മുണ്ടൂരില്‍ കാട്ടാന ആക്രമണം, 61 കാരന്‍ കൊല്ലപ്പെട്ടു, ആന ജനവാസ മേഖലയില്‍ തുടരുന്നു

മുണ്ടൂരില്‍ കാട്ടാന ആക്രമണം, 61 കാരന്‍ കൊല്ലപ്പെട്ടു, ആന ജനവാസ മേഖലയില്‍ തുടരുന്നു

പാലക്കാട്: കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്ന് കാരന്‍ മരിച്ചത്. മൂണ്ടൂര്‍ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം.

വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവാസമേഖലയില്‍ ആണ് ആന ഇപ്പോഴുമുള്ളത്. ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ജീവനെടുക്കുന്ന നിലയിലേക്ക് സംഭവം മാറുന്നത്.

‘സ്ഥിതിഗതികള്‍ മോശമാണ്, പ്രത്യേകിച്ച് ടെഹ്‌റാനില്‍’; ‘ഓപ്പറേഷന്‍ സിന്ധു’ ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേത്തി

‘സ്ഥിതിഗതികള്‍ മോശമാണ്, പ്രത്യേകിച്ച് ടെഹ്‌റാനില്‍’; ‘ഓപ്പറേഷന്‍ സിന്ധു’ ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേത്തി

ഡല്‍ഹി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷന്‍ സിന്ധു’ എന്നു പേരിട്ട ദൗത്യത്തിലെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയത്. അര്‍മേനിയയിലെ യെരേവനില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്.

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്‌റാനില്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എല്ലാം ടെഹ്‌റാനില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ടെഹ്‌റാനില്‍ നിന്നും അര്‍മേറിനയയില്‍ എത്തി അവിടെ നിന്നും ഖത്തര്‍ വഴിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചത്’ ടെഹ്‌റാനിലെ ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പറയുന്നു.

സംഘര്‍ഷമേഖലയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മടങ്ങിയെത്തിവര്‍ പറയുന്നു. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ന്യൂഡല്‍ഹിയില്‍ എത്തിയത് എന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിലെ വ്യോമ പാത അടച്ചതോടെ വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ സാധ്യമായിരുന്നില്ല. ഇതോടെ റോഡ്മാര്‍ഗമാണ് ടെഹ്‌റാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അര്‍മേനിയയില്‍ എത്തിച്ചത്.

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്റെ അയല്‍രാജ്യങ്ങളില്‍ ഒന്നാണ് അര്‍മീനിയ. അടുത്തിടെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറിനു’ ശേഷം ഇറാന്റെ മറ്റ് അയല്‍രാജ്യങ്ങളായ തുര്‍ക്കി, അസര്‍ബൈജാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദപരമായ ബന്ധമില്ല. ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.

ഇനി ചില്ലറ കിട്ടും!എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

ഇനി ചില്ലറ കിട്ടും!എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

കൊച്ചി: ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം(ATM) വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.

എടിഎമ്മുകളില്‍ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയപരിധി നല്‍കിയത്. സെപ്റ്റംബര്‍ 30നകം എല്ലാ ബാങ്കുകളും എടിഎമ്മില്‍ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാര്‍ച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം. എടിഎമ്മുകളില്‍ പണം വെക്കുന്ന ‘കസറ്റു’കളില്‍ ഒന്നില്‍ വീതമെങ്കിലും പൂര്‍ണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.

ഇതോടെ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 30 ആകാന്‍ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും 100, 200 നോട്ട് എത്തിയതായാണ് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി

തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് ( Sabarimala Rope way ) സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്.

നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിർമിക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം.

അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. വർഷം 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാം. അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ പരമാവധി 40 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ 2.4 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഝാര്‍ഖണ്ഡിന് മുകളിലേക്ക് നീങ്ങാന്‍ സാധ്യത. രാജസ്ഥാന് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർണാടക തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കൻ ഗുജറാത്ത്, കൊങ്കൺ തീരം, ഗോവ തീരം, ആന്ധ്രാപ്രദേശ് തീരം, ഒഡീഷ തീരം, പശ്ചിമ ബംഗാൾ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ , വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതൽ നീണ്ട ക്യൂ; എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടു രേഖപ്പെടുത്തി

മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16-ന് പൂർത്തിയായിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ പത്തു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) പി വി അൻവർ (സ്വതന്ത്രൻ) എൻ ജയരാജൻ (സ്വത.) പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി (സ്വത.) ഹരിനാരായണൻ (സ്വത.). എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ.ഈ മാസം 23 നാണ് വോട്ടെണ്ണൽ.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി വി അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി വി പ്രകാശിനെ തോൽപ്പിച്ചത്.