കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു; പൂരം ലഹരിയിൽ‌ തൃശൂർ

കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു; പൂരം ലഹരിയിൽ‌ തൃശൂർ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുംനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് കണിമം​ഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.

പുലര്‍ച്ചെ ഒരാനപ്പുറത്ത് നാഗസ്വരത്തിന്റെ അകമ്പടിയില്‍ പുറപ്പെടുന്ന ശാസ്താവ് ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തില്‍ ഇറങ്ങി വിശ്രമിക്കും. തുടര്‍ന്ന് ഏഴരയോടെ വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് നിലപാടുതറയില്‍ ഒമ്പതാനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങും.

ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. ശാസ്താവ് വൃദ്ധനാണെന്നും വെയിലേറ്റാല്‍ തലവേദന വരുമെന്നുമുള്ള സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് സൂര്യനുദിക്കും മുമ്പേ പൂരം നടത്തി മടങ്ങുന്നത്.

പാറമേക്കാവ്, തിരുവമ്പാടി ഭ​ഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. പൂര പ്രേമികളിൽ ആവേശം തീർത്ത് ​ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.

ഏഴരയോടെ തിരുവമ്പാടി ഭ​ഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭ​ഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.

രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.

ബി ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

ബി ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.

വര്‍ക്കിംഗ് പ്രൊഫെഷനലുകള്‍ക്കു ബി.ടെക് കോഴ്സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712324396, 256032.

പൂരപ്രേമികളുടെ ആവേശം വാനോളം, തെക്കേ ഗോപുരനട തുറന്നു; വിളംബരം കുറിച്ച് എറണാകുളം ശിവകുമാര്‍

പൂരപ്രേമികളുടെ ആവേശം വാനോളം, തെക്കേ ഗോപുരനട തുറന്നു; വിളംബരം കുറിച്ച് എറണാകുളം ശിവകുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഉച്ചയ്ക്ക് 12.30 ഓടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുര നട തുറന്നത്.

പൂരപ്രേമികളായ ആയിരങ്ങളെ സാക്ഷിയാക്കിയാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തിയത്. എറണാകുളം ശിവകുമാര്‍ തെക്കോ ഗോപുര നട തുറന്നപ്പോള്‍ ആവേശം വാനോളമായി. ദേവസ്വം ഭാരവാഹികളും മന്ത്രി കെ രാജനടക്കമുള്ള പൗരപ്രമുഖരും നിറപറവെച്ച് ഭഗവതിയെ എതിരേറ്റു. നിരവധി പേരാണ് തെക്കേ ഗോപുര നട തുറക്കുന്നതിന് സാക്ഷ്യംവഹിക്കാനായി എത്തിയത്.

തെക്കേഗോപുര നട തുറന്നതിന് പിന്നാലെ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിലെത്തി, മാരാര്‍ മൂന്നു തവണ ശംഖൂതി. ഇതോടെ മുപ്പത്തിയാറുമണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി.ഏഴാം വര്‍ഷമാണ് ശിവകുമാര്‍ പൂര വിളംബരത്തിനെത്തുന്നത്. നേരത്തേ ഈ ചടങ്ങ് നിര്‍വ്വഹിച്ചുവന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.

“വഖഫ് ഭേദഗതി നിയമം പിൻവലിക്കുക – ഭരണഘടന സംരക്ഷിക്കുക”; പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

“വഖഫ് ഭേദഗതി നിയമം പിൻവലിക്കുക – ഭരണഘടന സംരക്ഷിക്കുക”; പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വഖഫ് ബോർഡുകളുടെ സ്വയംഭരണ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതെന്ന് വിലയിരുത്തുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്, വഖഫ് സംരക്ഷണ കോർഡിനേഷൻ കമ്മിറ്റി ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ ശക്തമായ ജനപങ്കാളിത്തത്തോടെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

2025 മെയ് 2-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കിഴക്കേ നാലുമുക്കിൽ നിന്ന് ആരംഭിച്ച റാലി ആറ്റിങ്ങൽ മാമത്ത് സമാപിച്ചു. റാലിക്ക് കടക്കൽ അബ്ദുൽ അസീസ് മൗലവി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ചെയർമാൻ നിജാസ് ആലംകോട് അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എച്ച്. നാസിം റഹുമാനിയ സ്വാഗതം പറഞ്ഞു.

കുമ്മനം നിസാമുദ്ധീൻ അസ്ഹരി, അബു റബീഅ ഉസ്താദ്, അഡ്വ. അബിൻ വർക്കി, ഡോ. ഷിജു ഖാൻ, അഡ്വ. ഷിബു മീരാൻ, വിവിധ മഹല്ല് ഭാരവാഹികൾ, മറ്റു സമുദായിക-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു. ട്രഷറർ അബ്ദുൽ വഹാബ് നന്ദി അറിയിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്ത പരിപാടി വഖഫ് സംരക്ഷണത്തിനായുള്ള ജനശക്തിയുടെ ഉറച്ച പ്രതിഫലനമായി മാറുകയായിരുന്നു.

