വെട്ടൂർ ഗവ: എച്ച്എസ്എസിന് കമ്പ്യൂട്ടറുകൾ നൽകി

വെട്ടൂർ ഗവ: എച്ച്എസ്എസിന് കമ്പ്യൂട്ടറുകൾ നൽകി

മികവിന്റെ കേന്ദ്രമായ വെട്ടൂർ ഗവ: എച്ച്എസ്എസിന് സമ്മാനമായി വി ജോയി എംഎൽഎ കമ്പ്യൂട്ടറുകൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ലാൽ, വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ, സ്കൂൾ അധികൃതർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവച്ച വർക്കല താലൂക്കിലെ തീരദേശ മേഖലയിലെ സ്കൂളാണ് വെട്ടൂർ ഗവ:എച്ച്എസ്എസ് പഠനത്തോടൊപ്പം വിവിധ അക്കാദമിക പ്രവർത്തനങ്ങൾക്കും സ്കൂൾ പ്രിൻസിപ്പൽ, ഹെസ്മാസ്റ്റർ, പിടിഎ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

ഈ അക്കാദമിക വർഷം വർക്കല സബ് ജില്ലയിലെ വിവിധ അധ്യാപകർക്കായി കേരള സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസിലർ ഡോ: പ്രഭാഷിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തിയിരുന്നു. കൂടാതെ കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ: ഗോപകുമാർ കുട്ടികളുമായി സംവദിച്ചിരുന്നു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

ആറ്റിങ്ങൽ: ബഷീർ ഓര്‍മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപകൻ പി.രാധാകൃഷ്ണൻ ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിതത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ .എസ് അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ ജോയി.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ സംസാരിച്ചു.

ഒരൊറ്റ ദിവസം പോലും ജോലി ചെയ്തില്ല, ട്രെയ്നിങ്ങിനും എത്തിയില്ല; പൊലീസുകാരന്‍ ശമ്പളമായി കൈപ്പറ്റിയത് 35 ലക്ഷം രൂപ!

ഒരൊറ്റ ദിവസം പോലും ജോലി ചെയ്തില്ല, ട്രെയ്നിങ്ങിനും എത്തിയില്ല; പൊലീസുകാരന്‍ ശമ്പളമായി കൈപ്പറ്റിയത് 35 ലക്ഷം രൂപ!

ഭോപ്പാല്‍: നിയമനം ലഭിച്ചതിന് ശേഷം ഡ്യൂട്ടി ചെയ്യുകയോ പരീശീലനത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെ 12 വര്‍ഷം 35 ലക്ഷം രൂപ ശമ്പളം കൈപ്പറ്റി പൊലീസ് കോണ്‍സ്റ്റബിള്‍. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നിന്നുള്ള പൊലീസുകാരന് 2011-2012 കാലഘട്ടത്തിലാണ് നിയമനം ലഭിച്ചത്.

പൊലീസ് സേനയില്‍ ചേര്‍ന്നതിന് ശേഷം സാഗര്‍ ജില്ലയില്‍ നിര്‍ബന്ധിത പരിശീലനത്തിനായി അയച്ചെങ്കിലും അഭിഷേക് അതില്‍ പങ്കെടുത്തിരുന്നില്ല. പകരം തന്റെ വീട്ടിലേയ്ക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തിയ അഭിഷേക് തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി സര്‍വീസ് ഫയല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുത്തു. ഭോപ്പാലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാതൊരു പരിശോധനയും കൂടാതെ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 12 വര്‍ഷമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്.

2011-12ബാച്ച് കോണ്‍സ്റ്റബിള്‍മാരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ അവലോകനം ചെയ്തപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസ് റെക്കോര്‍ഡ് പരിശോധനയില്‍ ഡ്യൂട്ടി റെക്കോര്‍ഡുകള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്‌റ്റേഷനില്‍ ഹാജരാകുകയും 12 വര്‍ഷമായി ലഭിച്ച ശമ്പളം തവണകളായി തിരികെ നല്‍കുമെന്നും വ്യക്തമാക്കി. ഒരു ലക്ഷം രൂപ ഇതിനകം ഇയാള്‍ തിരികെ ന്ല്‍കി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ഒന്നര ദിവസത്തോളം നീണ്ട തിരച്ചില്‍; കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

ഒന്നര ദിവസത്തോളം നീണ്ട തിരച്ചില്‍; കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിര്‍ (22) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് വൈകീട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തിരച്ചില്‍. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

നാളെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

നാളെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുമെന്നും, നോട്ടീസ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നേരത്തെ തന്നെ നല്‍കിയതാണെന്നുമാണ് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ പറയുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ഐഎന്‍ടിയുസിയും പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം പൂര്‍ണമാണ്. ബസുകള്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ വലഞ്ഞു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക,അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്.

തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന അന്നുമുതല്‍ 15 ദിവസം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കാനും അവസരമുണ്ട്. പഞ്ചായത്തുകളില്‍ 1375 വാര്‍ഡും മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡും കോര്‍പ്പറേഷനുകളില്‍ ഏഴു വാര്‍ഡും കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാര്‍ഡുകള്‍ പുതിയതായി നിലവില്‍ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍നിന്ന് 2267 ആകും.

സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റംവരും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 77 ബ്ലോക്കുകള്‍ വനിതകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളില്‍ അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. അതില്‍ എട്ടെണ്ണം വനിതകള്‍ക്കാണ്. പട്ടികവര്‍ഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതില്‍ രണ്ടിടത്ത് വനിതകള്‍ അധ്യക്ഷര്‍ ആകും. മെയ് 31നാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു ഡി ലിമിറ്റേഷന്‍ കമീഷന്‍ കരട് വിജ്ഞാപനം ഇറക്കിയത്.