നാളെ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം

നാളെ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ (വ്യാഴാഴ്ച) പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവര്‍ത്തകരെ പൊലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് വിദ്യാര്‍ഥി സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസം കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.

‘ജീവനെടുത്തത് അശ്രദ്ധ’; ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്നവര്‍ക്ക് മുന്നറിയിപ്പ്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം

‘ജീവനെടുത്തത് അശ്രദ്ധ’; ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്നവര്‍ക്ക് മുന്നറിയിപ്പ്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം

കൊച്ചി: കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരിയില്‍ ടോറസ് ലോറിയുടെ ഇരുമ്പു കാരിയര്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഉയര്‍ത്തി അതില്‍ നിന്ന് ടയര്‍ പുറത്തെടുക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചത്. ഒരു ചെറിയ അശ്രദ്ധ കൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.

‘ഡ്രൈവര്‍ ടോറസ് ലോറിയുടെ ടിപ്പിംഗ് ബോഡി ഉയര്‍ത്തവെ ഇലക്ടിക് ലൈനില്‍ ഇരുമ്പ് നിര്‍മ്മിതമായ ബോഡി സ്പര്‍ശിച്ചെങ്കിലും വാഹനത്തിന്റെ ടയര്‍ ഒരു ചാലകം അല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. എന്നാല്‍ പാദരക്ഷകള്‍ ധരിക്കാതെ, തറയില്‍ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്റെ ബോഡിയില്‍ പിടിച്ച മെക്കാനിക് ഒരു ചാലകമായി വര്‍ത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തി റിപ്പയര്‍ ജോലി നിര്‍വ്വഹിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഇലക്ട്രിക് ലൈനിന് സമീപം ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവര്‍മാര്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ജീവനെടുക്കുന്ന അശ്രദ്ധ

ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനം ഇലക്ടിക് ലൈനിന് കീഴില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കവെ മെക്കാനിക് ഷോക്കേറ്റ് മരിച്ചു. ഒരു ചെറിയ അശ്രദ്ധ കൊണ്ട് സംഭവിച്ച മരണം.

ഡ്രൈവര്‍ ടിപ്പിംഗ് ബോഡി ഉയര്‍ത്തവെ ഇലക്ടിക് ലൈനില്‍ ഇരുമ്പ് നിര്‍മ്മിതമായ ബോഡി സ്പര്‍ശിച്ചെങ്കിലും വാഹനത്തിന്റെ ടയര്‍ ഒരു ചാലകം അല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. എന്നാല്‍ പാദരക്ഷകള്‍ ധരിക്കാതെ, തറയില്‍ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്റെ ബോഡിയില്‍ പിടിച്ച മെക്കാനിക് ഒരു ചാലകമായി വര്‍ത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയും ചെയ്തു.

റോഡ് സൈഡില്‍ നിര്‍ത്തി റിപ്പയര്‍ ജോലി നിര്‍വ്വഹിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

ഇലക്ട്രിക് ലൈനിന് സമീപം ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവര്‍മാര്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം.

മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികള്‍ ഭാവിയുടെ പ്രതീക്ഷ: ജസ്റ്റിസ് വി ജി അരുണ്‍

മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികള്‍ ഭാവിയുടെ പ്രതീക്ഷ: ജസ്റ്റിസ് വി ജി അരുണ്‍

കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന് പുറത്ത് കുട്ടികളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളെ ജസ്റ്റിസ് അരുണ്‍ പ്രശംസിച്ചു. ഭാവിയില്‍ നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യുന്നവരായിരിക്കും ഇത്തരം കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.

ജാതിയോ മതമോ ചേര്‍ക്കാതെ പഠിപ്പിക്കുന്ന ഓരോരുത്തരേയും അഭിനന്ദിക്കുന്നു. ഈ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലും നാളെ ഭയമില്ലാതെ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ യുക്തിവാദി പവനനെ അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വി ജി അരുണ്‍. യുക്തിവാദികള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അരോചകമായ ഭാഷയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ കഴുകന്‍മാരെപ്പോലെയാണ് യുക്തിവാദികള്‍ക്ക് നേരെ ചാടി വീഴുന്നത്. സോഷ്യല്‍ മീഡിയ കമന്റുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് തന്റെ മുമ്പില്‍ വരുന്നതിലധികവും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മലയാള ഭാഷയെ മലിനമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കീം പരീക്ഷാ ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

കീം പരീക്ഷാ ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്. മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്ലസ്ടുമാര്‍ക്കും പ്രവേശന പരീക്ഷാ മാര്‍ക്കും ചേര്‍ത്ത് 600 മാര്‍ക്കിലാണ് പോയിന്റുനില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

മാമം, തക്ഷശില ലൈബ്രറി വായനാപഷാചരണ സമാപന ഉദ്ഘാടനം നടന്നു

മാമം, തക്ഷശില ലൈബ്രറി വായനാപഷാചരണ സമാപന ഉദ്ഘാടനം നടന്നു

മാമം, തക്ഷശില ലൈബ്രറി വായനാ പഷാചരണ സമാപന ഉത്ഘാടനവും ഐ വി ദാസ് അനുസ്മരണവും നടത്തി. തക്ഷശില ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി. കവിയും എഴുത്തുകാരനും ആയ രാധാകൃഷ്ണൻ കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് ആർ സ്വാഗതം പറഞ്ഞു. വനിതാ വേദി സെക്രട്ടറി സ്മിതാ വിക്രമൻ, ബാലവേദി സെക്രട്ടറി കുമാരി നന്ദിത എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ബിന്ദുലിയോ കൃതജ്ഞത രേഖപ്പെടുത്തി.

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു

കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം.

ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.