ഉത്തരവ് കൈമാറി; നിമിഷ പ്രിയയുടെ വധശിക്ഷ തീയതി നിശ്ചയിച്ചു; ജൂലൈ 16ന്

ഉത്തരവ് കൈമാറി; നിമിഷ പ്രിയയുടെ വധശിക്ഷ തീയതി നിശ്ചയിച്ചു; ജൂലൈ 16ന്

ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ എന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍

ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍

ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും പറഞ്ഞു.

ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ലെന്നും എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. പിന്നാലെ വിന്‍സിയോട് മാപ്പ് പറഞ്ഞു. താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. എന്നാല്‍ സിനിമയ്ക്ക് പുറത്തേയ്ക്ക് ഇത് കൊണ്ടുപോകുന്നില്ലെന്നും വിന്‍സി അന്ന് പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഷൈനും വിന്‍സിയും ഒരുമിച്ച് വേദി പങ്കിടുന്നത്. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും, ഗണേഷ് കുമാറിനെ തള്ളി യൂണിയനുകള്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും, ഗണേഷ് കുമാറിനെ തള്ളി യൂണിയനുകള്‍

തിരുവനന്തപുരം: കെ എസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദം തള്ളി യൂണിയനുകള്‍. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ അറിയിച്ചു. സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25 ന് നോട്ടീസ് നല്‍കിയതാണെന്നും സിഐടിയു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും സിഐടിയു അറിയിച്ചു. സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ജോലിക്ക് ഹാജരാകില്ല. ദീര്‍ഘദൂര അവശ്യ സര്‍വീസുകള്‍ ഒഴിച്ചുള്ള സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ലെന്നും സിഐടിയു വ്യക്തമാക്കി.

ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചു. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അവകാശപ്പെട്ടു. ബി എംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

ആറ്റിങ്ങൽ: ബഷീർ ഓര്‍മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപകൻ പി.രാധാകൃഷ്ണൻ ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിതത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ .എസ് അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ ജോയി.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ സംസാരിച്ചു.

കടയ്ക്കാവൂരിൽ പ്ലസ്‌ വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂരിൽ പ്ലസ്‌ വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ മാടൻനട നന്ദനത്തിൽ ശ്രീകുമാർ സോജ ദമ്പതികളുടെ മകൻ ശ്രീനന്ദ് ശ്രീകുമാർ (16) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏക മകനായിരുന്നു.

ഇന്ന് രാവിലെ ആറരയോടെ കിടപ്പ് മുറിയൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീനന്ദ് സ്കൂളിൽ പോകാൻ താല്പര്യം കാട്ടിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് മാതാപിതാക്കൾ ഇന്ന് സ്കൂളിൽപോയി കാര്യങ്ങൾ
അന്വേഷിക്കുവാനിരിക്കെയാണ് സംഭവം. റാഗിങിന് ഇരയായിരുന്നുവെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് സ്കൂളിലായിരുന്നു ശ്രീനന്ദ് എൽ.കെ.ജി മുതൽ പത്ത് വരെയുള്ള വിദ്യഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അഞ്ചുതെങ്ങിലെ തന്നെ പ്രമുഖ പ്ലസ് ടു സ്കൂ‌ളിലാണ് പ്ലസ് വണ്ണിന് അഡിഷൻ ലഭിച്ച് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്.

ഓർക്കുക…ആത്മഹത്യ ഒന്നിനും പരിഹാരമല്ല