by Midhun HP News | Jun 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍. ജന്‍മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെട നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.
‘ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ’- രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംസകള്‍ നേര്‍ന്നു. ”രക്തത്താലല്ല, ചിന്ത, ദര്‍ശനം, ലക്ഷ്യം എന്നിവയാല്‍ ബന്ധിതനായ എന്റെ സഹോദരന് ഊഷ്മളമായ ജന്മദിനാശംസകള്‍.നിങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് ധൈര്യത്തോടെ നയിക്കട്ടെ. പ്രകാശമാനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയില്‍, വിജയം നമ്മുടേതായിരിക്കും.’ അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാഹുലിന് ആശംസകള്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും ജന്‍മദിനാശംസകള്‍ നേര്‍ന്നു.
‘രാഹുല്‍ ജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകള്‍. ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ. ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും, പിന്നാക്കക്കാരുടെയും, ദലിതരുടെയും, ആദിവാസികളുടെയും, പിന്നാക്ക വിഭാഗങ്ങളുടെയും, അവകാശങ്ങള്‍ക്കായാണ് രാഹുലിന്റെ പേരാട്ടം. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണും. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും നിങ്ങള്‍ മുന്നില്‍ നിന്ന് രാജ്യത്തെ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗെഹ് ലോട്ട് എക്‌സില്‍ കുറിച്ചു.
രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന തൊഴില്‍ മേളയില്‍ 20,000 ത്തോളം തൊഴില്‍രഹിതരായ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ന്യൂഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദര്‍ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘രാജ്യത്തെ യുവാക്കളോടുള്ള രാഹുല്‍ ഗാന്ധിയുടെ താല്‍പര്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,’ യാദവ് പറഞ്ഞു. ‘സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jun 19, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകളുടെ 15 ശതമാനത്തോളം വെട്ടിച്ചുരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പകുതി വരെയെങ്കിലും നിയന്ത്രണം തുടര്‍ന്നേക്കും. വിമാന ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് അധിക ചെലവില്ലാതെയോ പൂര്‍ണ്ണ റീഫണ്ടോടെയോ റീബുക്കിങ് ഉള്‍പ്പെടെയുള്ള ഇതര യാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും.
നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, പശ്ചിമേഷ്യയിലെ സംഘര്‍ഷം, സാങ്കേതിക പ്രശ്‌നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുന്‍നിര്‍ത്തിയാണ് നടപടി, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
അതേസമയം, എയര്‍ ഇന്ത്യയുടെ പക്കലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന ഭൂരിഭാവും പൂര്‍ത്തിയായെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ 33 ബോയിങ് 787-8/9 വിമാനങ്ങളില്‍ 26 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായി. ഡിജിസിഎ നടത്തുന്ന പരിശോധയ്ക്ക് ശേഷം ഇവ സര്‍വീസ് നടത്താന്‍ സജ്ജമാണെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിമാനങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. എയര്‍ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിങ് 777 വിമാനങ്ങളിലും പരിശോധന നടത്തും. അഹമ്മദാബാദ് ദുരന്തത്തിന് കാരണമായ സാഹചര്യം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
by Midhun HP News | Jun 19, 2025 | Latest News, കേരളം
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ കഴിഞ്ഞിട്ടും, കേരളത്തിലെ ആയിരക്കണക്കിന് അടിയന്തരാവസ്ഥാ പീഡിതരെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 13 സംസ്ഥാനങ്ങൾ അവർക്ക് അടിയന്തരാവസ്ഥക്കാലത്ത് പീഡിതർ എന്ന പദവി നൽകിയിട്ടുണ്ട്, അവർക്ക് പ്രതിമാസ പെൻഷനും നൽകുന്നുണ്ട്, ഈ ജനുവരിയിൽ ഒഡീഷയാണ് ഏറ്റവും ഒടുവിൽ ഇത് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ച വ്യക്തിയാണെങ്കിലും, സംസ്ഥാന സർക്കാർ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. വിരോധാഭാസമെന്നു പറയട്ടെ, ആദ്യമായി, അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ഈ വർഷം ജൂൺ 25 ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിക്കാൻ സിപിഎം പദ്ധതിയിടുന്നു.
ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും, 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായവരോ സത്യാഗ്രഹത്തിൽ പങ്കെടുത്തവരോ ഉൾപ്പെടെ ഏകദേശം 5,000 പേർ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 50-ാം വാർഷികത്തിലും, ഇരകൾ തങ്ങളെ അംഗീകരിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും വാതിലുകളിൽ മുട്ടുന്നത് തുടരുകയാണ്.
അടിയന്തരാവസ്ഥക്കാലത്തെ ഇരയായ മുഖ്യമന്ത്രിയെയും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെയും അടിയന്തരാവസ്ഥ തടവുകാരുടെ കോ ഓർഡിനേഷൻ കമ്മിറ്റി (എമർജൻസി പ്രിസണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി- ഇ പി സി സി)ഏതാനും ആഴ്ചകൾക്ക് മുമ്പ് സമീപിച്ചിരുന്നു. എന്നാൽ, 2019 ലെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സർക്കാർ അവരുടെ അപേക്ഷ നിരസിച്ചു. ആ ഉത്തരവ് പ്രകാരം വിഷയം കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു.
അടിയന്തരാവസ്ഥയുടെ ചരിത്രവും അതിനെതിരായ ചെറുത്തുനിൽപ്പും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ശാസ്തമംഗലത്തെ അടിയന്തരാവസ്ഥാ പീഡന ക്യാമ്പ് ഒരു സ്മാരകമാക്കണമെന്നും ഇപിസിസി വളരെക്കാലമായി ആഗ്രഹിച്ചിരുന്നു. “ഇന്ത്യൻ ജനാധിപത്യം ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയെന്ന് യുവതലമുറകൾ അറിയേണ്ടതല്ലേ? അതിനെ ചെറുത്തുനിന്ന ഇടതുപക്ഷത്തിന്, ഈ അഭ്യർത്ഥനകൾ പരിഗണിക്കേണ്ട ഉത്തരവാദിത്തമുണ്ട്. മറ്റ് നിരവധി സംസ്ഥാന സർക്കാരുകൾ ഇരകൾക്ക് അത്തരമൊരു പദവി നൽകിയിട്ടുണ്ട്; പിന്നെ എന്തുകൊണ്ട് കേരളത്തിന് രാഷ്ട്രീയ തടവുകാരുടെ പദവി നൽകാൻ കഴിയുന്നില്ല?” ഇപിസിസിയിലെ പി സി ഉണ്ണിചെക്കൻ ചോദിക്കുന്നു.
പഞ്ചാബിലെ അകാലിദൾ സർക്കാരാണ് 1980-ൽ അടിയന്തരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ച് പെൻഷൻ നൽകിയത്. പിന്നീട് പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നു, അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20,000 രൂപ പെൻഷൻ നൽകിയ ഒഡീഷ സർക്കാരാണ് ഏറ്റവും അവസാനം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.പഞ്ചാബിലെ അകാലിദൾ സർക്കാരാണ് 1980-ൽ അടിയന്തരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ച് പെൻഷൻ നൽകിയത്. പിന്നീട് പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നു, അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20,000 രൂപ പെൻഷൻ നൽകിയ ഒഡീഷ സർക്കാരാണ് ഏറ്റവും അവസാനം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.
അടിയന്തരാവസ്ഥാ ഇരകളിൽ നിന്ന് തന്നെ പെൻഷനുകൾക്കായുള്ള ആവശ്യത്തെക്കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളുണ്ടെങ്കിലും, ഔദ്യോഗിക അംഗീകാരത്തിന്റെ ആവശ്യകത പലരും സ്ഥിരീകരിക്കുന്നു.
