by Midhun HP News | Jul 14, 2026 | Latest News, ദേശീയ വാർത്ത
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ഒരു ചെറിയ പിന്‍ എല്ലാ ഉപയോക്താക്കള്‍ക്കും കിട്ടുന്നുണ്ട്. എന്നാല്‍ അധികം പേരും ഈ പിന്‍ സിം പുറത്തെടുക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പിന്നിന് വേറെയും ഉപയോഗങ്ങളുണ്ട്.
ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഫോണ്‍ ഹാങ്ങ് ആകും. ഇത്തരം സാഹചര്യത്തില്‍, ഈ ചെറിയ പിന്‍ ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാന്‍ കഴിയും. പല ഫോണുകളിലും ഒരു ചെറിയ റീസെറ്റ് ഹോള്‍ ഉണ്ട്. അത് സിം പിന്‍ ഉപയോഗിച്ച് അമര്‍ത്തി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം. പല സ്മാര്‍ട്ട്‌ഫോണുകളിലും ഇങ്ങനെ ചെയ്യാന്‍ കഴിയും.
ചെറിയ ദ്വാരങ്ങള്‍ വൃത്തിയാക്കുന്നതിനും മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും ഈ പിന്നിന്റെ മറ്റൊരു ഗുണം ഫോണിന്റെ സ്പീക്കറിനോ ചാര്‍ജിങ് പോര്‍ട്ടിനോ ചുറ്റുമുള്ള പൊടിയും അഴുക്കും വൃത്തിയാക്കാന്‍ ഉപയോഗിക്കാം എന്നതാണ്. കൂടാതെ പ്രത്യേക സിം, മെമ്മറി കാര്‍ഡ് ട്രേകളുള്ള ഫോണുകളില്‍ രണ്ട് ട്രേകളും തുറക്കാന്‍ ഈ പിന്‍ ഉപയോഗിക്കാം.
ചില റൂട്ടറുകളിലും മോഡങ്ങളിലും ഒരു ചെറിയ റീസെറ്റ് ബട്ടണും ഉണ്ട്. ഒരു പിന്‍ ഉപയോഗിച്ച് ഈ ബട്ടണ്‍ അമര്‍ത്തുന്നത് റൂട്ടറിന്റെ ഫാക്ടറി ഡിഫോള്‍ട്ട് ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. ഫോണുകള്‍ക്ക് മാത്രമല്ല, സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റ് ചെറിയ ഉപകരണങ്ങള്‍ക്കും പിന്‍ഹോള്‍ റീസെറ്റ് സിസ്റ്റം ഉണ്ട്. ഇത് വിരല്‍ കൊണ്ട് അമര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ പിന്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

by Midhun HP News | Jul 14, 2026 | Latest News, കേരളം
കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടക്കുന്ന ഒരേയൊരു ചിട്ടി സ്ഥാപനമാണ് കെഎസ്എഫഇ. കെഎസ്എഫ്ഇയുടെ ഏറ്റവും ആകര്‍ഷകമായ സ്‌കീം ചിട്ടി തന്നെയാണ്. എന്നാല്‍ വിളിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും കനത്ത ജ്യാമ വ്യവസ്ഥയും കാരണം പലരും കെഎസ്എഫ്ഇ ചിട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാറുണ്ട്.
എന്നാല്‍ ചിട്ടി വിളിച്ചെടുക്കുന്നവര്‍ക്ക് ജ്യാമ വ്യവസ്ഥയില്‍ വന്‍ ഇളവ് നല്‍കുന്ന ഒരു ആകര്‍ഷകമായ സ്‌കീം കെഎസ്എഫ്ഇയ്ക്ക് ഉണ്ട്. കെഎസ്എഫ്ഇയുടെ ‘ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് ‘ സ്‌കീം വഴി ആകര്‍ഷകമായ 8.5 ശതമാനം പലിശ ലഭിക്കും. സാധാരണനിലയില്‍ ഒരു കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുക്കുക എന്നത് സാധാണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനു കാരണം കടുത്ത ജ്യാമ വ്യവസ്ഥകള്‍ തന്നെയാണ്.

ചിട്ടി വിളിച്ചെടുത്താല്‍ ബാക്കിയുള്ള മാസങ്ങളിലെ പ്രതിമാസ തവണകള്‍ വിളിച്ചെടുക്കുന്നവര്‍ കൃത്യമായി അടയ്ക്കുമെന്ന് കെഎസ്എഫ്ഇക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ജാമ്യം നില്‍ക്കുന്നത് അടക്കമുള്ള ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കേണ്ടതായി വരും. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടി വരിക. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി വില്ലേജ് ഓഫീസില്‍ നിന്നുള്ള നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍, ബാങ്കിലോ, കെഎസ്എഫ്ഇയിലോ ഉള്ള സ്ഥിര നിക്ഷേപ രേഖകള്‍, എല്‍ഐസി പോളിസികള്‍, സ്വര്‍ണം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ചിട്ടി വിളിച്ചെടുക്കാവുന്നതാണ്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കും.
ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ്
മുകളില്‍ പറഞ്ഞ പല നിബന്ധകളും സാധാരണക്കാരെ കൊണ്ട് ഉറപ്പാക്കാന്‍ സാധിച്ചെന്നു വരില്ല. ശമ്പള സര്‍ട്ടിഫിക്കറ്റോ, വസ്തു ജാമ്യമോ പോലുള്ള പരമ്പരാഗത ജാമ്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക്, മറ്റ് പുറത്തുനിന്നുള്ള ജാമ്യങ്ങള്‍ ഒഴിവാക്കാന്‍ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്‌കീം പ്രയോജനപ്പെടുത്തുമ്പോള്‍ ചിട്ടിപ്പണം മുഴുവനായി കൈയിലേക്ക് ഉടന്‍ കിട്ടിയില്ലെന്നു വരാം. പക്ഷെ ജാമ്യം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ചിട്ടിപ്പണം കെഎസ്എഫ്ഇയില്‍ കുടുങ്ങില്ലെന്ന് ഉറപ്പിക്കാം.
ഇവിടെ ബാക്കി തുകയ്ക്ക് തുല്യമായ പണം കെഎസ്എഫ്ഇയില്‍ തന്നെ ഒരു പ്രത്യേക നിക്ഷേപമായി നിക്ഷേപിക്കണം. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ഒരു ചിട്ടി വിളിച്ചെടുത്തെന്ന് കരുതുക. ഭാവി ബാധ്യത (ബാക്കി അടയ്ക്കാനുള്ള തുക) 3 ലക്ഷം രൂപയാണെന്ന് കരുതുക. ഈ 3 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റണം. അതായത് 2 ലക്ഷം രൂപയാകും ഉടനടി കൈയ്യില്‍ കിട്ടുക.
3 ലക്ഷം രൂപ കുടുങ്ങിയെന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 8.5% പലിശ കിട്ടും. ഈ പലിശ ഉപയോഗിച്ച് ചിട്ടിയുടെ പ്രതിമാസ തവണകള്‍ തനിയെ അടഞ്ഞുപോകും. ചിട്ടി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അസ്സല്‍ തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുകയും ചെയ്യും. ജാമ്യം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും ഇത് വലിയൊരു ആശ്വാസമാണ്.
സ്‌കീമില്‍ നിക്ഷേപിച്ച തുകയില്‍ നിന്നുള്ള പലിശ നേരിട്ട് ചിട്ടി അടവിലേയ്ക്ക് പോകും. അതിനാല്‍ തന്നെ അടവ് തുകയ്ക്കായി ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ചിട്ടി കാലാവധി തീരുമ്പോള്‍ നിക്ഷേപിച്ച തുക മുഴുവനായി കൈയ്യില്‍ കിട്ടും. അതായത് സത്യത്തില്‍ യാതൊരു നഷ്ടവുമില്ലെന്ന് സാരം.
സ്‌കീം ഉപയോഗിക്കുന്ന പക്ഷം ചിട്ടി വിളിച്ചെടുക്കുമ്പോള്‍ മുഴുവന്‍ പണവും പെട്ടെന്ന് കയ്യില്‍ കിട്ടില്ല. അതിനാല്‍ മുഴുവന്‍ പണവും ആവശ്യമുള്ളവര്‍ക്ക് ഈ സ്‌കീം നേട്ടമാകില്ല. ചിട്ടി കാലാവധി തീരുന്നതിന് മുമ്പ് ഈ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതിന് പകരമായി മറ്റ് ജാമ്യങ്ങള്‍ (ശമ്പള സര്‍ട്ടിഫിക്കറ്റോ വസ്തുവോ) ഹാജരാക്കേണ്ടി വരും. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ തുക ആദായ നികുതി പരിധിക്ക് മുകളിലാണെങ്കില്‍ നികുതി ബാധ്യതകള്‍ ഉണ്ടായേക്കാം.
by Midhun HP News | Jul 14, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ മുഹമ്മദ് ജാവേദ് ഹൊസൈനിയെയെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചത്.
‘മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സംഘര്‍ഷങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും, നയതന്ത്ര ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണം’ എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രൈന്‍ സ്വദേശികളും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
ഒമാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. സ്വന്തം ഭൂപ്രദേശവും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

by Midhun HP News | Jul 14, 2026 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ചുമത്തിയ ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണമായോ മതിയായതോ ആയ കാരണങ്ങൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ അന്തസ് കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പീൽ തള്ളിയതോടെ പൾസർ സുനി ജയിലിൽ തുടരും.
