ഐറിനയുടെ വരവ് അഭിമാനകരം; ആഗോള ചരക്കുനീക്കത്തിന്റെ കേന്ദ്രമായി വിഴിഞ്ഞം മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തിയതിനെ സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.

നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം :

ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിനയുടെ വരവ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ഈ പടുകൂറ്റൻ കപ്പലിന്റെ ക്യാപ്‌റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണെന്നതിലും നമുക്കേറെ സന്തോഷിക്കാം. കപ്പൽ ജീവനക്കാരിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തീവ്രമഴ; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തീവ്രമഴ; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകാന്‍ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ആറ്റിങ്ങൽ ഗവൺമെൻറ് ഐ.ടി.ഐ.യിലെ 23 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 20 അഞ്ച് മണി വരെ അപേക്ഷിക്കാം.

അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവേശനം നൽകുന്നത്. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിൻറ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 24 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏതെങ്കിലും ഐ.ടി.ഐ.ൽ നേരിട്ട് ഹാജരാകേണ്ടതാണ്.

പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് ജാലകം പോർട്ടലിലും ഐ.ടി.ഐ. നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുന്നതും എസ്.എം.എസ്. മുഖാന്തിരം അറിയിക്കുന്നതുമായിരിക്കും.

അന്വേഷണങ്ങൾക്ക്: 0470 2622391, 9495122391

ബോയ്സ് സ്കൂളിലെ അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖ തീയതി മാറ്റി

ബോയ്സ് സ്കൂളിലെ അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖ തീയതി മാറ്റി

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച് എസ് എസ് ടി മലയാളം, എച്ച് എസ് എസ് ടി ഇക്കണോമിക്സ് (ജൂനിയർ) തസ്തികയിലേക്ക് 12- 06- 25 വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ 13- 06- 25 (വെള്ളിയാഴ്ച)യിലേക്ക് മാറ്റിയിരിക്കുന്നു എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സതീഷിന് കായിക്കരയിൽ സ്വീകരണം നൽകി

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സതീഷിന് കായിക്കരയിൽ സ്വീകരണം നൽകി

കേരള സർക്കാരിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല അവാർഡ് ജേതാവായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സതീഷിന് കായിക്കരയിൽ സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങളാണ് ഐ ബി സതീഷിനെ അവാർഡിന് അർഹനാക്കിയത്.

കായിക്കര ആശാൻ സ്മാരകത്തിൽ ചേർന്ന യോഗത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര പൊന്നാട ചാർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷനായിരുന്നു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ ജെറാൾഡ്, ലിജാ ബോസ്, വിഷ്ണു മോഹൻ, വിജയ് വിമൽ, സോഫിയ, ജിതിൻ എന്നിവർ സംസാരിച്ചു.