ഓണത്തിന് നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും

ഓണത്തിന് നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും

കോട്ടയം: ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സര്‍വീസ്.ചെന്നൈ സെന്‍ട്രല്‍കൊല്ലം (06119) ട്രെയിന്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലംചെന്നൈ സെന്‍ട്രല്‍ (06120) ട്രെയിന്‍ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.

ചെന്നൈ സെന്‍ട്രല്‍കോട്ടയം ട്രെയിന്‍ (06111) ഓഗസ്റ്റ് 26, സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് തീയതികളില്‍ രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30-ന് കോട്ടയത്തെത്തും. കോട്ടയംചെന്നൈ സെന്‍ട്രല്‍ (06112) ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്.

ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.

ഇന്ന് രാവിലെ 9 മണിക്ക് ഗോവിന്ദചാമിയെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. പക്ഷെ പ്രതിയെ വേഗത്തിൽ പിടികൂടാനായത് സർക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ്.

പെരുമഴ തുടരും; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത

പെരുമഴ തുടരും; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടമുണ്ട്. ഈ മാസം 28 വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്ന് വൈകീട്ട് 05.30 മുതല്‍ 27/07/2025 രാത്രി 08.30 വരെ 2.6 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് വൈകീട്ട് 05.30 മുതല്‍ 27/07/2025 രാത്രി 08.30 വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തളാപ്പ് ഭാഗത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് ഇയാളെ പിടികൂടിയ സംഘത്തിലെ പെലീസ് സംഘം അറിയിച്ചിരിക്കുന്നത്.

തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കള്ളി ഷര്‍ട്ടും അടുത്ത പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്.

ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്നാണ് ഇവര്‍ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്‍തുടര്‍ന്നിരുന്നു.

സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ 1.15 ടെ ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.

സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയത്.

ചിറയിൻകീഴ് പെരുങ്കുഴിയിൽ  യുവാവ് സഹോദരന്റെ വെട്ടേറ്റ് മരിച്ചു

ചിറയിൻകീഴ് പെരുങ്കുഴിയിൽ യുവാവ് സഹോദരന്റെ വെട്ടേറ്റ് മരിച്ചു

ചിറയിൻകീഴിൽ ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. സഹോദരങ്ങളായ മഹേഷും രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വയൽത്തിട്ട വീട്ടിൽ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന. പൊലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു

ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു

ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയ‍ര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാ‍ർ ഒപ്പുവെച്ചത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നൽകുന്നതാണ് വ്യാപാരക്കരാര്‍. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി വ്യക്തമാക്കി.

യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. യുകെയിൽ നിന്നുള്ള ചില കാർഷിക ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും ഇന്ത്യൻ വിപണിയും കരാറിലൂടെ തുറന്നു കിട്ടും. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് യുകെയിൽ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി.

ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.

കേരളത്തിനും ഈ തീരുമാനം ഗുണം ചെയ്തേക്കാം. പാക്കറ്റിലാക്കിയ ഭക്ഷണത്തിന് എഴുപത് ശതമാനം വരെ തീരുവ ഉണ്ടായിരുന്നതും യുകെ എടുത്തു കളയും. ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12 ശതമാനവും കെമിക്കലുകൾക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകൾ, എഞ്ചിനീയറിംഗ് ഉത്പനങ്ങൾ, പാവകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ളാസ്റ്റിക്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.

ഇന്ത്യൻ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ സാമൂഹ്യസുരക്ഷ നിധി അടയ്ക്കുന്നതിലും ഇളവുണ്ടാകും. യുകെ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലുണ്ടായിരുന്ന ശരാശരി 15 ശതമാനം തീരുവ 3 ശതമാനമായി കുറയ്ക്കും. വാഹനങ്ങൾ, സ്കോച്ച് വിസ്കി എന്നിവയുടെയെല്ലാം തീരുവ കുറയും.

അതേ സമയം ക്ഷീരോത്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, ആപ്പിൾ തുടങ്ങവയ്ക്കുള്ള സംരക്ഷണം തുടരും എന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.