കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ

കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്.

മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ അവന്റെ പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം നടന്നത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.

ശുചിത്വം-മാലിന്യ സംസ്കരണം: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് വൻ കുതിപ്പ്

ശുചിത്വം-മാലിന്യ സംസ്കരണം: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് വൻ കുതിപ്പ്

അഖിലേന്ത്യ ശുചിത്വ സർവ്വേ ആയ സ്വച്ഛ് സർവേക്ഷൻ 2024 റാങ്കിങ്ങിൽ 20000 മുതൽ 50000 വരെ ജനസംഖ്യ ഉള്ള സ്മാൾ സിറ്റി വിഭാഗത്തിൽ ആറ്റിങ്ങൽ നഗരസഭ സംസ്ഥാനത്തു മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിലെ മുഴുവൻ നഗരസഭകളുടെയും റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ 17ആം റാങ്കിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

ദേശിയ തല റാങ്കിങ്ങിൽ 156ആം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തെ 2669ആം റാങ്കിൽ നിന്നുമാണ് ആറ്റിങ്ങൽ 156ആം റാങ്കിലേക് അഖിലേന്ത്യാ തലത്തിൽ മുന്നേറിയത്. ആറ്റിങ്ങൽ നഗരസഭയ്ക് അകെ 8788 പോയിന്റ് ലഭിച്ചു, കഴിഞ്ഞ വർഷം ഇത് 2,897 ആയിരുന്നു. 2016 മുതൽ കേന്ദ്രസർക്കാർ നടത്തുന്ന ഈ ശുചിത്വ സർവേയിൽ അകെ നാലായിരത്തോളം നഗരസഭകൾ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ മട്ടന്നൂർ നഗരസഭ ഒന്നാം റാങ്കും ആലപ്പുഴ നഗരസഭ രണ്ടാം സ്ഥാനവും നേടി.

ഈ സർവേയുടെ ഭാഗമായി നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് (വെളിയിട വിസർജ്ജന മുക്തം) പദവി നേടാൻ സാധിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ നഗരസഭയുടെ ഈ നേട്ടത്തിന് സഹായകമായി.

ജൈവ-അജൈവ മാലിന്യ ശേഖരണം, തരംതിരിക്കൽ, സംസ്കരണ സംവിധാനങ്ങളുടെ പരിചരണവും മെച്ചപ്പെടുത്തലും, മാലിന്യകൂമ്പാരങ്ങൾ ഒഴിവാക്കി സൗന്ദര്യവത്കരണം, ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള വിവിധ ഐ.ഈ.സി പ്രവർത്തനങ്ങൾ എന്നിവ ഈ സർവേയുടെ മാനദണ്ഡങ്ങളാണ്. ഭരണ സമിതിയുടെ ക്രിയാത്മകമായ ഇടപെടലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചീകരണ തൊഴിലാളികളുടെയും പ്രവർത്തന മികവും, ജനങ്ങളുടെ ഹരിതകർമസേനയോടുള്ള സഹകരണവും നഗരസഭയുടെ ഈ നേട്ടത്തിന് പിന്തുണയായി.

ഇ-മാലിന്യങ്ങൾക്കു ഇനി പൊന്നും വില: ഹരിതകർമസേന പണം നൽകി ഏറ്റെടുക്കും

ഇ-മാലിന്യങ്ങൾക്കു ഇനി പൊന്നും വില: ഹരിതകർമസേന പണം നൽകി ഏറ്റെടുക്കും

വീടുകളിലും സ്ഥാപനങ്ങളിലും വർഷങ്ങളായി ഉപയോഗശൂന്യമായി കെട്ടികിടക്കുന്ന ആപത്കരമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങൾ ഇനി പണം വാങ്ങി ഹരിതകർമസേനയ്ക്ക് കൈമാറാം. അജൈവ മാലിന്യ ശേഖരണത്തോടൊപ്പം ഇ-മാലിന്യങ്ങളും ഹരിതകർമസേന വഴി ശേഖരിക്കാൻ നഗരസഭ തീരുമാനിച്ചു.

ജൂലൈ 21 മുതൽ ഓഗസ്റ്റ് 15 വരെ 19-ാം വാർഡിൽ പർവ്വതിപുരത്തു കൃഷി ഭവനോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന നഗരസഭ ഹരിതകർമസേന ഓഫീസിലാണ് ഇ-മാലിന്യ ശേഖരണം സംഘടിപ്പിക്കുന്നത്. ജനങ്ങളിൽ നിന്ന് ഹരിതകർമസേന ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങൾ വില നൽകി ഏറ്റെടുക്കും. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാവാസികളെ അറിയിക്കുന്നു.

മാലിന്യത്തിന്റെ തൂക്കം നോക്കി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വില പ്രകാരമാണ് മാലിന്യങ്ങൾ ഹരിതകർമസേന ഏറ്റെടുക്കുന്നത്. ആപത്കരമല്ലാത്ത 44 ഇനങ്ങളാണ് ശേഖരിക്കാൻ ഈ ഉദ്യമത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്. ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതിൽ ഉൾപെടും. ഓരോ വിഭാഗത്തിനും കിലോഗ്രാം നിരക്കിൽ ആണ് വില നൽകുന്നത്. പിക്ചർ ട്യൂബുകൾ പൊട്ടിയ പഴയ ടി വി കൾ, പൊട്ടിയ ട്യൂബുകൾ മുതലായ ആപത്കരമായവയ്ക്ക് വില ലഭിക്കുന്നതല്ല. പുനഃസംക്രമണത്തിനു യോഗ്യമായതിനു മാത്രമാണ് വില ലഭിക്കുന്നത്.

ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഇടയ്ക്കോട് കോൺഗ്രസ്‌ വാർഡ് കമ്മിറ്റി ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിവിള ജംഗ്ഷനിൽ സംഘടിപ്പിച്ച ചരമ വാർഷികദിനാചരണവും അനുസ്മരണ യോഗവും വാർഡ് മെമ്പറും മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായ വിഷ്ണു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ

ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു

തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികൾ നടത്തുക.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എ.ഡി. എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും.

ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും.

സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന കൾച്ചറൽ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും.

കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരികയാണ്.
ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ ചന്തയിൽ എത്തിക്കും.

യോഗത്തിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, ജെ ചിഞ്ചുറാണി, ജി ആർ അനിൽ, എം ബി രാജേഷ്, വി ശിവൻകുട്ടി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് തുടങ്ങിയവർ സംസാരിച്ചു.

‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ദിവ്യയുടെ അഭിഭാഷകനായ അഡ്വ. വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് വ്യക്തി താല്‍പ്പര്യവും രാഷ്ട്രീയ താല്‍പ്പര്യവും ചേര്‍ത്തുണ്ടാക്കിയ ആരോപണ ചെളി ദിവ്യക്കെതിരെ വലിച്ചെറിയുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് പറ്റിയതായി എഡിഎം നവീന്‍ ബാബു പറഞ്ഞതായി കുറ്റപത്രത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എഡിഎം പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.