അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം

അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം

മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം. സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാർ വിദ്യാർത്ഥിയെ ഇടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് പരാതി. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്ന് കുട്ടികൾ ആരോപിച്ചു.

കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർഥിയുടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. കഴിഞ്ഞ 13-ാം തീയതിയാണ് അപകടം നടക്കുന്നത്. സ്കൂളിലെ വോളിബോൾ ​ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. 15കാരിയായ മിർസ ഫാത്തിമയ്ക്കാണ് ​​ഗുരുതര പരുക്കേറ്റത്. വിദ്യാർഥിയുടെ രണ്ട് കാലുകൾക്കും ​ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സംഭവത്തിൽ ഇന്ന് രാവിലെ മുതലാണ് ക്ലാസിൽ കയറാതെ വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ശക്തമായ നടപടിയാണ് വിഷയത്തിൽ വേണ്ടതെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള വിമാനത്താവള ഭൂമിയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിയില്‍ വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്.

ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതല്‍ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേണ്ടി വയല്‍ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിന്റെ സമീപനം.

എന്നാല്‍ നേരത്തെ തന്നെ തരംമാറ്റലിന് അനുമതി നിഷേധിച്ച ആറന്മുള ഭൂമിയില്‍ നിയമപരമായ തരം മാറ്റല്‍ സാധ്യമാകുമോയെന്ന് വകുപ്പിന് സംശയമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഇന്നലെത്തെ തീരുമാനം സംശയം ശരി വെക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇന്‍ഫോപാര്‍ക്ക് പദ്ധതിക്ക് വേണ്ടി വയല്‍ഭൂമി തരംമാറ്റുന്ന നടപടിക്ക് പിന്തുണ നല്‍കാനില്ല എന്നതാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ട്ര്‍ മാത്രമാണ് കരഭൂമി. വന്‍തോതില്‍ വയല്‍ ഭൂമി നികത്തേണ്ടി വരുമെന്നതും വ്യവസായ വകുപ്പിനെ പിന്നോട്ട് വലിക്കുന്നുണ്ട്. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും വകുപ്പിന് സംശയങ്ങളുണ്ട്.

ഭൂമി തരംമാറ്റലിന് അനുമതി നല്‍കേണ്ടെന്ന് ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം തന്നെ ആറന്മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതിക്ക് എതിരാണ്. അതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് വരുന്നത്.

തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് ലുഫ്‌താൻസ വിമാനത്തിന് അനുമതി നിഷേധിക്കുകയും ചെയ്‌തു. പിശോധനയിൽ പിന്നീട് വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു.

ഹജ്ജിന് പോയ കല്ലമ്പലം സ്വദേശിനി മക്കയിൽ വെച്ച് അന്തരിച്ചു

ഹജ്ജിന് പോയ കല്ലമ്പലം സ്വദേശിനി മക്കയിൽ വെച്ച് അന്തരിച്ചു

കല്ലമ്പലം: ഹജ്ജിന് പോയ നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി മക്കയിൽ വെച്ച് അന്തരിച്ചു. (കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് റിഹാസിന്റെ മകൾ). ഫർസാന സഫീർ ഹജ്ജുമ്മ (35) ആണ് സൗദി അബീർ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനിയായ ഇവർ ന്യൂമോണിയയുമായി ബന്ധപെട്ട ചികിത്സയിൽ ആയിരുന്നു. തുടർ നടപടികൾക്കായി എസ് എച്ച് ഐമാരായ
ഷമീം ടി പി, നിസാർ എസ് പി, നിസാർ പി തുടങ്ങിയവർ അബീർ ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട്.

റീല്‍സ് വൈറലാകാന്‍ പാമ്പിനെ ചുംബിച്ചു; നാവിന് കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍; വീഡിയോ

റീല്‍സ് വൈറലാകാന്‍ പാമ്പിനെ ചുംബിച്ചു; നാവിന് കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍; വീഡിയോ

ലഖ്‌നൗ: പാമ്പിനെ ചുംബിക്കുന്ന റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ ഒരു ഇടത്തരം കര്‍ഷകനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കൂടിനിന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഇയാള്‍ പുകവലിക്കുന്നതും വീഡിയോയില്‍ കാണാം. ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരമൊരു ചീത്രീകരണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടിയേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ കുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം കൃഷിസ്ഥലത്തിന് സമീപത്തെ ഒരു മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്ന് ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ കുമാര്‍ പാമ്പിനെ പിടികൂടി.’അയാള്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവില്‍ കടിച്ചു. അതോടെ കുമാര്‍ പാമ്പിനെ കൈവിട്ടതായി അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍

ടെഹ്‌റാന്‍: എല്ലാവരും ഉടന്‍ തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാനില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിച്ച് ഇസ്രയേല്‍. മധ്യ ഇറാനിലെ 120 ലധികം ഭൂതല മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് തൊട്ടുമുമ്പായി ഇറാന്റെ മള്‍ട്ടിപ്പിള്‍ ലോഞ്ചറുകളും തകര്‍ത്തു. ഇറാന്റെ ആകെയുള്ളതിന്റെ മൂന്നിലൊന്ന് മിസൈലുകളും നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ ഉപയോഗിച്ചിരുന്ന രണ്ട് എഫ്-14 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ടെഹ്റാന്റെ ആകാശത്ത് പൂര്‍ണ്ണമായ വ്യോമമേധാവിത്വം നേടിയതായി ഇസ്രയേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഇറാന് പുറത്ത് സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറാന്‍ ഖുദ്സ് ഫോഴ്സിന്റെ ടെഹ്റാനിലെ 10 കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ചതായും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇറാന്‍ സ്റ്റേറ്റ് ടിവിയും പൊലീസ് ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മധ്യ ടെഹ്റാനിലെ 3,30,000 പേര്‍ക്കും ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടെ മൂന്ന് വലിയ ആശുപത്രികള്‍ക്കും ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ക്ക് മുമ്പ് ഗാസ മുനമ്പിലെയും ലെബനനിലെയും ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം സമാനമായ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പെയാണ് ട്രംപ് ടെഹ്‌റാനില്‍ നിന്ന് ആളുകള്‍ക്ക് ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയത്. ‘ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. എല്ലാവരും ഉടന്‍ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം!’ എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഏകദേശം 9.5 ദശലക്ഷം ആളുകളുള്ള ടെഹ്റാന്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ, മധ്യപൂര്‍വദേശത്തെ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇറാന്റെ ഉന്നത സൈനിക നേതാക്കള്‍, ആണവ ശാസ്ത്രജ്ഞര്‍, യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി എന്നിവയ്ക്കെതിരായ വ്യാപകമായ ആക്രമണം, തങ്ങളുടെ എതിരാളിയായ ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ അത്യാവശ്യമാണെന്ന് ഇസ്രായേല്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ വളരെ വളരെ നീണ്ട കാലം പിന്നോട്ടടിച്ചുവെന്നും ട്രംപുമായി ദിവസേന ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസിഡന്റ് ട്രംപുമായും ദേശീയ സുരക്ഷാ സംഘവുമായും ചര്‍ച്ച നടത്തി.