നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സി മോഹന ചന്ദ്രൻ സ്മാരക പുരസ്കാര സമർപ്പണം നടന്നു

സി മോഹന ചന്ദ്രൻ സ്മാരക പുരസ്കാര സമർപ്പണം നടന്നു

മംഗലപുരം: മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മോഹന ചന്ദ്രന്റെ പതിനൊന്നാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനവും സി മോഹന ചന്ദ്രൻ സ്മാരക പുരസ്കാര സമർപ്പണവും എൻ. പീതാംബരക്കുറുപ്പ് എക്സ് എം പി നിർവഹിച്ചു.

സമ്മേളനത്തിൽ ജനപ്രതിനിധി ആയില്ലെങ്കിലും ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന നേതാവാണ് സി മോഹന ചന്ദ്രനെന്നും തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായിരുന്നു മോഹന ചന്ദ്രൻ എന്നും പ്രതിസന്ധിഘട്ടങ്ങളിൽ മുന്നണി പോരാളിയായി കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിന്ന ജനകീയ നേതാവായിരുന്നു മോഹനചന്ദ്രൻ എന്നും പീതാംബരക്കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഈ വർഷത്തെ മോഹന ചന്ദ്രൻ സ്മാരക പുരസ്കാരം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടറും പിന്നണി ഗായകനുമായ ജി ശ്രീറാമിനും, കർമ്മ ശ്രേഷ്ഠ പുരസ്കാരം ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റും, കായിക വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ നജുമുദീനും അദ്ദേഹം സമർപ്പിച്ചു.

വിദ്യാഭ്യാസ പുരസ്കാരം സസ്യ ശാസ്ത്ര ബിരുദാനന്ദ ബിരുദത്തിൽ മൂന്നാം റാങ്കും യുവസസ്യ ശാസ്ത്രജ്ഞയ്ക്കുള്ള തിയോസ് അവാർഡും നേടിയ മുരുക്കുംപുഴ സ്വദേശി ശ്രുതി കൃഷ്ണനും, മാതൃകാ പൊതുപ്രവർത്തകനുള്ള അഡ്വ. വൈ നഹാസ് മെമ്മോറിയൽ പുരസ്കാരം വക്കം സുകുമാരനും സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ സമർപ്പിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. കായിക പുരസ്കാരം നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ വൃന്ദ ആർഎസിനും, സർവീസ് പെൻഷൻ കാരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഭാരവാഹികളെയും പൊതുജന്യരോഗ വിദഗ്ധൻ ഡോക്ടർ എസ് എസ്‌ ലാലിനേയും ആദരിച്ചു.

രാവിലെ മുരുക്കുംപുഴയിൽ മോഹനചന്ദ്രന്റെ ചായ ചിത്രത്തിൽ കെ മോഹനൻ കുമാർ എക്സ് എം എൽ എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അഡ്വക്കേറ്റ് സി മോഹന ചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് എ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ തോന്നക്കൽ ജമാൽ, കെ എസ്‌ അജിത്, ബി എസ് അനൂപ്, എസ് കൃഷ്ണകുമാർ, വി കെ രാജു, എം എസ് നൗഷാദ്, അഡ്വ അൽത്താഫ്, അഡ്വ. എസ്. ഹാഷിം, മഹിൻ എം കുമാർ, പുതുകരീ പ്രസന്നൻ, പങ്ങപ്പാറ അശോകൻ, മാടൻവിള നൗഷാദ്, ഉദയ കുമാരി, കെ പി ലൈല, വസന്ത കുമാരി, അജിത മോഹൻദാസ്, കുന്നുംപുറം വാഹിദ്, എ ആർ നിസാർ, ലതീഷ് കരൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി, സ്വാഗത സംഘം ചെയർമാൻ കൈലാത്തുക്കോണം അനിൽ സ്വാഗതവും ജനറൽ കൺവീണർ എ മൻസൂർ കൃതജ്ഞതയും രേഖപ്പെടുത്തി.

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈറ്റ് ആറില്‍ നിന്നാണ് ഇതാദ്യമായി കേസിന് വഴിത്തിരിവാകുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും 1998 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ താന്‍ അത്തരം നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നുമായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. സബ്‌സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റർ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. മാത്രമല്ല മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ ഓണച്ചന്തകൾ വഴി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുടവൂർക്കോണം ഗവ:ഹൈസ്കൂളിലെ “ജ്വാല’ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു

കുടവൂർക്കോണം ഗവ:ഹൈസ്കൂളിലെ “ജ്വാല’ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു

ആറ്റിങ്ങൽ: വൈവിധ്യമാർന്ന പരിപാട്കൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുടവൂർക്കോണം ഗവൺമെൻറ്റ് ഹൈസ്കൂളിലെ ‘ജ്വാല-2025’ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു.ദിവസേന കുട്ടികൾക്ക് അഞ്ച് ചോദ്യങ്ങൾ നൽകി ആ ചൊദ്യങ്ങൾക്ക് കുട്ടികൾ സ്വയം ഉത്തരം കണ്ടെത്തി പൊതുവിജ്ഞാനശേഖരണ ബുക്കിൽ രേഖപ്പെടുത്തും.ഇതിനെ അടിസ്ഥാനമാക്കി മാസാവസാനം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.തുടർന്ന് വർഷാവസാനം നടക്കുന്ന മെഗാക്വിസ് മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.അധ്യാപകരുടെയും സ്കൂൾ പി.ടി.എ യുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മിഥുന്റെ മരണം: ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

മിഥുന്റെ മരണം: ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കെ എസ് ഇബി വ്യക്തമാക്കുന്നു.

നേരത്തെ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളിയിരുന്നു. വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശിച്ചു. കുട്ടി ഷോക്കേറ്റ് മരിച്ചതില്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതെയായിരുന്നു റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും, വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമായിരുന്നുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്നമെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. അപകടത്തില്‍ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നുമാണ് കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തല്‍.

ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നു. വീഴ്ച വരുത്തിയതിന് ആദ്യം സ്കൂൾ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിടുകയും, സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.