“രാഷ്ട്രീയമായി പറഞ്ഞാൽ, ഞങ്ങൾ പെൻഷനുകൾ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ സ്വമേധയാ ചെയ്ത ഒരു ത്യാഗത്തിന് പ്രതിഫലം ചോദിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാൽ അടിയന്തരാവസ്ഥാ ഇരകളുടെ ചില സംഘടനകൾ പെൻഷൻ ആവശ്യപ്പെട്ടിട്ടുണ്ട്,” അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച മുതിർന്ന സിപിഎം നേതാവും മുൻ സ്പീക്കറുമായ എം വിജയകുമാർ പറഞ്ഞു. എം എ ബേബി, ജി സുധാകരൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ജയിൽ വാസം അനുഭവിച്ചിരുന്നു.
“പെൻഷനേക്കാൾ, നമ്മളിൽ പലരും ആഗ്രഹിക്കുന്നത് ഒരു ഔദ്യോഗിക അംഗീകാരമാണ്. മിസ (ആഭ്യന്തര സുരക്ഷാ നിയമം) അല്ലെങ്കിൽ ഡിഐആർ (ഇന്ത്യാ പ്രതിരോധ നിയമങ്ങൾ) പ്രകാരം തടവിലാക്കപ്പെട്ടവരിൽ ഏകദേശം 1,000 പേർ ഇന്ന് ജീവിച്ചിരിപ്പുണ്ടാകാം,” അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തന്നെ അറസ്റ്റിലായ ശരത്ചന്ദ്രബാബു പറഞ്ഞു.
അതേസമയം, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും അവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പദവി നൽകണമെന്നും ആവശ്യപ്പെട്ട് ആലുവ ആസ്ഥാനമായുള്ള ആർഎസ്‌എസ് അനുകൂല സംഘടനയായ അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചു.
“ഈ പോരാളികളുടെ/സത്യാഗ്രഹികളുടെ അടിയന്തരാവസ്ഥയ്ക്കെതിരായ ത്യാഗത്തെ അംഗീകരിക്കാൻ കേന്ദ്രം ഉചിതമായ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കാര്യത്തിൽ ഇനിയും കാലതാമസം വരുത്തുന്നത് ഏറ്റവും വേദനാജനകവും ദുഃഖകരവുമായിരിക്കും,” അസോസിയേഷൻ സെക്രട്ടറി ആർ മോഹനൻ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ 10,425 കേരളീയർ പങ്കെടുത്തിരുന്നു, അതിൽ ഏകദേശം 5000 പേർ ഇന്ന് ജീവിച്ചിരിപ്പുണ്ട്.
വി എസ് അച്യുതാനന്ദൻ സർക്കാർ 6,300-ഓളം അടിയന്തരാവസ്ഥ തടവുകാരുടെ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും, ആ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 2019-ൽ, സംസ്ഥാന സർക്കാർ വിശദാംശങ്ങൾ ശേഖരിക്കാൻ തുടങ്ങി, പക്ഷേ ആ പ്രക്രിയ വീണ്ടും കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചു.
രാഷ്ട്രീയ പോരാട്ടത്തിന്റെ പേരിൽ സഹായം ആവശ്യപ്പെടേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. “ജനാധിപത്യ സംരക്ഷണത്തിനായുള്ള രാഷ്ട്രീയ-പ്രത്യയശാസ്ത്ര പോരാട്ടമായിരുന്നു അത്. പലരും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി, അവരെ ആധുനിക സ്വാതന്ത്ര്യ സമര സേനാനികളായി കണക്കാക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നിരുന്നാലും, അതിന്റെ പേരിൽ ഒരു ആനുകൂല്യവും ആവശ്യപ്പെടേണ്ട ആവശ്യമില്ല. അതാണ് സിപിഎമ്മിന്റെ നിലപാട്,” ബേബി പറഞ്ഞു. രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് കോൺഗ്രസും പറയുന്നത് കേൾക്കാം, അതുവഴി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണെന്ന് സമ്മതിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
by Midhun HP News | Jun 19, 2025 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാന്‍ അംഗീകരിക്കില്ല. ഇറാന്‍ ജനതയുടെ പോരാട്ട ചരിത്രം അറിയാത്തവര്‍ ഭീഷണിയുടെ ഭാഷയുമായി രംഗത്തുവരരുത് എന്നും ആയത്തൊള്ള അലി ഖമേനി വ്യക്തമാക്കുന്നു. സ്റ്റേറ്റ് ടിവിയിലൂടെയാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതികരണം.
ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടി അവര്‍ ചെയ്ത വലിയ തെറ്റാണ്. അടിച്ചേല്‍പ്പിച്ച യുദ്ധത്തിനെതിരെ ധീരമായ പോരാട്ടം തുടരും, ‘ഇറാന്‍ കീഴടങ്ങില്ല. യുഎസ് യുഎസ് ആക്രമണം ഏതുവിധത്തില്‍ ആയാലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തിരിച്ചറിയണം എന്നും ഇറാന്‍ പരമോന്നത നേതാവ് വ്യക്തമാക്കുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടതെന്നും ഇറാന്‍ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നുമുള്ള ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് അലി ഖമേനി ഇറാന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.
അതേസമയം, ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് സൈനിക നടപടിയെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ‘വരും ദിവസങ്ങളില്‍ ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യത പരിശോധിക്കുന്നു എന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്ക ഇസ്രയേലിന് ഒപ്പം യുദ്ധത്തില്‍ പങ്കാളികളായില്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സജീവമാണെങ്കിലും വിഷയത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. ഇസ്രായേലിന്റെ പുതിയ യുദ്ധത്തിലേക്ക് തന്റെ രാജ്യത്തെ കൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡൊണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
by Midhun HP News | Jun 19, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,120 രൂപയാണ്. 15 രൂപയുടെ വർധനയാണ് ഉണ്ടായത്. 9265 രൂപയായാണ് സ്വർണവില വർധിച്ചത്.ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Jun 19, 2025 | Latest News, കേരളം
കണ്ണൂര്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി. കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച അബുദാബിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള രണ്ട് വിമാനങ്ങളും ഷാര്‍ജയ്ക്കും കോഴിക്കോടും ഇടയിലുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സര്‍വീസുകള്‍ വീതം റദ്ദാക്കി.
നിരവധി വിമാനങ്ങളും വൈകി. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടിക്കറ്റുനിരക്കുകളിലും വര്‍ധനയുണ്ടായി.
കെഎംസിസി, കേരള പ്രവാസി സംഘം എന്നിവയുള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ടിക്കറ്റ് നിരക്കുകളിലെ കുത്തനെയുള്ള വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് അമിതമായ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. കേരളത്തിനും ജിസിസി രാജ്യങ്ങള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള നിരവധി വിമാനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കുകയാണ്. ഏറ്റവും കൂടുതല്‍ ബാധിച്ചത് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളാണ്. ഈ റദ്ദാക്കലുകള്‍ കാരണം നിരവധി മലയാളികള്‍ ഗള്‍ഫിലും സംസ്ഥാനത്തും കുടുങ്ങി. യാതൊരു അറിയിപ്പുമില്ലാതെയാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗം സൈനുദ്ദീന്‍ ചേലേരി പറഞ്ഞു.
ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു
നേരത്തെ 1,000 മുതല്‍ 12,000 രൂപ വരെ വിലയുണ്ടായിരുന്ന അബുദാബി-കണ്ണൂര്‍ ടിക്കറ്റ് ഇപ്പോള്‍ 34,321 രൂപയായി ഉയര്‍ന്നു, ജൂലൈയോടെ 47,625 മുതല്‍ 55,171 രൂപ വരെയാകും. ദുബായ്-കണ്ണൂര്‍ നിരക്ക് 29,402 രൂപയായി ഉയര്‍ന്നു, ജൂണ്‍ അവസാന വാരത്തോടെ 38,772 രൂപയിലും ജൂലൈയില്‍ ഇത് 62,000 രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച 33,736 രൂപയായിരുന്ന ദുബായ്-കൊച്ചി നിരക്ക് ജൂലൈ അവസാനത്തോടെ 46,152 രൂപയില്‍ നിന്ന് 53,414 രൂപയായി ഉയരുമെന്ന് കരുതുന്നു. സൗദി അറേബ്യ ഉള്‍പ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും ഉയര്‍ന്നിട്ടുണ്ട്.
Recent Comments