‘സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും’; ഭീഷണിയുമായി സിപിഎം നേതാവ്

‘സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും’; ഭീഷണിയുമായി സിപിഎം നേതാവ്

കോഴിക്കോട്: മത്സ്യവില്‍പ്പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാര്‍ക്കറ്റിലെത്തി പണിമുടക്ക് അനുകൂലികള്‍. അഖിലേന്ത്യാ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാന്‍ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികള്‍ എത്തിയത്.

സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റി.

‘ഈ നാട് മുഴുവന്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ മാത്രം ലാഭം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?. സാധനം എടുത്തുവച്ചോ?. ഇല്ലെങ്കില്‍ ഇപ്പോ മണ്ണെണ്ണ ഒഴിക്കും. നിനക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. നീ മാത്രം ഒരു പോക്കിരി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സമരം. നിന്നെപ്പോലത്തെ ചെറ്റകള്‍ കരിങ്കാലി പണിയെടുക്കുകയാണോ?. തിരിച്ചുവരുമ്പോഴെക്കും കട പൂട്ടിയില്ലെങ്കില്‍ മേശമേല്‍ ഒന്നും കാണില്ല’ എന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.

മുക്കത്തെ മിനി സിവില്‍ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തില്‍ രാവിലെ പൂട്ടിയിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സമരാനുകൂലികള്‍ മാളുകള്‍ അടപ്പിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

‘യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍’; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

‘യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍’; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്.

വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു.കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച് രംഗത്തു വന്നിട്ടുള്ളത്.

മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. 38.9 ശതമാനം പേരാണ് യുഡിഎഫിനെ അനുകൂലിച്ചത്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍, ആറു ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്ന് രേഖപ്പെടുത്തി.

രാജസ്ഥാനില്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം തകര്‍ന്നുവീണു; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം തകര്‍ന്നുവീണു; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമ സേന വിമാനം തകര്‍ന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തക‍ർന്നുവീണത്. രണ്ട് പേര്‍ സഞ്ചരിച്ച വിമാനം ഒരു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ പറന്നുയര്‍ന്നതാണ് വിമാനം.

എന്നാല്‍, അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശത്ത് നിന്നും പുക ഉയരുന്നതകും ആളുകള്‍ ഓടിയെത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. കരയിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവയാണ് വ്യോമസേനയുടെ ജഗ്വാര്‍ വിമാനങ്ങള്‍.

ബി.എസ്.എൻ.എൽ  ഓഫീസിലേക്ക് മാർച്ച് നടത്തി ചിറയിൻകീഴ് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി

ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി ചിറയിൻകീഴ് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി

ചിറയിൻകീഴ്: ദേശീയ തലത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് ചിറയിൻകീഴിൽ പണിമുടക്കിയ ഐ.എൻ.ടി.യു.സി പ്രവർത്തകർ ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണാ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് മുനീർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം കിഴുവിലം രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ എ.ആർ നിസാർ, മോനി ശാർക്കര, കടയറ ജയചന്ദ്രൻ, ഡി.കെ.ടി.എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, രാജൻ കൃഷ്ണപുരം, നൗഷാദ് ഒ.ഐ.സി.സി, ഷഹിൻഷ, ഷഹീർ സലിം തുടങ്ങിയവർ സംസാരിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ വന്‍ പദ്ധതികളുമായി തമിഴ്‌നാട്

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ വന്‍ പദ്ധതികളുമായി തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായി നടപ്പാക്കിയ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ വന്‍ പദ്ധതികളുമായി തമിഴ്‌നാട്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കായി ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍ പ്രതിസന്ധി നിലനില്‍ക്കെയാണ് സാഹചര്യം മുതലാക്കാന്‍ തമിഴ്‌നാട് രംഗത്തെത്തുന്നത്.

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ തിരുന്നല്‍വേലി ജില്ലയില്‍ നാല് പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. തമിഴ്‌നാട് വ്യവസായ വകുപ്പിന് കീഴില്‍ നങ്കുനേരിയിലെ രണ്ട് പാര്‍ക്കുകള്‍ക്കായി 2,260 ഏക്കറിലധികം ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍ക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിഴിഞ്ഞ തുറമുഖത്ത് നിന്നും ഏറ്റവും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദൂരത്തിലാണ് നിര്‍ദ്ധിഷ്ട പാര്‍ക്ക് പദ്ധതിയിടുന്നത്. മൂലങ്കരപട്ടി എന്ന സ്ഥലത്താണ് മൂന്നാമത്തെ വ്യവസായ പാര്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. തമിഴ്‌നാട് വ്യവസായ വകുപ്പിന് കീഴില്‍ ഗംഗൈകൊണ്ടനില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പാര്‍ക്കിന്റെ രണ്ടാംഘട്ടം ആരംഭിക്കാനും പദ്ധതിയുണ്ട്.

അതേസമയം, തെക്കന്‍ തമിനാടിന്റെ വികസനത്തില്‍ വിഴിഞ്ഞത്ത് നിന്നുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഗതാഗതത്തിന്റെ ഗുണം ഉള്‍പ്പെടെ അവകാശപ്പെടുന്ന പ്രചാരണങ്ങളും തമിഴ്‌നാട്ടില്‍ ശക്തമാണ്. സോഷ്യല്‍ മീഡിയിയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടമായി ഈ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഴിഞ്ഞം തുറമുഖത്തിന് സമാന്തരമായി കുളച്ചല്‍, എനയം മേഖലകളില്‍ തുറമുഖം നിര്‍മിക്കാന്‍ തമിഴ്‌നാട് ശ്രമം നടത്തിയിരുന്നു. ഈ നീക്കത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് വിഴിഞ്ഞത്തിന്റെ ഗുണം പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ വികസന പദ്ധതികള്‍ രൂപീകരിക്കാന്‍ തമിഴ്‌നാട് നീക്കം ആരംഭിച്ചത്.

വിഴിഞ്ഞത്തിന്റെ ഗുണം സ്വന്തമാക്കാന്‍ തമഴ്‌നാട് ശ്രമം സജീവമാക്കുമ്പോള്‍ അനുബന്ധ വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം ഇപ്പോഴും പിന്നിലാണ്. ഇതുവരെ 100 ഏക്കര്‍ ഭൂമി മാത്രമാണ് ഇതിനായി കേരളത്തിന് കണ്ടെത്താനായത്. കിന്‍ഫ്രയ്ക്ക് കീഴിലുള്ള ഈ സ്ഥലത്തിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

ഉടമകള്‍ക്ക് ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്ത് 99 വര്‍ഷത്തേക്ക് പാട്ടമായും തമിഴ്‌നാട് ഭൂമി കണ്ടെത്തുന്നുണ്ട്. ഇത്തരത്തില്‍ സൗകര്യം ഒരുക്കി നിക്ഷേപകരെ ആകര്‍ഷിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. തമിഴ്‌നാടിന്റെ പദ്ധതികള്‍ തിരുവനന്തപുരത്തിന്റെ വ്യവസായ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മെല്ലപ്പോക്ക് തുടര്‍ന്നാല്‍ വിഴിഞ്ഞത്തിന്റെ ഗുണങ്ങള്‍ കേരളത്തിന് നഷ്ടമായേക്കും എന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് വിഴിഞ്ഞം വ്യവസായ ഇടനാഴി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തുറമുഖത്തിന്റെ ഗുണം പരമാവധി കേരളത്തിന് ലഭിക്കുന്ന നിലയില്‍ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായാണ് ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നും (ബുധനാഴ്ച) നാളെയും ( വ്യാഴാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.