ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: പാചകവാതക ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി. ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം എന്ന നിലയിലാണ് ക്രമീകരണം. പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അനുമതി നല്‍കി.

സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഗ്യാസ് ദൗര്‍ലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിനെത്തുടര്‍ന്നാണ് തീരുമാനം. പാചക വാതകം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാം. ഗ്യാസ് വിതരണം പുനരാരംഭിക്കുന്ന മുറയ്ക്ക് വിറകടുപ്പിന്റെ ഉപയോഗം നിറുത്തലാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാന്‍ നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമൃദ്ധിയിലും പാചകം വിറക് അടുപ്പില്‍
പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനകീയ ഭക്ഷണ ശാലയായ സമൃദ്ധിയിലും പാചകം വിറക് അടുപ്പിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ഹോട്ടലാണ് സമൃദ്ധി. നിലവില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് സമൃദ്ധി വിറക് അടുപ്പിലേക്ക് മാറുന്ന നടപടി ആരംഭിച്ചത്. നിലവില്‍ ലൈവ് വിഭവങ്ങളുടെ പാചകം ഉള്‍പ്പെടെ നിയന്ത്രിച്ചിട്ടുണ്ട്.

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ഡല്‍ഹി: പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്‌സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്.

സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തു നിന്നും തിരിച്ച, ക്രൂഡ് ഓയില്‍ നിറച്ച കപ്പല്‍ ബുധനാഴ്ചയാണ് മുംബൈ തുറമുഖത്ത് അടുപ്പിച്ചത്. 135,000 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണ് ഷെന്‍ലോങ് സൂയസ്മാക്‌സ് കപ്പല്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

ഇതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണ് ഷെന്‍ലോങ് സൂയസ്മാക്‌സ്. മുംബൈ തുറമുഖത്ത് എത്തിയ അസംസ്‌കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് അയയ്ക്കും. ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്ക് വഴി ഒരു അന്താരാഷ്ട്ര കപ്പലും പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കണിയാപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

കണിയാപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

കണിയാപുരം പള്ളിനട സ്വദേശി അഫ്രാൻ ആണ് മരിച്ചത്. സിമൻറ് കയറ്റിപ്പോയ ടോറസ് ലോറിയിൽ തട്ടിയ ബൈക്ക് മറിഞ്ഞ് അഫ്രാൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ആലപ്പുഴ: തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ഒരാളുടെയും സ്ഥാനാര്‍ഥിയല്ല. സ്വതന്ത്രനാണ്. പിന്തുണ നല്‍കി കത്തൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിജയിക്കുമെന്ന പ്രതീക്ഷയിലല്ലേ മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണയുമായി വന്നാല്‍ പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനമെടുക്കും.’- ജി സുധാകരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

‘പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ചിട്ടില്ല. മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് മാധ്യമപ്രചാരണം. അങ്ങനെയൊരു സംഭം ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യമില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. പാര്‍ട്ടി നേതാക്കള്‍ ദൗത്യവുമായി വരുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഒരു ദൗത്യവുമായി ആരും എന്റെയടുത്ത് വന്നിട്ടില്ല. ആര്‍ നാസറിന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വന്നു കണ്ടിരുന്നു. അതിന് മുന്‍പ് ഒരാഴ്ച മുന്‍പ് സുജാതയും ഹരിശങ്കറും വന്നു. സുജാത ബന്ധുവാണ്.ഹരിശങ്കര്‍ ഒന്നും മിണ്ടിയില്ല. സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച് പോയി. അടുത്ത ദിവസങ്ങളില്‍ നടന്ന കാര്യമാണ്.ഇതെല്ലാ പ്രചാരണങ്ങളാണ്. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. ദൗത്യവുമായി വരേണ്ട സാഹചര്യങ്ങളുമില്ല.’ – ജി സുധാകരന്‍ പറഞ്ഞു.

‘ആരും നിര്‍ബന്ധിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാന്‍. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. പാര്‍ട്ടിയുടെ പരിപാടിയെയും ഭരണഘടനയെയും രേഖയെയും ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡെലിഗേറ്റ് ആണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. ഒരു മുന്നണിയിലും ചേരാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തിഹത്യ നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ വ്യക്തിഹത്യ ചെയ്തിട്ടുണ്ട്. എന്റെ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയൊന്നും ഒരു ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമിറ്റിയും എതിര്‍ത്തിട്ടില്ല. പാര്‍ട്ടി പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു.പാര്‍ട്ടി ജീവിതം നയിക്കുന്ന ഒരാളെ വ്യക്തിഹത്യ നടത്തുകയാണ്. വ്യക്തിഹത്യ കൊണ്ട് പാര്‍ട്ടി നശിക്കുകയല്ലാതെ എവിടെങ്കിലും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ടോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏക ആയുധം രാഷ്ട്രീയമാണ്.വര്‍ഗ സമര സിദ്ധാന്തത്തെ അധിഷ്ഠിതമാക്കിയ രാഷ്ട്രീയമാണ്. ബുക്ക് വായിച്ച് നോക്കിയാലല്ലോ മനസിലാവൂ.രാഷ്ട്രീയമായി ഇടിവ് കേരളത്തില്‍ സംഭവിച്ചു.

ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സംഭവിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് ആവേശം ഉണ്ടാക്കുന്ന ഒന്നും ഇല്ല. ഗാന്ധിജിയുടെ ലാളിത്യം വേണമെന്നതാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്.ഗാന്ധിസത്തോട് പൂര്‍ണമായി യോജിപ്പില്ല. പൊതുപ്രവര്‍ത്തകന്‍ ആഡംബരപൂര്‍വം ജീവിക്കാന്‍ പാടില്ല.വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് ആര്‍ജിക്കരുത്. അതാണോ കാണുന്നത്’- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നടൻ ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ; ‘അണ്ണൻ തമ്പി’യിലും ‘രസികനി’ലും തിളങ്ങിയ താരം

നടൻ ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ; ‘അണ്ണൻ തമ്പി’യിലും ‘രസികനി’ലും തിളങ്ങിയ താരം

ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി. അഭിനയത്തിൽ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീർ ആണ് സീരിയലിൽ ചെറിയ വേഷം ചെയ്യാൻ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. ‘രസികൻ’ ആണ് ആദ്യ സിനിമ. ‘രസികനി’ലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി.‘രസികനു’ ശേഷം അൻവർ സംവിധാനം ചെയ്ത ‘അണ്ണൻ തമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’ തുടങ്ങി ‘ഉലകം ചുറ്റും വാലിഭൻ ’ വരെ പത്ത് പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി ഹരി അഭിനയിച്ചു. കുട്ടിച്ചാത്തൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാൽപതോളം സീരിയലുകളിലും അഭിനയിച്ചിരുന്നു പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വർഷങ്ങൾക്ക് ശേഷമാണ് ‘അമർ അക്ബർ ആന്റണി’യിൽ ചെറിയൊരു വേഷം ചെയ്യുന്നത്.

ബെംഗളുരുവിൽ നിന്നു ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകുന്നതിനിടെയാണ് അന്ത്യം. നടൻ ഗണപതി, നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്.