മൂന്ന് വയസുകാരന്‍ നട്ട് വിഴുങ്ങി; എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

മൂന്ന് വയസുകാരന്‍ നട്ട് വിഴുങ്ങി; എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി ചികിത്സയിലൂടെ നട്ട് പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

45 ദിവസം പ്രായത്തില്‍ ഒപ്പം കൂടിയ കുട്ടപ്പായി; വളര്‍ത്തുനായയുടെ സഞ്ചയനം നടത്തി കുടുംബം, സ്മാരകം പണിയും

45 ദിവസം പ്രായത്തില്‍ ഒപ്പം കൂടിയ കുട്ടപ്പായി; വളര്‍ത്തുനായയുടെ സഞ്ചയനം നടത്തി കുടുംബം, സ്മാരകം പണിയും

കൊല്ലം: വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലെ അംഗങ്ങളിലൊരാള്‍ തന്നെയാണ്. മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന ഇവരെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഏറെയും. കൊല്ലത്ത് തങ്ങളുടെ വളര്‍ത്തു നായ ചത്തതോടെ മരണാനന്തര ചടങ്ങുകള്‍ വരെ നടത്തിയിരിക്കുകയാണ് ഒരു കുടുംബം. കൊല്ലം എഴുകോണ്‍ നിള പാലസ് ഉടമയായ സോമരാജനും കുടുംബവുമാണ് തങ്ങളുടെ വളര്‍ത്തു നായ ‘കുട്ടപ്പായി’യുടെ സഞ്ചയന ചടങ്ങ് നടത്തിയത്.

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായ പഗ് ഇനത്തില്‍പ്പെട്ട നായയുടെ മരണാനന്തര ചടങ്ങുകളാണ് കുടുംബം ചെയ്തത്. 45 ദിവസം പ്രായമുള്ളപ്പോള്‍ ആണ് കുട്ടപ്പായി സോമരാജന്റെ വീട്ടിലെത്തുന്നത്. പിന്നീട് വീട്ടിലെ ഒരാളായി, മക്കളേപ്പോലെ കരുതിയാണ് കുടുംബം നായകുട്ടിയെ പരിപാലിച്ചത്. ഒടുവില്‍ പതിനൊന്നാം വയസില്‍ സോമരാജനും കുടുംബത്തിനും തങ്ങളുടെ ഓമന നായയുടെ ജീവന്‍ നഷ്ടമായി. കുട്ടപ്പായിയെ സംസ്‌കരിച്ച സ്ഥലത്ത് സ്മാരകം പണിയാനും ഇവര്‍ തീരുമാനിച്ചു.

കുട്ടപ്പായിയുടെ സഞ്ജയന ചടങ്ങില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ്

വിസ്‌കികുട്ടപ്പായി’യുടെ സഞ്ചയനമാണ് ഇന്ന്, രാവിലെ 8ന് എഴുകോണ്‍ നിള ഇന്‍ ഹോട്ടലിലാണ് ചടങ്ങ്. ആദ്യം പ്രാര്‍ഥന, പിന്നെ അവന്റെ ഓര്‍മകള്‍ പങ്കുവച്ച് പ്രാതല്‍.കുട്ടപ്പായിയെ സ്‌നേ ഹിച്ചവരെയെല്ലാം കത്തിലൂടെ ക്ഷണിച്ചു കഴിഞ്ഞു അച്ഛനും അമ്മയും സഹോദരങ്ങളും.. ആരാണു വിസ്‌കി കുട്ടപ്പായി എന്നറിയുമ്പോഴാണു കൗതുകം.

കശുവണ്ടി വ്യവസായിയും എഴുകോണ്‍ നിള പാലസ് ഉടമയുമായ കൊല്ലം കടപ്പാക്കട സ്വാസ്തികയില്‍ സോമരാജ ന്റെയും കുടുംബത്തിന്റെയും വളര്‍ത്തുനായ ആയിരുന്നു കുട്ടപ്പായി. പഗ് ഇനത്തില്‍പെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോള്‍ സോമരാജന്റെ മകന്‍ വൈശാഖ് എറണാകുളത്തു നിന്നു കൊണ്ടുവന്നതാണ്. നല്ല തിരിച്ചറിവും വകതിരിവും ഉണ്ടായിരുന്ന നായക്കുട്ടിക്ക് അവര്‍ ‘ വിസ്‌കി’ എന്നു പേരിട്ടു. ഓമനപ്പേര് ‘കുട്ടപ്പായി’. അന്നുമുതല്‍ ഊണും ഉറക്കവും എല്ലാം വീട്ടുകാര്‍ക്ക് ഒപ്പം. വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബത്തിന്റെ എല്ലാ യാത്രകളിലും വിസ്‌കിയും കൂടെക്കാണും. അവന്റെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് ഫാക്ടറികളില്‍ പോകുമ്പോള്‍ സോമരാജനും ഭാര്യയ്ക്കും ഒപ്പം വിസ്‌കിയും കൂടെയുണ്ടാകുമായിരുന്നു. തൊഴിലാളികള്‍ക്കിടയിലും പ്രിയങ്കരന്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച യായിരുന്നു 11 വയസ്സുള്ള അവന്റെ വിയോഗം. രാവിലെ ഒരു ശ്വാസംമുട്ടല്‍ സ്ഥിരം

ഡോക്ടറെ വിളിച്ചു മരുന്നു നല്‍കി. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ മടിച്ചു. എന്നി ട്ടും വാരിക്കൊടുത്തതു കഴിച്ച ശേഷം തല താഴ്ത്തി കിടന്നു. പിന്നെ കണ്ണു തുറന്നില്ല. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാഘാതമായിരുന്നു മരണകാരണം.

