തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങള്‍ പ്രധാന പ്രവര്‍ത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജംഗ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി, കരിയിലക്കുളങ്ങര, നങ്ങാര്‍കുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗണ്‍, വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ വഴികളിലൂടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിക്കുക. വഴികളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

74,000 കടന്ന് പവൻ: റെക്കോഡുകൾ ഭേദിച്ച് സ്വർണം; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ

74,000 കടന്ന് പവൻ: റെക്കോഡുകൾ ഭേദിച്ച് സ്വർണം; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ

സ്വർണവില റെക്കോഡ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വളരെ ചെറിയ തുകയായി ഉയർന്ന സ്വർണവില ഇന്ന് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി.

ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9180 രൂപയായിരുന്നു വില. ഇന്നത് 105 രൂപ വർദ്ധിച്ച് 9285 രൂപയായി വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണം 73,440 രൂപയിൽ നിന്ന് 74,280 രൂപയായി ഉയർന്നു.

24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,129 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,285 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,597 രൂപയുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്റ്റര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാൊരുങ്ങി വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.

കേസ് ഒതുക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യ ഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്‍സന്‍, ഹവാല ഇടപാടുകാരന്‍ മുകേഷ് എന്നിവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.അതേസമയം പിടിയിലായവരുടെ മൊബൈലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം നടത്തിയിരുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

പൂവൻപാറ ശ്രീ ശിവഭദ്രാ ദേവീക്ഷേത്രത്തിൽ കർക്കിടക വാവു ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പൂവൻപാറ ശ്രീ ശിവഭദ്രാ ദേവീക്ഷേത്രത്തിൽ കർക്കിടക വാവു ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പൂവൻപാറ പാലത്തിന് സമീപം വാമനപുരം നദിക്കരയിലെ ശ്രീ ശിവഭദ്രാ ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള കർക്കിടക വാവു ബലിയും പിതൃതർപ്പണവും 2025 ജൂലൈ 23, 24 (ബുധൻ, വ്യാഴം) തീയതികളിൽ (ബുധനാഴ്‌ച വൈകുന്നേരം മുതൽ) നടക്കും. താന്ത്രികവിധിപ്രകാരം നടത്തുന്ന ഈ പുണ്യകർമ്മത്തിന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പ്രവീൺപോറ്റിയും ക്ഷേത്ര മേൽശാന്തി സുനീഷ് പോറ്റിയും മുഖ്യകാർമ്മികത്വം വഹിക്കുന്നു.

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്.

ആകെ 10,19,751 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. രജിസ്റ്റര്‍ ചെയ്ത പുരുഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,28,853 ആയിരുന്നു. അതില്‍ 3,05,122 പേര്‍ പരീക്ഷയെഴുതി. രജിസ്റ്റര്‍ ചെയ്ത വനിതാ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതില്‍ 4,46,849 പേര്‍ പരീക്ഷയെഴുതി.

യുജിസി-നെറ്റ് ജൂണ്‍ ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക.

ഹോംപേജില്‍, ‘UGC-NET June 2025: Click Here To Download Scorecard’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക.

‘Submit’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ഇന്ത്യന്‍ സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ കൂടാതെ/അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) തസ്തികകളിലേക്ക് ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് എന്‍ടിഎ യുജിസി-നെറ്റ് നടത്തുന്നത്.

‘ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ….’; കടലിരമ്പം പോലെ ജനപ്രവാഹം, വിഎസിന് അന്ത്യാഞ്ജലി, ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം

‘ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ….’; കടലിരമ്പം പോലെ ജനപ്രവാഹം, വിഎസിന് അന്ത്യാഞ്ജലി, ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് തലസ്ഥാന നഗരി അന്തിമോപചാരം അര്‍പ്പിക്കുന്നു. കവടിയാറിലെ വസതിയില്‍ നിന്നും വിലാപയാത്രയായി രാവിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച വി എസിന്റെ മൃതദേഹം ഒരുനോക്കു കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും അണമുറിയാതെ ജനസഹസ്രങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിഎസിന്റെ ജീവിതം പകര്‍ന്ന അനുഭവങ്ങളുടെ ഊര്‍ജം ഏറ്റുവാങ്ങി, തങ്ങളുടെ സമരസൂര്യന് കടലിരമ്പംപോലെ മുദ്രാവാക്യം വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാര്‍, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മറ്റു രാഷ്ട്രീയ നേതാക്കള്‍, മത-സാമുദായിക- സാമൂഹ്യ-സാംസ്‌കാരിക പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി ദര്‍ബാര്‍ ഹാളില്‍ എത്തിയത്. തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി വിഎസിന്റെ ജന്മദേശമായ ആലപ്പുഴ പുമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ബുധനാഴ്ച സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും സമരനായകനെ ഒരുനോക്കു കാണാനായി വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടില്‍ മൃതദേഹം സംസ്‌കരിക്കും. തലസ്ഥാന നഗരിയില്‍ നിന്നുള്ള വിലാപയാത്ര തിരുവനന്തപുരത്ത് 27 ഇടത്ത് ജനങ്ങള്‍ക്ക് ാെരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി നിര്‍ത്തുന്നതാണ്. പൊതു ദര്‍ശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതു ജനങ്ങൾ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്ഷൻ, രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്.

പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്‌സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയറ്റർ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനം വഴി തിരിച്ച് വിടുമെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 0471-2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.