ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീചിത്രയില്‍ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീചിത്രയില്‍ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. 2 രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചു. തലച്ചോറിലെ ഹമാന്‍ജ്യോമ ട്യൂമര്‍, തലയിലെ രക്തക്കുഴലുകള്‍ വീര്‍ക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാന്‍സര്‍, കരളിലെ കാന്‍സറിനെ തുടര്‍ന്നു രക്തം ഛര്‍ദിക്കല്‍ എന്നിവ സംബന്ധിച്ചാണ് രോഗികള്‍ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല. ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ നാളെ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഗാര്‍ഹിക പീഡന പരാതിയില്‍ പിന്തുണ, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

ഗാര്‍ഹിക പീഡന പരാതിയില്‍ പിന്തുണ, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്‌റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളില്‍ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ വണ്‍ സ്‌റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകള്‍ നടത്തുന്നത്. അതിന് തുടര്‍ച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം.

തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദര്‍ഭങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം.

പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇതില്‍ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാന്‍ പാടില്ല. ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ഒരു സ്ത്രീ പ്രശ്‌നം നേരിടുമ്പോള്‍ ആ വ്യക്തി തന്നെ എല്ലാം വിളിച്ച് പറയണമെന്നില്ല. ഒരു ഫോണ്‍ പോലും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കും. ഇത് കാണുന്ന ആര്‍ക്ക് വേണമെങ്കിലും പരാതി വിളിച്ച് അറിയിക്കാം. അത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി മിത്ര 181 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്. എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം.

60 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം വണ്‍ സ്‌റ്റോപ്പ് സെന്റര്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്്, വൈദ്യസഹായം, നിയമസഹായം, പൊലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ 14 ജില്ലകളിലും ഒരു വണ്‍ സ്‌റ്റോപ്പ് സെന്റര്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അഡീഷണല്‍ വണ്‍ സ്‌റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കവിതാ റാണി, നിര്‍ഭയ സെല്‍ സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

അലാൻ (15) നിര്യാതനായി

അലാൻ (15) നിര്യാതനായി

കിളിമാനൂർ: കുന്നുമ്മൽ സരോജിനി ഭവനിൽ അലാൻ (15) നിര്യാതനായി.

അച്ഛൻ:അജീഷ്
അമ്മ: മീനു
സഹോദരി: അമേയ
കുന്നുമ്മേൽ പഴവിള മനോഹരൻ, ബിന്ദു ദമ്പതികളുടെ ചെറുമകനാണ്.

കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി

കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി

കൊച്ചി: കേരള തീരത്തിന് അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന കപ്പലില്‍ നിന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ് സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം സി 144 വിമാനം രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.

ഐറിനയുടെ വരവ് അഭിമാനകരം; ആഗോള ചരക്കുനീക്കത്തിന്റെ കേന്ദ്രമായി വിഴിഞ്ഞം മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തിയതിനെ സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.

നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം :

ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിനയുടെ വരവ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ഈ പടുകൂറ്റൻ കപ്പലിന്റെ ക്യാപ്‌റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണെന്നതിലും നമുക്കേറെ സന്തോഷിക്കാം. കപ്പൽ ജീവനക്കാരിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും.