ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ സീറ്റൊഴിവ്

ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ സീറ്റൊഴിവ്

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാഗസ്വരം ത്രിവത്സര കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. താല്പ്‌പര്യമുള്ളവർ ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്ര കലാപീഠത്തിൽ നിന്ന് അപേക്ഷ ഫാറം വാങ്ങുകയോ ബോർഡിൻറെ വെബ് സൈറ്റായ www.travancoredevaswamboard.org-ൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫാറം എടുക്കുകയോ ചെയ്യാം.

അപേക്ഷകർ 15 നും 20നും മദ്ധ്യേ പ്രായമുള്ള വരും പത്താം ക്ലാസ് പാസായിട്ടുള്ളവരും (പ്ലസ്‌ ടു പാസായവർക്ക് മുൻഗണന) ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളും ആയിരിക്കണം. അഡ്‌മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകുന്നതാണ്. ഇവിടെ പഠിച്ച കുട്ടികൾക്ക് എല്ലാ ക്ഷേത്രങ്ങളിലും അവസരമുണ്ട്. ഒരിക്കലും വെറുതെ നിൽക്കേണ്ടി വരില്ല. പാസ്സാകുന്ന കുട്ടികൾക്ക് ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ 80% സംവരണം ഉണ്ട്. ഇത്രയും ജോലി കിട്ടുമെന്ന് ഉറപ്പുള്ള മറ്റൊരു കോഴ്‌സും കേരളത്തിലില്ല.

വിശദവിവരങ്ങൾക്ക്: 9633947970, 7591969060, 6282943725

അപേക്ഷ അയക്കേണ്ട മേൽവിലാസം:

മാനേജർ, കോയിക്കൽ ക്ഷേത്രകലാപീഠം, കൊല്ലമ്പുഴ, ആറ്റിങ്ങൽ പി.ഒ

ടിക്കറ്റ് ബുക്കിങ് മുതല്‍ ട്രെയിന്‍ ട്രാക്കിങ് വരെ ഒരു കുടക്കീഴില്‍, ‘സൂപ്പര്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് ബുക്കിങ് മുതല്‍ ട്രെയിന്‍ ട്രാക്കിങ് വരെ ഒരു കുടക്കീഴില്‍, ‘സൂപ്പര്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: യാത്രക്കാരുടെ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. റെയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ UTS) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്.

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

റെയില്‍വണ്‍ ആപ്പ് പ്രത്യേകതകള്‍

ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ റെയില്‍വേ സേവനങ്ങളെയും ഒരു സ്ഥലത്ത് ഏകീകരിക്കുന്നു.

ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ഐഒഎസ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുതിയ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒന്നിലധികം പാസ്വേഡുകള്‍ ഓര്‍മിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഒറ്റ-സൈന്‍-ഓണ്‍ ശേഷിയാണ് സവിശേഷത.

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കില്‍ UTSonMobile ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാം.കൂടാതെ, ഉപയോക്താക്കള്‍ക്ക് ഇനി വ്യത്യസ്ത ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ല

ആപ്ലിക്കേഷനില്‍ ആര്‍-വാലറ്റ് (റെയില്‍വേ ഇ-വാലറ്റ്) പ്രവര്‍ത്തനം ഉള്‍പ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് ലളിതമായ സംഖ്യാ എംപിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം.

പുതിയ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കി റജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം, അന്വേഷണങ്ങള്‍ക്ക്, മൊബൈല്‍ നമ്പര്‍/ഒടിപി കൊടുത്ത് അന്വേഷിക്കാം.

ചടയമംഗലം പോരേടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: തമിഴ്നാട് രജിസ്ട്രേഷൻ കാർ പോലീസിന്റെ പിടിയിൽ

ചടയമംഗലം പോരേടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: തമിഴ്നാട് രജിസ്ട്രേഷൻ കാർ പോലീസിന്റെ പിടിയിൽ

ചടയമംഗലം: പോരേടം വെള്ളൂപ്പാറ സ്കൂളിന് സമീപം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി ഗുരുതരമായ പരാതി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളൂപ്പാറ ചിറക്ക് സമീപം, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു കാർ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരുന്ന കുട്ടികളുടെ സമീപത്ത് നിർത്തിയ ശേഷം ബാഗിൽ പിടിച്ചു വലിക്കുകയും, കുട്ടികളെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു.

കുട്ടികൾ ഉടൻ കുതിച്ചോടി നിലവിളി മുഴക്കിയതിനെ തുടർന്ന്, വാഹനം പള്ളിക്കൽ ഭാഗത്തേക്ക് ഓടിച്ചു പോയതായി നാട്ടുകാർ പറയുന്നു.

വിവരം ലഭിച്ചതോടെ ചടയമംഗലം പോലീസ് സംഘം അടിയന്തരമായി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാറിലെത്തിയവർ കുട്ടികളുടെ ബാഗിൽ പിടിക്കുന്നത് വ്യക്തമായതായി പോലീസ് അറിയിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിൽ വാഹനം തമിഴ്നാട് സ്വദേശിയുടേതാണെന്നും, റെന്റ് എ കാർ സർവീസിലൂടെയാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ ഉടൻ ബന്ധപ്പെട്ടു വാടകയ്ക്ക് എടുത്തവരെയും പോലീസ് വർക്കല ഭാഗത്തുനിന്നും കണ്ടെത്തി. ഇവരെ തന്ത്രപൂർവ്വം ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു.

