സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത. നിലവിൽ മൺസൂൺ ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിൽ തുടരുകയാണ്. പലയിടങ്ങളിലും ഇന്ന് വൈകിട്ടും രാത്രിയുമായി മഴ ആരംഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ്.

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

നിതീഷ് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേഹങ്ങളുടെ തീരുമാനമുണ്ടാവുകയുള്ളൂ. ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് മണിയൻ നേരത്തെ മരിച്ചിരുന്നു.

‘സസ്പെന്‍ഷനില്‍ ഉള്ളയാള്‍ എങ്ങനെ ഫയല്‍ അയയ്ക്കും?’; തിരിച്ചയച്ച് വിസി, കേരളയില്‍ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്

‘സസ്പെന്‍ഷനില്‍ ഉള്ളയാള്‍ എങ്ങനെ ഫയല്‍ അയയ്ക്കും?’; തിരിച്ചയച്ച് വിസി, കേരളയില്‍ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍- രജിസ്ട്രാര്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഇന്നും സര്‍വകലാശാല ഓഫീലെത്തി. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ മുഖേന തനിക്ക് ഒരു ഫയലും അയക്കരുതെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ മൂന്നു ഫയലുകള്‍ വൈസ് ചാന്‍സലറുടെ പരിഗണനയ്ക്ക് അയച്ചു.

രജിസ്ട്രാര്‍ അനില്‍കുമാര്‍ അടിയന്തര പ്രാധാന്യത്തോടെ അയച്ച മൂന്നു ഫയലുകളും വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ തിരിച്ചയച്ചു. സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ എങ്ങനെ തനിക്ക് ഫയല്‍ അയക്കുമെന്നാണ് വിസി ചോദിച്ചത്. അതേസമയം, താന്‍ നിയമിച്ച രജിസ്ട്രാര്‍ ഡോ. മിനി കാപ്പന്‍ അയച്ച 25 ഫയലുകളും വിസി മോഹന്‍ കുന്നുമ്മല്‍ ഒപ്പിടുകയും ചെയ്തു. വിസിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ് നിയമിച്ച രജിസ്ട്രാര്‍ അനില്‍കുമാറിനെ ഗൗനിക്കാതെയുള്ള പ്രവര്‍ത്തനമാണ് വിസി മോഹന്‍ കുന്നുമ്മല്‍ നടത്തുന്നത്.

അതിനിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേരള സര്‍വകലാശാലയില്‍ പ്രതിസന്ധിയുണ്ട്. ഉദ്യോഗസ്ഥരില്‍ ആര്‍ക്കാണ് ചുമതലയെന്ന് വ്യക്തതയില്ലായ്മയുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണം. സര്‍വകലാശാലയില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. അതിനാല്‍ സര്‍വകലാശാലയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ വേണം.

അനധികൃതമായി സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഓഫീസില്‍ ഇരിക്കുന്നു. അദ്ദേഹം പല ഫയലുകളും കടത്തിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ സുരക്ഷ ഉറപ്പാക്കാനും, സര്‍വകലാശാല പ്രവര്‍ത്തനം സുഗമമാക്കാനും ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരള സർവകലാശാലയിലേക്ക് കഴിഞ്ഞദിവസവും ഡിവൈഎഫ്ഐ, എഐഎസ്എഫ് പ്രസ്ഥാനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷാവസ്ഥയിലെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

‘ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല..’; ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിച്ചതില്‍ മന്ത്രി വി ശിവന്‍കുട്ടി

‘ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല..’; ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിച്ചതില്‍ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകളെ നിരാകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ യോഗം നീണ്ടു പോയതിനാലാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും നിലപാട് വ്യക്തമാക്കേണ്ടയിടത്ത് അത് ചെയ്യുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. മസ്‌കറ്റ് ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവന്‍കുട്ടി പങ്കെടുത്തിരുന്നില്ല. ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയുടെ വേദിയില്‍ വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി എന്ന മട്ടില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ ആണ് ഇന്നലെ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല..

ഹെഡ്ലൈറ്റിടാതെ രാത്രി യാത്ര; യുഎഇയിൽ 30,000 പേർക്ക് പിഴ

ഹെഡ്ലൈറ്റിടാതെ രാത്രി യാത്ര; യുഎഇയിൽ 30,000 പേർക്ക് പിഴ

ദുബൈ: ഹെഡ്ലൈറ്റിടാതെ രാത്രിയിൽ വാഹനം ഡ്രൈവ് ചെയ്തതിന് 30,000 പേർക്ക് പിഴയിട്ടതായി യു എ ഇ അധികൃതർ. ട്രാഫിക് നിയമം അനുസരിച്ചു യു എ ഇയിൽ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ വാഹനങ്ങൾ ഓടിക്കുമ്പോൾ ലൈറ്റുകൾ ഓൺ ചെയ്തിരിക്കണം. അത്യവശ്യ ഘട്ടങ്ങളിലും വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാം. എന്നാൽ പലരും നിയമം പാലിക്കുന്നില്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാത വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

ഈ നിയമലംഘനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുളത് ദുബൈയിലാണ്. 10,706 എണ്ണം. ഷാർജയിൽ 8635, അബൂദബിയിൽ 8231, അജ്മാനിൽ 1393, റാസൽഖൈമയിൽ 907, ഉമ്മുൽഖുവൈനിൽ 74, ഫുജൈറയിൽ 67 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ നിയമലംഘനത്തിന്റെ കണക്ക്. 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക.

ടെയിൽലൈറ്റുകൾ,ടേൺ സിഗ്നലുകൾ എന്നിവ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ഉപയോഗിക്കാത്തത്തിനും 10,932 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബുദാബിയിൽ 4279, ദുബൈയിൽ 3901, ഷാർജയിൽ 1603, അജ്മാനിൽ 764, റാസൽഖൈമയിൽ 246, ഉമ്മു ഖുവൈനിൽ 27, ഫുജൈറയിൽ 112 എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. 400 ദിർഹവും രണ്ട് ബ്ലാക്ക് പോയിന്റുകളുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.

ഇതോടൊപ്പം, തെറ്റായ രീതിയിൽ വാഹനങ്ങളുടെ ലൈറ്റുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 34,811 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അബുദാബിയിൽ 6,899, ദുബൈയിൽ 4,329, ഷാർജയിൽ 18,702, അജ്മാനിൽ 4,707, ഉമ്മുൽ ഖുവൈനിൽ 26, ഫുജൈറയിൽ 148 എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി

മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ പറഞ്ഞു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തിരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്.