‘ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാൻ അര്‍ഹനാണോ?’; പുരസ്കാരത്തുക വായനശാലയ്ക്ക് തിരികെ നൽകി വേടൻ

‘ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാൻ അര്‍ഹനാണോ?’; പുരസ്കാരത്തുക വായനശാലയ്ക്ക് തിരികെ നൽകി വേടൻ

തൃശൂർ: പുരസ്‌കാരം ലഭിച്ച തുക തിരികെ കൈമാറി റാപ്പര്‍ വേടന്‍ (ഹിരൺദാസ് മുരളി). തൃശൂര്‍ തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി വായനശാല പുരസ്‌കാരം ആണ് സ്വീകരിച്ച ശേഷം പുരസ്‌കാരത്തുകയായ ഒരു ലക്ഷം രൂപ വായനശാലയ്ക്കു വേടന്‍ തിരികെ നൽകിയത്. ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടിഎന്‍ പ്രതാപന് തിരികെ നല്‍കുന്നതായി വേടന്‍ പ്രഖ്യാപിച്ചു. “ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു ലക്ഷം രൂപയും എനിക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. ദയവ് ചെയ്ത് ആ കാശും വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കണം” എന്നാണ് വേടന്‍ പ്രതികരിച്ചത്.

വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ തിരികെ നല്‍കിയതെന്നും വേടന്‍ പറഞ്ഞു. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കൊണ്ടുവന്ന പുസ്തകങ്ങളും തുകയോടൊപ്പം വേടന്‍ കൈമാറി. തുടര്‍ന്ന് താന്‍ പറയുന്ന ആളല്ല പാടുന്ന ആളാണെന്ന് പറഞ്ഞ വേടന്‍ മൂന്ന് റാപ്പ് ഗാനങ്ങളും പാടി.

സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ മരം വീണു; കുട്ടികൾ അത്ഭുതരകമായി രക്ഷപ്പെട്ടു

സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ മരം വീണു; കുട്ടികൾ അത്ഭുതരകമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്.

വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുസൃതിക്കളിക്ക് ഇനി അവനില്ല; കോന്നി ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ ചരിഞ്ഞു

കുസൃതിക്കളിക്ക് ഇനി അവനില്ല; കോന്നി ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ ചരിഞ്ഞു

കോന്നി ആനക്കൊട്ടിലിലെ ആന ചരിഞ്ഞു. ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ എന്ന ആനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ആറരയോടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം. അസുഖബാധിതനായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അറിയിച്ചു. രാവിലെ ആനയെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് തന്നെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.2021 ആ​ഗസ്ത് 19ന് റാന്നി ഡിവിഷൻ ​ഗൂഡ്രിക്കൽ റെയ്ഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ഭാ​ഗത്തുനിന്നുമാണ് കൊച്ചയപ്പനെ ലഭിച്ചത്. അപ്പോൾ കൊച്ചയ്യപ്പന് ഡോക്ടർ കണക്കാക്കിയ ഏകദേശ പ്രായം ഒരു വയസായിരുന്നു. 2021 സെപ്തംബറിലാണ് കോന്നി ആനക്കൊട്ടിലിലേക്ക് കൊച്ചയ്യപ്പനെ എത്തിച്ചത്. വൈറസ് ബാധയാണ് മരണ കാരണമെന്നാണ് സംശയം.

15,000 രൂപ വരെ സര്‍ക്കാര്‍ തരും; ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അധിക സമ്മാനം; 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അംഗീകാരം

15,000 രൂപ വരെ സര്‍ക്കാര്‍ തരും; ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അധിക സമ്മാനം; 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ ബന്ധിത ആനുകൂല്യ പദ്ധതിക്ക് ( ഇഎല്‍ഐ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. സ്വകാര്യമേഖലയില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ സര്‍ക്കാര്‍ 15000 രൂപ വരെ നല്‍കുന്നത് അടക്കം തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.

എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരക്ഷമത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉല്‍പ്പാദന മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കുന്നു. 99,446 കോടി രൂപ അടങ്കലുള്ള പദ്ധതി വഴി രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

2024-25 ബജറ്റ് പ്രഖ്യാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. അവര്‍ക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനമായി നല്‍കും.ഒരു ലക്ഷം വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ടായിരിക്കും.’ആറ് മാസത്തെ ജോലിക്ക് ശേഷം ആദ്യ ഗഡുവും പന്ത്രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ഗഡുവും നല്‍കും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ തുകയുടെ ഒരു ഭാഗം പിന്നീട് പിന്‍വലിക്കാവുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കും.’- കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്കും പ്രോത്സാഹനം ലഭിക്കും. അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് തൊഴിലുടമകള്‍ക്ക് ആനുകൂല്യം ലഭിക്കുക. 50ല്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമകള്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. അതേസമയം 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കണം.

പദ്ധതി പ്രകാരമുള്ള പേയ്മെന്റുകള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കും. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് ജീവനക്കാര്‍ക്ക് ഇത് ലഭിക്കുക. അതേസമയം തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലാണ് പേയ്മെന്റുകള്‍ ലഭിക്കുക

പ്രതിമാസം 10,000 രൂപ വരെ വരുമാനം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെ പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. കൃത്യമായ തുക വ്യത്യാസപ്പെടാം. പ്രതിമാസം 20,000 രൂപ വരെ വരുമാനമുണ്ടെങ്കില്‍, തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്‍ എന്ന കണക്കില്‍ പ്രതിമാസം 2,000 രൂപ എന്ന നിരക്കില്‍ ഇന്‍സെന്റീവ് ലഭിക്കും. 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയുമായിരിക്കും തൊഴിലുടമയ്ക്ക് ആനുകൂല്യമായി ലഭിക്കുക.

മുന്നിലേക്ക് തന്നെ! കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില

മുന്നിലേക്ക് തന്നെ! കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ , ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,520 രൂപയാണ്. സ്വർണവില കഴിഞ്ഞ ദിവസവും വർധിച്ചിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്ന് 9065 രൂപയിലെത്തി.
ഇന്ന് 24 കാരറ്റ് സ്വർണവില 9,841 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,381 രൂപയും പവന് 59,048 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 90,210 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.450 ലക്ഷം രൂപ വേണം.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.