പ്രാഥമിക അന്വേഷണത്തിൽ, ജടായുപ്പാറ സന്ദർശിക്കാൻ എത്തിയ സംഘമാണെന്നും, കാർ യാത്രക്കാർ മദ്യപിച്ചിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ എല്ലാ കോണുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.

പ്രദേശത്തെ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ ആശങ്കയാണ് സംഭവത്തിന് പിന്നാലെ വ്യാപിച്ചത്. പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ ( ബുധനാഴ്ച) മഴ വീണ്ടും ശക്തമാകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.

ഝാർഖണ്ഡിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ‌ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ്. എറണാകുളം സ്വദേശി തന്നെയായ ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. ചെറായി സ്വദേശിയാണ്. കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിനാണ് മൂന്നാം റാങ്ക്. 86,549 വിദ്യാര്‍ഥികളാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയതായി ഫലം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആര്‍ ഷേണായിക്കാണ്. പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ക്ക് ഏകീകരണ രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചത്.

കീം ഫലം എങ്ങനെ പരിശോധിക്കാം

ഫലം പ്രഖ്യാപിച്ചാല്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ഫലം പരിശോധിക്കാം.

cee.kerala.gov.in ആയ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ കയറുക.

കീം കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ കയറിയതിന് ശേഷം ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആക്സസ് (ലോഗിന്‍) ചെയ്യുക.

കീം 2025 റിസള്‍ട്ട് എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ വരുന്നതായിരിക്കും. അതില്‍ റിസള്‍ട്ട് അറിയാന്‍ സാധിക്കും.

ശേഷം അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

നീറ്റ് പരീക്ഷാഫലം വന്നിട്ടും കീം ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. അതിനിടെ പ്ലസ്ടുവിനും എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന സംസ്ഥാന സിലബസിലെ കുട്ടികള്‍ക്കുപോലും പ്രവേശന പരീക്ഷയില്‍ മുന്നിലെത്താനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോര്‍മുല പരിഷ്‌കരിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ഐഐടി പ്രഫസര്‍മാരും അടങ്ങിയ നാലംഗസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചു പ്രവേശന പരീക്ഷാ കമ്മിഷണര്‍ കൈമാറിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

പുതിയ ഏകീകരണ രീതി

പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവര്‍ക്ക്, പകരം പഠിച്ച കംപ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ ബയോളജി) വിഷയങ്ങള്‍ക്ക് ഓരോ പരീക്ഷാ ബോര്‍ഡിലും ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് എടുക്കും. സംസ്ഥാന ബോര്‍ഡില്‍ ഈ വിഷയങ്ങളിലെ ഉയര്‍ന്ന മാര്‍ക്ക് 100 ഉം സിബിഎസ്ഇ പോലുള്ള ഇതര ബോര്‍ഡുകളിലൊന്നില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ രണ്ടും 100 മാര്‍ക്കായി പരിഗണിക്കും. 95 ഉയര്‍ന്ന മാര്‍ക്ക് നല്‍കിയ ബോര്‍ഡിനു കീഴില്‍ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചത് 70 മാര്‍ക്കാണെങ്കില്‍ ഇത് നൂറിലേക്കു മാറ്റും. ഇതുവഴി 70 മാര്‍ക്ക് 73.68 ആയി മാറും. എന്‍ജിനീയറിങ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന 3 വിഷയങ്ങളുടെയും മാര്‍ക്ക് ഈ രീതിയില്‍ ഏകീകരിച്ച് മൊത്തം മാര്‍ക്ക് 300ല്‍ കണക്കാക്കും.

ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക. 3 വിഷയങ്ങള്‍ക്കുമായി ആകെയുള്ള 300 മാര്‍ക്കില്‍ മാത്സിന് 150 മാര്‍ക്കിന്റെയും ഫിസിക്‌സിന് 90 മാര്‍ക്കിന്റെയും കെമിസ്ട്രിക്ക് 60 മാര്‍ക്കിന്റെയും വെയ്‌റ്റേജിലായിരിക്കും പരിഗണിക്കുക.

വ്യത്യസ്ത വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ പാസ്സായവരുടെ മാര്‍ക്ക് വ്യത്യസ്ത രീതിയില്‍ തന്നെ കണക്കിലെടുക്കും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥി നേടുന്ന നോര്‍മലൈസ് ചെയ്ത സ്‌കോര്‍ മുന്നൂറിലായിരിക്കും കണക്കിലെടുക്കുക. പ്ലസ്ടു പരീക്ഷയിലെ സമീകരിച്ച മുന്നൂറിലുള്ള മാര്‍ക്കും പ്രവേശന പരീക്ഷയിലെ നോര്‍മലൈസ് ചെയ്ത മുന്നൂറിലുള്ള സ്‌കോറും ചേര്‍ത്ത് 600 ഇന്‍ഡെക്‌സ് മാര്‍ക്കില്‍ ആയിരിക്കും എന്‍ജിനീയറിങ് റാങ്ക് പട്ടികയ്ക്കുള്ള സ്‌കോര്‍ നിശ്ചയിക്കുക.

എ,ബി,സി പോലെ ഗ്രേഡ് ആയി ഫലം പ്രസിദ്ധീകരിക്കുന്ന പരീക്ഷാ ബോര്‍ഡുകളുണ്ടെങ്കില്‍ കുട്ടികള്‍ അവിടെനിന്ന് മാര്‍ക്ക് ലിസ്റ്റ് വാങ്ങി സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ തീരുമാനമെടുക്കും.