ശിക്ഷ മരവിപ്പിക്കാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യത്തെ സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു.
ജാമ്യം അനുവദിച്ചാൽ അതിക്രമ ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു. വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്ന് പൾസർ സുനി കോടതിയെ അറിയിച്ചു.

by Midhun HP News | Jul 14, 2026 | Latest News, കേരളം
തിരുവനന്തപുരം: പൂക്കി മുഖ്യമന്ത്രി എന്ന വിളിയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ്സു തുറന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആ ചിരി യാദൃശ്ചികമായി സംഭവിച്ചതാണ്. പക്ഷെ ഇപ്പോള്‍ അങ്ങനെ ചിരിക്കാന്‍ സാധിക്കുന്നില്ല. പലരും ആ ചിരി വീണ്ടും ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വീണ്ടും അങ്ങനെ ചിരിക്കാന്‍ പറ്റുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അര്‍ജന്റീനന്‍ ജേഴ്‌സി പിന്നിലുള്ള ചിത്രം സംബന്ധിച്ചും വിഡി സതീശന്‍ തുറന്നു പറഞ്ഞു. കേരളത്തില്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് പറയുക വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞദിവസം ഒരു കല്യാണച്ചടങ്ങില്‍ വെച്ച് ആറുവയസ്സുകാരനായ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നിരുന്നു. അവന്‍ പറഞ്ഞു, ‘മുഖ്യമന്ത്രി, ഈ റൊണാള്‍ഡോയുടെ വിഷയം പരിഹരിക്കണം’. അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു. ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ അത് നോക്കിക്കൊള്ളാമെന്ന്. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല. ഞാന്‍ കാറിലേക്ക് കയറാന്‍ പോയപ്പോള്‍ അവന്‍ വീണ്ടും അടുത്ത് വന്നിട്ട് പറഞ്ഞു: ‘രാഷ്ട്രീയക്കാര്‍ പലതും പറയും. പക്ഷേ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. നിങ്ങള്‍ ഇത് വളരെ ഗൗരവത്തോടെ തന്നെ എടുക്കണം. അവന്‍ വീണ്ടും പറഞ്ഞു.
തന്റെ പുസ്തക വായനയെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ആ പത്തു ദിവസങ്ങളില്‍, വളരെ ശാന്തനായി ഇരുന്ന് രണ്ട് പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു താനെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ ഫാലി എസ്. നരിമാന്റെ ‘ലീഗലി സ്പീക്കിംഗ്: ഇന്‍സൈറ്റ്‌സ് ഫ്രം എ ലൈഫ് ഇന്‍ ലോ’ എന്ന പുസ്തകം വായിക്കാന്‍ തുടങ്ങി. നല്ലൊരു പുസ്തകമാണത്.
അമിതാവ് ഘോഷിന്റെ ‘ദി നട്ട്മെഗ്‌സ് കേഴ്‌സ്’ എന്ന പുസ്തകത്തില്‍ സമുദ്രചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പോര്‍ട്ട് സിറ്റിയെക്കുറിച്ചും മാരിടൈം മിഷനെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഞാന്‍ അതില്‍ നിന്നും ഉദ്ധരിച്ചിരുന്നു. അമിതാവ് ഘോഷ് അത് ട്വീറ്റ് ചെയ്യുകയും ചെയ്തു.’ മുഖ്യമന്ത്രി പറഞ്ഞു.

by Midhun HP News | Jul 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ശൃംഖലയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും (MSC) തമ്മിലുള്ള 13,000 കോടി രൂപയുടെ ഓഹരി കൈമാറ്റ കരാർ യാഥാർത്ഥ്യമാകുന്നതോടെ, അയൽരാജ്യമായ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ വലിയൊരു പങ്ക് കാർഗോ ബിസിനസ്സും ഇന്ത്യയിലേക്ക് വഴിമാറുമെന്ന് അദാനി ഗ്രൂപ്പ്.
വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നടപ്പിലാക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിദേശ സ്വകാര്യ നിക്ഷേപമായി വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി സംസ്ഥാന സർക്കാരിന് നൽകിയ കത്തിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മാത്രം 8.4 ദശലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത കൊളംബോ തുറമുഖം നിലവിൽ ഈ മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി തുടരുകയാണെങ്കിലും, അദാനി-എംഎസ്സി സഖ്യം പ്രാദേശിക സമുദ്ര വ്യാപാര സമവാക്യങ്ങളെ പൂർണ്ണമായി തിരുത്തിയെഴുതും. 2028 ഡിസംബറോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വർദ്ധിച്ച് 5.7 ദശലക്ഷം ടിഇയുവായി ഉയരും.
അദാനി ഗ്രൂപ്പിന്റെ കത്തിലെ പ്രധാന വിശദീകരണങ്ങൾ
സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതിക്കായി അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത ഈ സഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ലൈനായ എം.എസ്.സിയുടെ സാന്നിധ്യം കൊളംബോ ഉൾപ്പെടെയുള്ള പ്രാദേശിക ഹബ്ബുകളിൽ നിന്നുള്ള പ്രധാന കാർഗോ ട്രാഫിക്കിനെ വിഴിഞ്ഞത്തേക്ക് നേരിട്ട് ആകർഷിക്കും.
ഇത് തുറമുഖ ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും പ്രാദേശികമായി വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും.കരാർ ഒപ്പിട്ടാലും വിഴിഞ്ഞം ഒരു ‘കോമൺ യൂസർ ടെർമിനൽ’ ആയിത്തന്നെ തുടരും. മറ്റെല്ലാ അന്താരാഷ്ട്ര കപ്പൽ കമ്പനികൾക്കും വിവേചനരഹിതമായ പ്രവേശനവും തുല്യ അവകാശവും വിഴിഞ്ഞത്ത് ഉറപ്പാക്കും. ഈ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞത്തുനിന്നും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ബംഗ്ലാദേശിലേക്കും പുതിയ കപ്പൽ സർവീസുകൾ ആരംഭിക്കാൻ സാധിക്കും.

തുറമുഖ നിയന്ത്രണം അദാനിക്ക് തന്നെ; അന്തിമ തീരുമാനം മന്ത്രിസഭയുടെ
വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പവകാശമുള്ള ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ’ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായയുള്ള എംഎസ്സി കമ്പനിക്ക് 13,000 കോടി രൂപയ്ക്ക് വിൽക്കാനാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
ഓഹരികൾ കൈമാറിയാലും തുറമുഖത്തിന്റെ ഭൂരിപക്ഷ ഓഹരി നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ പക്കൽ തന്നെ സുരക്ഷിതമായി തുടരുകയുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ ഭൂരിപക്ഷം ഡയറക്ടർമാരെയും നിശ്ചയിക്കുന്നതും തുറമുഖത്തിന്റെ സമ്പൂർണ്ണ പ്രവർത്തനങ്ങളും മാനേജ്‌മെന്റും നിലവിലെ കരാർ വ്യവസ്ഥകൾക്ക് വിധേയമായി അദാനി ഗ്രൂപ്പ് തന്നെയായിരിക്കും നിർവ്വഹിക്കുക. അദാനി ഗ്രൂപ്പിന്റെ അപേക്ഷ നിലവിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന എംപവേർഡ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ സംസ്ഥാന മന്ത്രിസഭയായിരിക്കും ഈ കരാറിൽ അന്തിമ തീരുമാനമെടുക്കുക.
കൊളംബോയുടെ 80% ബിസിനസ്സും ഇന്ത്യൻ കാർഗോ; വിഴിഞ്ഞത്തിന് ഭൂമിശാസ്ത്രപരമായ മേൽക്കൈ
ചരിത്രപരമായി കൊളംബോ തുറമുഖം അതിന്റെ നിലനിൽപ്പിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കൊളംബോ കൈകാര്യം ചെയ്യുന്ന ആകെ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോയുടെ 80 ശതമാനവും ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നുള്ളതോ ഇന്ത്യയിലേക്ക് വരാനുള്ളതോ ആയ കണ്ടെയ്നറുകളാണ്. വിഴിഞ്ഞത്തിന് ആവശ്യമായ ശേഷി കൈവരുന്നതോടെ ഈ കാർഗോ കൊളംബോ വഴി തിരിച്ചുവിടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് മുൻ ആക്ടിങ് ചെയർമാൻ ജോസ് പോളും മുൻ ഷിപ്പിംഗ് സെക്രട്ടറി കെ. മോഹൻദാസും വ്യക്തമാക്കുന്നു.
ഇന്റർനാഷണൽ ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് റൂട്ടിൽ (അന്താരാഷ്ട്ര കപ്പൽ ചാനൽ) നിന്നും കൊളംബോ തുറമുഖത്തിലേക്ക് 30 നോട്ടിക്കൽ മൈൽ സഞ്ചരിക്കേണ്ടതുണ്ടെങ്കിൽ, വിഴിഞ്ഞത്തേക്ക് വെറും 10 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണുള്ളത്. ഈ ഭൂമിശാസ്ത്രപരമായ മേൽക്കൈ വിഴിഞ്ഞത്തിന് വൻ അനുകൂല ഘടകമാണ്. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കുറിച്ച വിഴിഞ്ഞത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, സിംഗപ്പൂർ, ടാൻജുങ് പെലെപാസ് തുറമുഖങ്ങളുടെ ബിസിനസ്സിനെയും വരും നാളുകളിൽ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
Recent Comments