പെട്ടിയിലായിരുന്നു അടക്കം. കര്‍മങ്ങളും ചെയ്തു. 16 കഴിഞ്ഞാല്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയില്‍ അവന്റെ ഒരു വള്ളിരൂപം സമര്‍പ്പിക്കും. പിന്നെ സംസ്‌കരിച്ച സ്ഥലത്ത് സ്മൃതി കുടീരവും അവിടെ

വയ്ക്കാന്‍ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമയും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു സോമരാജന്റെ മകള്‍ നിള. അവന്‍ ഞങ്ങള്‍ക്ക് നായ കുട്ടിയല്ലായിരുന്നു. ഇളയ മകന്‍ തന്നെയായിരുന്നു. അത്ര യ്ക്കു ഞങ്ങള്‍ അവനെ സ്‌നേഹി ച്ചു. അവന്‍ തിരിച്ചും. രജിതയുടെ വാക്കുകളില്‍ സ്‌നേ ഹത്തിന്റെ കണ്ണീര്‍ നനവ്. അതു കൊണ്ടു തന്നെയാണ് അവര്‍ സഞ്ചയന കത്തില്‍ ഇങ്ങനെ അച്ചടിച്ചത്. ‘ഞങ്ങളുടെ മാലാഖ വിസ്‌കി കുട്ടപ്പായിയുടെ സ്‌നേഹസ്മരണയ്ക്ക്… സോമരാജന്‍ (അച്ഛന്‍), രജിത (അമ്മ), വൈശാഖ് (സഹോദരന്‍)നിള ( സഹോദരി).

ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഞായറാഴ്ച) തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അലര്‍ട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ബുധനാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തീരത്തും കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളിലും നാളെ മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചാര്‍ജിങ് സ്റ്റേഷനിലേയ്ക്ക് കാറിടിച്ചു കയറി; നാലു വയസുകാരന്‍ മരിച്ചു, അമ്മയുടെ നില ഗുരുതരം

ചാര്‍ജിങ് സ്റ്റേഷനിലേയ്ക്ക് കാറിടിച്ചു കയറി; നാലു വയസുകാരന്‍ മരിച്ചു, അമ്മയുടെ നില ഗുരുതരം

കോട്ടയം: വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലു വയസ്സുകാരന്‍ മരിച്ചു. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാല പോളിടെക്നിക് കോളജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണെന്നാണ് വിവരം.

നഗരൂരിൽ നടന്ന തീപിടുത്തത്തിൽ തീ പൂർണമായി കെടുത്തി ആളപായമില്ല

നഗരൂരിൽ നടന്ന തീപിടുത്തത്തിൽ തീ പൂർണമായി കെടുത്തി ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ ജിംനേഷ്യത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് ഇതേ കെട്ടിടത്തിലെ ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു. തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടർന്നത് ഉടന്‍ അണയ്ക്കാനായി. ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, കടയ്ക്കൽ തുടങ്ങി പത്തോളം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായി കെടുത്തി. ആളപായമില്ല.

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു,വനിതാ സംവരണ സീറ്റുകളിലേക്ക് കൗൺസിലിംഗ് 15 മുതൽ

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു,വനിതാ സംവരണ സീറ്റുകളിലേക്ക് കൗൺസിലിംഗ് 15 മുതൽ

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ.യിൽ ഈ വർഷത്തെ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐടിഐ നോട്ടീസ് ബോർഡിലും iti admissions.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ ലിസ്റ്റ് പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ജൂലൈ 14 തിങ്കൾ വൈകുന്നേരം 5 മണിക്ക് മുമ്പ് ഐ.ടി.ഐ.ൽ നേരിട്ട് എത്തി പരിഹരിക്കേണ്ടതാണ്.

വനിതാ സംവരണ സീറ്റുകളിലേക്ക് 200 ഇൻഡക്സ് മാർക്ക് വരെയുള്ളവരുടെ കൗൺസിലിംഗ് 15 ന് നടക്കുന്നതാണ്. സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പരിൽ എസ്.എം.എസിലൂടെയും അറിയിപ്പ് നൽകുന്നതാണ്. എസ്.എം.എസ്.പ്രകാരമുള്ള സമയക്രമം കൃത്യമായും പാലിക്കേണ്ടതാണ്. ഫോൺ 0470 2622391, 94951 22391.