ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റം മാറ്റി, കണ്ണൂർ ജയിൽ ജോയിന്‍റ് സൂപ്രണ്ടിനെയും മാറ്റി

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റം മാറ്റി, കണ്ണൂർ ജയിൽ ജോയിന്‍റ് സൂപ്രണ്ടിനെയും മാറ്റി

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ട് ​ഗിരീഷ് കുമാർ എൻ നെ കാസര്‍കോട് ജില്ലാ ജയിൽ സൂപ്രണ്ടായി മാറ്റി നിയമിച്ചു.

കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് കെ കെ റിനിലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും സ്ഥലംമാറ്റി. പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ അൽഷാനെ തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായിരുന്ന അഖിൽരാജിനെ കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ വി ജിജേഷിന് സ്ഥാനക്കയറ്റം നൽകി തവനൂർ സെൻട്രൽ ജയിലിൽ നിയമിച്ചു.

പാലക്കാട് ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സിഎസ് അനീഷിന് സ്ഥാനക്കയറ്റം നൽകി കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൻജുൻ അരവിന്ദിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിയമിച്ചു. കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് വി ആർ ശരതിനെ കൊല്ലം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. കൊല്ലം ജയിൽ സൂപ്രണ്ട് വി എസ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലും നിയമിച്ചു.

ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ.അൽഷാൻ ആണ് തിരുവനന്തപുരം ജില്ലാ ജയിലിന്റെ പുതിയ സൂപ്രണ്ട്. ഈ രണ്ട് തസ്തികകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ബോട്ട് ജെട്ടി പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും

ബോട്ട് ജെട്ടി പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും

ദേശീയ ജലപാതയിൽ പുരാതന കാലം മുതലേ നെടുംങ്ങണ്ടയിൽ ഉണ്ടായിരുന്ന ബോട്ട് ജെട്ടി പുനസ്ഥാപിക്കാൻ നടപടി കൾ സ്വീകരിക്കുമെന്ന് വി. ശശി എം എൽ എ അറിയിച്ചു. ജലപാത സജീവമായിരുന്ന കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കടവിൽ കെട്ടുവള്ളങ്ങളിൽ കയറുൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുകയും, കയറ്റുകയും ചെയ്തിരുന്നു.

ആ കടവ് ഇപ്പോഴും ആ ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ദേശീയ ജലപാതയുടെ പുനരുദ്ധാരണത്തോട് അനുബന്ധിച്ച് കായിക്കര കടവ് കഴിഞ്ഞാൽ പിന്നെ വെട്ടൂർ ഭാഗത്ത് മാത്രമാണ് ബോട്ട് ജെട്ടി ഉള്ളത്. പ്രകൃതിരമണീയമായ പൊന്നുംതുരുത്ത് മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറയും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി വിനോദ സഞ്ചാരികൾ എല്ലാ ദിവസങ്ങളിലും ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിച്ചേരുന്നത്. ഇവിടെ ഒരു ബോട്ട് ജെട്ടി സ്ഥാപിക്കുകയാണെങ്കിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. അതുവഴി ഈ പ്രദേശത്ത് കൂടുതൽ വികസനം വരികയും ചെയ്യും.

നെടുങ്ങണ്ട പ്രദേശത്തിന്റെ വികസനത്തിനും,വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും സൗകര്യപ്രദം ആകുന്ന രീതിയിൽ ഒന്നാം പാലത്തിനും പുതിയ പാലത്തിനു ഇടയ്ക്ക് ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്
സിപിഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി വിജയ് വിമല്‍ ജലഗതാഗത വകുപ്പ് മന്ത്രിക്കും, വി.ശശി എം എൽ എ ക്കും നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് എം എൽ എ സ്ഥലം സന്ദർ ശിച്ചതും നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതും. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വിമൽരാജ്,വിജയ് വിമൽ വിഷ്ണു മോഹൻ എന്നിവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു

കെ വിജയൻ (54)അന്തരിച്ചു

കെ വിജയൻ (54)അന്തരിച്ചു

ആറ്റിങ്ങൽ: വലിയ കുന്ന് പുതുവൽവിള പുത്തൻവീട്ടിൽ (എസ്.കെ .ആർ.എ:35) കെ വിജയൻ (54)അന്തരിച്ചു. മാതാവ് സി തങ്കമ്മ. സഹോദരങ്ങൾ കെ വേണു, റ്റി സിന്ധു (ടൈപ്പിസ്റ്റ്, ആറ്റിങ്ങൽ പോളിടെക്നിക്ക്), കെ ശ്രീദേവി.

എന്നെ വേട്ടയാടുന്നു, ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

എന്നെ വേട്ടയാടുന്നു, ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.

സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്‌ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലര്‍ച്ചെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍

ഗുവഹാത്തി; പോളി ടെക്‌നിക് വിദ്യാര്‍ഥിയായ 21കാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസമിസ് നടി നന്ദിന് കശ്യപ് അറസ്റ്റില്‍. അപകടത്തിന് ശേഷം നന്ദിനി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞിരുന്നു. ജൂലൈ 25ന് രാത്രിയിലായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ദിസ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമിതവേഗത്തിലെത്തിയ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തൊഴിലാളികള്‍

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തൊഴിലാളികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.

യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്. ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഒരുങ്ങിത്തുടങ്ങിയിരുന്നു.

മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. എറണാകുളം ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തു നിന്നുള്ള ലൈസൻസ്‌ നേടിയ 150 ബോട്ടുകളുമടക്കം 750 ബോട്ടുകളാണ്‌ മുനമ്പം, വൈപ്പിൻ കാളമുക്ക്‌, തോപ്പുപടി എന്നീ ഹാർബറുകളിൽനിന്ന്‌ കടലിൽ പോകാൻ തയ്യാറെടുക്കുന്നത്‌.