള്ള (92) അന്തരിച്ചു

പി. വിശ്വനാഥൻ പിള്ള (92) അന്തരിച്ചു

ആറ്റിങ്ങൽ: കിഴുവിലം നൈനാംകോണം സാഫല്യത്തിൽ പി. വിശ്വനാഥൻ പിള്ള (92) (സി.പി.ഐ .എം മുൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം) അന്തരിച്ചു.

ഭാര്യ: പി ലീല.
മക്കൾ: വി സുരേഷ് കുമാർ (മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്), എൽ ലക്ഷ്മി, വി ശ്രീകുമാർ (കേരള ബാങ്ക്, ആറ്റിങ്ങൽ).
മരുമക്കൾ: ജെ.എസ് ബിനു, ആർ.സുജ

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി

ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉൾപ്പെടെ ആകെ 1500 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. 2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്.

വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും കുറവ് ചെയ്തു KURDFC മുഖേന ഹഡ്കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തിൽ നിന്നും ഒടുക്കും.

പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനം

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 2025-ലെ “ഓണസമ്മാന”മായി നൽകും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.

തസ്തിക

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷിടുക്കും. ഈ ജില്ലകളില്‍ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിക്കുക.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എൽ വെയർഹൗസുകളിൽ മേൽ നോട്ടത്തിനായി 3 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, 3 പ്രിവൻ്റീവ് ഓഫീസർ, 3 സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകൾ ഒരു വർഷത്തേക്ക് സൃഷ്ടിക്കും.

കാസറഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി (ഫിസിക്സ്), എച്ച്.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്.എസ്.എസ്.റ്റി (മാത്തമാറ്റിക്സ്) എന്നിവയിൽ ഓരോ ജൂനിയർ തസ്തിക വീതം സൃഷ്ടിക്കും. എച്ച്.എസ്.എസ്.റ്റി (ബോട്ടണി), എച്ച്.എസ്.എസ്.റ്റി (സുവോളജി) എന്നീ ജൂനിയർ തസ്തികകൾ എച്ച്.എസ്.എസ്.റ്റിയായി അപ്ഗ്രേഡ് ചെയ്യും.

പുനർനിയമനം

സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്)-ൻ്റെ മാനേജിംഗ് ഡയറക്ടറായി വിരമിച്ച ഐ.എച്ച്.ആർ.ഡി അസോസിയേറ്റ് പ്രൊഫസർ ഡോ. പി. സുരേഷ് കുമാറിന് പുനർനിയമനം നല്‍കും.

ശമ്പളപരിഷ്ക്കരണം

കേരള മെഡിക്കൽ സർവീസസ്സ് കോർപറേഷനിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം 15.12.2022 തീയതി പ്രാബല്യത്തിൽ പരിഷ്ക്കും.

ഫയല്‍ അദാലത്ത് പുരോഗതി വിലയിരുത്തി

സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് 2025 ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയല്‍ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. ഫയൽ തീർപ്പാക്കലിൽ മുമ്പ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിയ്ക്കാത്ത വകുപ്പുകളിൽ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കു ന്നതിനായി യോഗം വിളിച്ചു ചേർക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും, സെക്രട്ടറിമാരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ്; പദ്ധതികള്‍ അംഗീകരിച്ചു

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പൂത്തീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ചു. പൊതുമരമത്ത് വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ 3 റോഡുകള്‍, കൊല്ലം ജില്ലയിലെ 9 റോഡുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഇടുക്കി വട്ടവട പഞ്ചായത്തിലെ 3 റോഡുകള്‍ എന്നീ പ്രവൃത്തികളാണ് ​അംഗീകരിച്ചത്.

അംഗീകരിച്ച പ്രവര്‍ത്തികള്‍;

പത്തനംതിട്ട
1 . കുന്നന്താനം കവിയൂർ റോഡ്
2 . തിരുമാലിടക്ഷേത്രം-കാവനാൽകടവ് റോഡ്
3 . പാലത്തിങ്കൽ – ഈട്ടിക്കൽപ്പടി റോഡ്

അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമം; ഭര്‍തൃമതിയെ കൊന്നത് ആസൂത്രിതമായി

അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമം; ഭര്‍തൃമതിയെ കൊന്നത് ആസൂത്രിതമായി

കണ്ണൂര്‍: ഭര്‍ത്യമതിയായ യുവതിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്ന ഇരിക്കൂര്‍ പെരുവളത്ത്പറമ്പ് കുട്ടാവ് സ്വദേശി ജിജേഷിനെ (35) തിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ കാരപ്പുറത്തെ വീട്ടില്‍ ഒ വി അജീഷിന്റെ ഭാര്യ പ്രവീണയുടെ മരണത്തിലാണ് നടപടി. പ്രവീണയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ജിജേഷ് നിലവില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ കാരപ്പുറത്തെ വീട്ടില്‍ ഒ.വി അജീഷിന്റെ ഭാര്യ പ്രവീണയും (39) ജിജേഷും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ഫോണ്‍ മുഖെനെയും സോഷ്യല്‍ മീഡിയ വഴിയും അടുത്ത സൗഹൃദമുണ്ടെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം. ഇതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അജീഷിന്റെ വാടക വീട്ടിലേക്ക് കയറി വന്ന ജിജേഷ് വെള്ളം ചോദിച്ചു വീട്ടില്‍ കയറിയ ഉടനെ പ്രവീണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 50 ശതമാനം പൊള്ളലേറ്റ ജിജേഷ് കമിഴ്ന്ന് കിടന്നും അതിലേറെ പൊള്ളലേറ്റ പ്രവീണ ഇരിക്കുന്ന നിലയിലുമായിരുന്നു. സംഭവ സമയത്ത് അജീഷിന്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ നാട്ടുകാരും പിന്നാലെ പൊലിസുമെത്തിയാണ് ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പ്രവീണ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മരണമടയുന്നത്. സംഭവത്തില്‍ ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം:യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.