‘രാത്രി 12നു ശേഷം’ പ്രകാശനം ചെയ്യും, ശ്മശാനത്തില്‍ വച്ച്!, അസാധാരണം

‘രാത്രി 12നു ശേഷം’ പ്രകാശനം ചെയ്യും, ശ്മശാനത്തില്‍ വച്ച്!, അസാധാരണം

കോഴിക്കോട്: അര്‍ദ്ധരാത്രി ശ്മശാനത്തില്‍ പുസ്തക പ്രകാശനം. എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്റെ പുതിയ നോവല്‍ ‘രാത്രി 12നു ശേഷം’ ആണ് കോഴിക്കോട് മാവൂര്‍ റോഡ് ( സ്മൃതിപഥം) പൊതുശ്മശാനത്തില്‍ വച്ച് പ്രകാശനം ചെയ്യുന്നത്. രാത്രി 12 ന് ശേഷം നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങളാണ് നോവലിന്റെ പ്രമേയം. ഈ ഉള്ളടക്കത്തോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണ് പ്രകാശന ചടങ്ങും ക്രമീകരിച്ചിരിക്കുന്നത്.

മെയ് ആറ് ചൊവ്വാഴ്ച രാത്രി 11.59 നാണ് അഖില്‍ പി ധര്‍മജന്റെ പുതിയ നോവലിന്റെ പ്രകാശനവും വായനയും നിശ്ചയിച്ചിരിക്കുന്നത്. മേയര്‍ ബീനാ ഫിലിപ്പ്, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, എ കെ അബ്ദുല്‍ ഹക്കിം, ലിജീഷ് കുമാര്‍, കെ വി ശശി, നിമ്‌ന വിജയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു പൊതു ശ്മശാനത്തില്‍ വെച്ച് അര്‍ദ്ധ രാത്രിയില്‍ ഇന്ത്യയിലെ പ്രമുഖമായ ഒരു പുസ്തക പ്രസാധകശാല പ്രമുഖനായ ഒരു എഴുത്തുകാരന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത്. യുനെസ്‌കോ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമാണ് കോഴിക്കോട്.

വെയിറ്റിങ് ലിസ്റ്റുകാർക്ക് ഇനി സ്ലീപറിലും എ സിയിലും യാത്ര ചെയ്യാനാകില്ല; തത്കാലിൽ അടക്കമുള്ള മാറ്റങ്ങൾ ഇതാ

വെയിറ്റിങ് ലിസ്റ്റുകാർക്ക് ഇനി സ്ലീപറിലും എ സിയിലും യാത്ര ചെയ്യാനാകില്ല; തത്കാലിൽ അടക്കമുള്ള മാറ്റങ്ങൾ ഇതാ

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ അടക്കം നിർണായക മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മാറ്റങ്ങൾ മെയ് ഒന്ന് മുതൽ നിലവിൽവന്നു. പുതിയ നിയമം അനുസരിച്ച്, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉപയോഗിച്ച് ഇനി ജനറല്‍ (അണ്‍ റിസര്‍വ്ഡ്) കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാനാകൂ. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാരെ ഒരു സാഹചര്യത്തിലും സ്ലീപ്പറിലോ എ സി കോച്ചുകളിലോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഈ റിസര്‍വ്ഡ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയോ ട്രെയിനില്‍ നിന്ന് ഇറക്കി വിടുകയോ ചെയ്യും.

മുന്‍കൂര്‍ ട്രെയിന്‍ റിസര്‍വേഷനിലെ മാറ്റങ്ങള്‍

ഇതുവരെ യാത്രാ തീയതിക്ക് 120 ദിവസം മുമ്പ് ബുക്ക് ചെയ്യാന്‍ റെയില്‍വേ അനുവദിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, യാത്രക്കാര്‍ക്ക് 60 ദിവസം മുമ്പ് മാത്രമേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ.തത്കാല്‍ സേവനങ്ങള്‍ക്കുള്ള പുതിയ നിയമങ്ങള്‍

മെയ് ഒന്ന് മുതല്‍, തത്കാല്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ പരിശോധന നിര്‍ബന്ധമാകും. കൺഫേം ആയ തത്കാല്‍ ടിക്കറ്റിന് റീഫണ്ട് നല്‍കില്ല. സാധാരണ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഏജന്റുമാരുടെ ബുക്കിങുകള്‍ ആദ്യ 30 മിനുട്ട് തടയും.

ചില സേവനങ്ങളുടെ നിരക്കിലും റെയില്‍വേ മാറ്റങ്ങള്‍ വരുത്തി. നേരത്തേ റിസര്‍വേഷന്‍ ടിക്കറ്റ് നിരക്കുകള്‍ 20 രൂപ മുതല്‍ 60 രൂപ വരെയായിരുന്നു. ഇപ്പോള്‍ 30- 80 രൂപയാക്കി. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ 15- 75 രൂപയിൽ നിന്ന് 20- 100 രൂപയായി ഉയരും. തത്കാല്‍ ടിക്കറ്റ് നിരക്കുകളും മാറും. മുമ്പത്തെ 10- 500 രൂപ നിരക്ക് 20- 600 രൂപയായി ഉയരും.