അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല.

എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.

പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്‌നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്.
എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു.
വർദ്ധിച്ച് വരുന്ന ലഹരി വ്യാപനത്തിനെ ചെറുക്കുന്നതിന് കേരളാ സർക്കാരും കായിക വകുപ്പും സ്പോർട്സ് കൗൺസിലും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകരുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ വെഞ്ഞാറമൂട് ഫിറ്റ് ഹാക്കേഴ്സ് സ്പോർട്സ് ഹബ് & ഫിറ്റ്നസ്സ് പാർക്കിൽ നടന്ന കളർ ബെൽറ്റ് ഗ്രേഡിംഗ് പരിപാടിയിൽ വെഞ്ഞാറമൂട് എസ് എച്ച് ഒ അനൂപ്കൃഷ്ണ ആർ പി ഉദ്ഘാടനം നിർവ്വഹിച്ചു.

ആറ്റിങ്ങൽ കരാട്ടെ ടീം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലകർ എന്നിവർ ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ തിരുവനന്തപുരം എം ജി എം കോളേജ് ഓഫ് ആർട്സ് & സയൻസിലെ സൈക്കോളജി വിഭാഗം മേധാവി നീതു എസ് പ്രസാദ് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.

കൂടാതെ രക്ഷിതാക്കൾക്കായി തായ്ച്ചി വ്യായാമ പരിശീലനം നൽകി. കരാട്ടെ പരിശീലനത്തോടൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണം കൂടി സംഘടിപ്പിച്ചത് വളരെ നല്ല കാര്യമാണെന്നും ഇത് യുവതലമുറയ്ക്ക് ശരിയായ വഴി കാണിക്കാൻ കഴിയുന്ന നേതാക്കളെ രൂപപ്പെടുത്താൻ സഹായകരമാകുമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഈ പ്രവർത്തനങ്ങൾ തുടരും എന്ന് ആറ്റിങ്ങൽ കരാട്ടെ ടീം സമ്പത്ത് വി അറിയിച്ചു. വാമനപുരം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുണാ സി ബാലൻ, ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി ഇൻ ചാർജ് അമൽ അശോക് എന്നിവരും സംസാരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കത്തിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കത്തിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ

ആറ്റിങ്ങൽ: എസ്എസ്എൽസി പരീക്ഷയിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം. ആകെ 314 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. മിക്സഡ് സ്കൂൾ ആക്കിയതിനു ശേഷം നടന്ന പരീക്ഷയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ 41 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകീട്ടോടെ തലസ്ഥാനത്തെത്തും.

അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും നാളെ ചുമതലയേറ്റെടുത്തേക്കും.

കാലവര്‍ഷം മറ്റന്നാള്‍ ആന്‍ഡമാനിലെത്തും, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

കാലവര്‍ഷം മറ്റന്നാള്‍ ആന്‍ഡമാനിലെത്തും, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവര്‍ഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.

ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ വര്‍ഷം മെയ് 31 നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തൃശൂര്‍ ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

‘ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വേണം’, നാവിക സേനയ്ക്ക് കോൾ, കേസെടുത്ത് പൊലീസ്

‘ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വേണം’, നാവിക സേനയ്ക്ക് കോൾ, കേസെടുത്ത് പൊലീസ്

കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ എവിടെയാണെന്ന് അന്വേഷിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഫോൺ കോൾ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാർബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.