കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നു; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനെതിരെ പെണ്‍കുട്ടികള്‍; പോക്‌സോ കേസ്

കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നു; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനെതിരെ പെണ്‍കുട്ടികള്‍; പോക്‌സോ കേസ്

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനെതിരെ പീഡന പരാതി. വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെതിരെയാണ് വനിതാ താരങ്ങള്‍ പരാതി നല്‍കിയത്. പരിശീലകന്‍ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന് താരങ്ങളുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പരിശീലകനെതിരെ പോക്‌സോ നിയമപ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

താരങ്ങളെ രാത്രി സമയത്ത് വിഡിയോ കോള്‍ ചെയ്ത് ബുദ്ധിമുട്ടിക്കുക, മത്സരിക്കാനുള്ള അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ പരാതികളാണ് പെണ്‍കുട്ടികള്‍ പരിശീലകനെതിരെ ഉന്നയിച്ചത്. കോച്ച് 24 മണിക്കൂറും തങ്ങളുടെ വ്യക്തി ജീവിതത്തില്‍ തെറ്റായ രീതിയില്‍ ഇടപെട്ടിരുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയിലുണ്ട്.

ഇയാള്‍ക്കെതിരെ ജൂണ്‍ ആദ്യം മൂന്ന് പെണ്‍കുട്ടികള്‍ വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷനു പരാതി നല്‍കിയിരുന്നു. അസോസിയേഷന്‍ പരാതി സിഡബ്ല്യുസിക്ക് കൈമാറി. വിഷയത്തില്‍ സിഡബ്ല്യുസി കോട്ടക്കല്‍ പൊലീസിനോട് റിപ്പോര്‍ട്ടും തേടി.

എന്നാല്‍ കോട്ടക്കല്‍ പൊലീസ് വിഷയത്തില്‍ വേണ്ടവിധം നടപടികള്‍ എടുത്തില്ലെന്ന പരാതിയുയര്‍ന്നു. പിന്നീട് താരങ്ങളുടെ മൊഴി വീണ്ടുമെടുത്തു. അവര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു.

ഡി മനോഹരൻ (65) അന്തരിച്ചു

ഡി മനോഹരൻ (65) അന്തരിച്ചു

ആറ്റിങ്ങൽ: മാമം കാട്ടുംപുറം തോപ്പിൽ വീട്ടിൽ ഡി മനോഹരൻ (65) (സി.പി.ഐ മാമം ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു. ഭാര്യ: സി ഗീത.
മക്കൾ: എം മനീഷ് (കുവൈറ്റ്), എം മനോജ് (ബഹ്റിൻ).
മരുമക്കൾ: സന്ധാ മനീഷ്, ബീനി മനോജ്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

ഖുശ്ബു ബിജെപി ഉപാധ്യക്ഷ; നടന്‍ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

ഖുശ്ബു ബിജെപി ഉപാധ്യക്ഷ; നടന്‍ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുശ്ബു സുന്ദറിനെ നിയമിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്.

നിയമനത്തില്‍ ബിജെപി നേതാക്കളോട് ഖുശ്ബു നന്ദി അറിയിച്ചു. ബുത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയെന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുകയെന്ന് ഖുശ്ബു പറഞ്ഞു. ‘നമ്മള്‍ കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരണം, വീടും തോറും പ്രചാരണം നടത്തുകയും വോട്ടര്‍മാരെ നേരിട്ട് കാണുകയും വേണം, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നന്മയെക്കുറിച്ച് അവരോട് സംസാരിക്കണം, അവര്‍ രാജ്യത്തിന് ചെയ്ത കാര്യങ്ങള്‍ അവരെ അറിയിക്കണം.’- ഖുശ്ബു പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പോലുള്ള പാര്‍ട്ടി ഞങ്ങളോടൊപ്പം ഉള്ളതില്‍ സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഖ്യ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഖുഷ്ബു, വിജയിനോട് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനും അഭ്യര്‍ഥിച്ചു. ‘ഇളയെ സഹോദരനെ പോലയാണ് എനിക്ക് വിജയ്. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നാമെല്ലാവരും ഒന്നിക്കണമെന്ന് ഞാന്‍ കരുതുന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ തെറ്റുകള്‍ നിരന്തരം ഉന്നയിക്കുന്നു, അതിനാല്‍ ടിവികെ ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.’ ഖുശ്ബു പറഞ്ഞു.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഖുശ്ബു, പിന്നീട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 2020ലാണു ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികൾ

കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികൾ

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല കമ്മിറ്റി പ്രസിഡണ്ടായി നിഷാന്ത് കെ എൽ നെയും( ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ് എസ് ബി) വൈസ് പ്രസിഡണ്ടായി ഗോപകുമാർ ഡി ആർ (എ എസ് ഐ, പൊന്മുടി സ്റ്റേഷൻ )നെയും സെക്രട്ടറിയായി ജ്യോതിഷ് ആർ കെ യേയും(എസ് ഐ, ഡിസിപി എച്ച് ക്യു )ജോയിന്റ് സെക്രട്ടറിയായി അനിൽ മുഹമ്മദിനെയും (എസ് ഐ, ഡി എച്ച് ക്യു ) ട്രഷററായി വിജു റ്റി യെയും (എ എസ് ഐ, ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച്),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രമേഷ് കുമാർഎസ് ആർ, വിനോദ് കുമാർ കെ,ഷമീർ എസ്,കിഷോർ കുമാർ ജി, ഹരിലാൽ ബി ,ബിനു ആന്റണി, ഷിമി ജി, ഷിജു റോബർട്ട് എന്നിവരെയും അഞ്ചംഗ സ്റ്റാഫ് കൗൺസിലും മൂന്നംഗ ഓഡിറ്റ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു

ജ​ഗദീഷ് പിന്മാറി; ശ്വേത പ്രസിഡന്റാകുമോ? അമ്മയിൽ ഇന്ന് മത്സര ചിത്രം തെളിയും

ജ​ഗദീഷ് പിന്മാറി; ശ്വേത പ്രസിഡന്റാകുമോ? അമ്മയിൽ ഇന്ന് മത്സര ചിത്രം തെളിയും

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ജ​ഗദീഷ് പിന്മാറി. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിനെ തുടർന്നാണ് ജ​ഗദീഷിന്റെ പിന്മാറ്റം. ഇന്ന് പ്രത്യേക ദൂതൻ വഴി നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ അമ്മയുടെ ആസ്ഥാനത്ത് ജ​ഗദീഷ് എത്തിക്കും. ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നിവരുമായി ഇത് സംബന്ധിച്ച് ജ​ഗദീഷ് നേരത്തെ സംസാരിച്ചിരുന്നു. ജ​ഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും.

നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ട്രഷറർ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാൻ സാധ്യതയുണ്ട്. ട്രഷറർ സ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. രണ്ട് ദിവസമായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.