സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വര്‍ണവില തിരികെ എത്തിയത്. മൂന്നിന് 72,840 രൂപയായി സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരംപള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരംപള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും
സംയുക്ത ആഭിമുഖ്യത്തിൽ “ഒപ്പമുണ്ട് കൂടൊരുക്കാൻ” പദ്ധതി പ്രകാരം എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി.

ഭവനത്തിന്റെ താക്കോൽദാനം അരവിന്ദ് കണ്ണാശുപത്രിയിലെ ചീഫ് അഡ്വൈസറും വേൾഡ് ഫേമസ് ഗ്ലൂക്കോമ സർജനുമായ പ്രൊഫസർ ഡോക്ടർ ആർ .രാമകൃഷ്ണൻ നിർവഹിച്ചു. ഈ ഭവനം അരവിന്ദ് ഹോസ്പിറ്റലിന്റെ സ്ഥാപകനും നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ഗോവിന്ദപ്പ വെങ്കട്ടസ്വാമിയുടെ നാമധേയത്തിലാണ് നൽകിയത്. കലാനികേതൻേ & KPRA ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോക്ടർ എം.എസ് സുനിൽ മുഖ്യപ്രഭാഷണം നടത്തി. TRIDA സെക്രട്ടറി ജെ. ഷാഫി, മീഡിയ വൺ പ്രവർത്തകൻ സജാദ്, മാധ്യമപ്രവർത്തകൻ സുരേഷ്,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, സബ് ഇൻസ്പെക്ടർ ഉറൂബ്, സഞ്ജു, അരവിന്ദ് ഹോസ്പിറ്റൽ ക്യാമ്പ് മാനേജർ ഹരീഷ്, ക്യാമ്പ് ഓർഗനൈസർ ഹേമ ചന്ദ്രൻ, കലാനികേതൻ സെക്രട്ടറി ടി. നാസർ സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.

വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു

വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു

ദേശീയ പണിമുടക്ക് ദിനത്തിൽ വാമനപുരം ബ്ലോക്ക്‌ ഓഫീസിൽ ജോലിക്ക് ഹാജരായ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറഞ്ഞും, പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ വനിത ജീവനക്കാരെ കൊണ്ടുവന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാർട്ടി ക്രിമിനലുൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

മേലധികാരി ഉൾപ്പെടെ പണിമുടക്കിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ സെക്രട്ടറി പരാജയപ്പെട്ടു എന്ന് വാമനപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻജിഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.ഷാജി അഭിപ്രായപ്പെട്ടു. സെക്രട്ടറിയുടെ അഭാവത്തിൽ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനെ കണ്ട് ജോലിക്കായി ഓഫീസിൽ ഹാജരായ ജീവനക്കാരെ സംരക്ഷിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും, ആക്രമികൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു.

വാമനപുരം ബ്രാഞ്ച് പ്രസിഡന്റ് ശംഭുമോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ബി സജിമോൻ എസ് ഷംനാദ്, മരുതൂർ ബിജോയ്, ശ്രീഹർഷദേവ്, ഹർഷകുമാർ, സമീർ അനു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി; മിച്ചമുള്ളത് 62,000 സീറ്റ്

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി; മിച്ചമുള്ളത് 62,000 സീറ്റ്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് വൈകീട്ട് നാലു മണി വരെ സ്വീകരിക്കും. അപേക്ഷ നല്‍കിയിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് പുതുക്കണം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റിലെ ( www.hscap.kerala.gov.in ) കാന്‍ഡിഡേറ്റ് ലോഗിനില്‍ പ്രവേശിച്ചാണ് പുതുക്കേണ്ടത്.

പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ട്. 16 ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 17,18 തീയതികളില്‍ സ്‌കൂളില്‍ ചേരാം. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ഇന്നും വൈകീട്ട് നാലുമണി വരെ സ്വീകരിക്കുന്നതാണ്. ഈ വര്‍ഷം ഇതേവരെ സംസ്ഥാനത്ത് പ്ലസ് വണ്ണിന് 3,80,730 കുട്ടികളാണ് പ്രവേശനം നേടിയിട്ടുള്ളത്. മിച്ചമുള്ളത് 62, 046 സീറ്റുകളാണ്. ഇതില്‍ 29,069 സീറ്റുകള്‍ ഏകജാലകം വഴിയുള്ള പൊതു മെറിറ്റിലാണ്. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 32,602 സീറ്റും, എസ് സി -എസ് ടി വകുപ്പുകളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 375 സീറ്റും ബാക്കിയുണ്ട്.

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം, മൂന്നു കേസുകളിലായി 11 പേര്‍ പുറത്തേയ്ക്ക്

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം, മൂന്നു കേസുകളിലായി 11 പേര്‍ പുറത്തേയ്ക്ക്

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി.

ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റു രണ്ട് കേസുകളില്‍പ്പെട്ടവരെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേര്‍. മലപ്പുറം തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളില്‍ അഞ്ചു വീതം പ്രതികളാണുള്ളത്. 2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്.

മുഖത്തിലും കഴുത്തിലും മുറിവ്, ആലപ്പുഴയില്‍ അഞ്ച് വയസുകാരന് മര്‍ദനം

മുഖത്തിലും കഴുത്തിലും മുറിവ്, ആലപ്പുഴയില്‍ അഞ്ച് വയസുകാരന് മര്‍ദനം

ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും കഴുത്തിലുമാണ് മുറിവ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ ചായക്കടയിലാണ് കണ്ടെത്തിയത്.പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയില്‍ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവില്‍പ്പനയ്ക്ക് പോകുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാൾ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.