ഹർദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം! കളത്തിലെത്തിയ എല്ലാ താരങ്ങൾക്കും ശിക്ഷ; കൂട്ടപ്പിഴയിട്ട് ബിസിസിഐ

ഹർദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം! കളത്തിലെത്തിയ എല്ലാ താരങ്ങൾക്കും ശിക്ഷ; കൂട്ടപ്പിഴയിട്ട് ബിസിസിഐ

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് നായകൻമാർക്കും ടീം അം​ഗങ്ങൾക്കും കനത്ത തുക പിഴയിട്ട് ബിസിസിഐ (BCCI). മഴയെ തുടർന്നു രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനെ തുടർന്നാണ് ഇരു ടീമുകൾക്കും വൻ തുക പിഴയിട്ടത്.

പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 ലക്ഷം രൂപയും ടീം അം​ഗങ്ങൾ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.

മഴയെ തുടർന്നു വല്ലാതെ വൈകി പോയ മത്സരം ഓവറുകൾ കൃത്യ സമയത്ത് എറിഞ്ഞു തീർക്കാതെ വീണ്ടും വൈകിച്ചതാണ് ഇരു ക്യാപ്റ്റൻമാർക്കും വിനയായത്. ശ്രേയസ് അയ്യർ രണ്ടാം തവണയാണ് ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നത്. ​ഹർദ്ദിക്കിനു വിനയായത് മൂന്നാം തവണയും സമാന കുറ്റം വന്നതാണ്. കഴിഞ്ഞ സീസണിലും 3 തവണ കുറഞ്ഞ ഓവർ നിരക്കിനു ഹർദ്ദിക് ശക്ഷിക്കപ്പെട്ടിരുന്നു. അതോടെ ഇത്തവണ ആദ്യ മത്സരത്തിൽ താരത്തിനു വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടില്ല. ബിസിസിഐ നിയമത്തിൽ ഇളവു വരുത്തിയതാണ് അനുകൂലമായത്.

ടീം അം​ഗങ്ങൾക്കു പിഴത്തുകയിൽ ഇളവുണ്ട്. 6 ലക്ഷം അടയ്ക്കേണ്ട പഞ്ചാബ് താരങ്ങൾക്ക് മാച്ച് ഫീയിൽ 25 ശതമാനം അതിൽ കുറവാണെങ്കിൽ ആ തുക അടച്ചാൽ മതി. സമാനമായി മുംബൈ താരങ്ങൾക്കും ഇളവുണ്ട്. മാച്ച് ഫീയിൽ 50 ശതമാനം കുറവാണെങ്കിൽ ആ തുകയാണ് അവർ അടയ്ക്കേണ്ടത്. നായകൻമാർക്ക് പക്ഷേ ഇളവില്ല.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിന്റെ ജയം ആവേശകരമായിരുന്നു. 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് ഫൈനലുറപ്പിച്ചത്. ത്രില്ലർ പോരിലൂടെയാണ് ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യൻസിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീർത്തത്. ഒന്നാം ക്വാളിഫയറിൽ സംഭവിച്ച പിഴവുകൾ തിരുത്തിയാണ് പഞ്ചാബ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകൾ. മഴമൂലം രണ്ട് മണിക്കൂർ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനൽ സാധ്യതകൾ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

താരതമ്യേന ഉയർന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നിൽ മുംബൈ ഉയർത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അർധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യർ 41 പന്തിൽ അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്‌സറും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടർച്ചായായി വിക്കറ്റുകൾ വീണപ്പോഴും ശ്രേയസ് അയ്യർ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.

ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (6) ശശാങ്ക് സിങ് (2) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാർ നാല് ഓവറിൽ 55 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ഹർദ്ദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,600 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8950 രൂപയാണ്.

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. ജൂണ്‍ തുടക്കത്തില്‍ കുതിപ്പോടെ തുടങ്ങിയ വിപണി പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്‍റെ പരാക്രമം; മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്‍റെ പരാക്രമം; മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടുത്തുരുത്തി : മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ(Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.

മുളക്കുളം ഭാഗത്തുനിന്ന് പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എ് നേരെയാണ് വന്നത്. ഒപ്പമുള്ളവര്‍ പിടിച്ച് മാറ്റിയതിനാലാണ് വന്‍അപകടം ഒഴിവായത്.കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചതോടെയാണ് വാഹനം നിന്നത്. തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു. വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

വീട്ടിൽ, ബെഡ്റൂമിലെ കട്ടിലിനടിയിൽ ചാക്കുകൾ; കാസർക്കോട് വൻ കഞ്ചാവ് വേട്ട

വീട്ടിൽ, ബെഡ്റൂമിലെ കട്ടിലിനടിയിൽ ചാക്കുകൾ; കാസർക്കോട് വൻ കഞ്ചാവ് വേട്ട

കാസർക്കോട്: മഞ്ചേശ്വരത്ത് വീട്ടിൽ നിന്നു വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ ഉപ്പള സോങ്കാൽ സ്വദേശി എ അശോക (45 )യെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ 33.05 കിലോ കഞ്ചാവാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.

ജില്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബെഡ്‌റൂമിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർക്കോട് ഡിവൈഎസ്പി സുനിൽ കുമാർ സികെയുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഉമേഷ് കെആർ, പ്രൊബേഷനറി എസ്ഐ അജയ് എസ് മേനോൻ, എഎസ്ഐ അതുൽ റാം, രാജേഷ്, വനിത സിപിഒ ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ സിപിഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവർ സിപിഒ പ്രശോബ് എന്നിവർ ചേർന്നാണ് ആശോകയെ പിടികൂടിയത്.

കൊച്ചി കായലില്‍ തെരച്ചില്‍; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി കായലില്‍ തെരച്ചില്‍; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: കൊച്ചി കായലില്‍(Kochi backwaters) ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്സും നാവികസേനയും തിരച്ചില്‍ തുടരുകയാണ്.

കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാന്‍സാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാള്‍. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു.

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോർട്ട്.

പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴായിരുന്നു വിദ്യാ‍‍ർഥികളുടെ ബാഗില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വിമാനത്താവളത്തിനു പുറത്ത് ഇവരെ ഇറക്കിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്ന്, എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്.