പുതിയ ഉയരം കുറിച്ച് സ്വര്‍ണവില; 64,500 കടന്ന് കുതിപ്പ്

പുതിയ ഉയരം കുറിച്ച് സ്വര്‍ണവില; 64,500 കടന്ന് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് കുതിപ്പ്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

അബ്ദുൽ റഷീദ് (85) മരണപ്പെട്ടു

അബ്ദുൽ റഷീദ് (85) മരണപ്പെട്ടു

ആലംകോട് കുഴിവിള വീട്ടിൽ അബ്ദുൽ റഷീദ് (85) മരണപ്പെട്ടു.
ഭാര്യ: പരേതയായ ജുബൈറ ബീവി
മക്കൾ: ഷൈല, ഷാഫി ഷീജ, ഷീന
മരുമക്കൾ : ഹാഷിം ആശാൻ, ഹാഷിം, നൗഷാദ്, അലീഷ (സിനി)

കഞ്ചാവും മയക്കുമരുന്ന് ഗുളികകളും  എം.ഡി.എം.എ യുമായി യുവാവ്  ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിൽ

കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എം.ഡി.എം.എ യുമായി യുവാവ് ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിൽ

ആറ്റിങ്ങൽ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എം.ഡി.എം.എ യുമായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിൽ.
കൊല്ലം പാരിപ്പള്ളി ഇളംകുളം മുസ്തഫ കോട്ടേജിൽ റോളക്സ് പുലി എന്നറിയപ്പെടുന്ന അംബേദ്‌കർ ആണ് (27) ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായത്.

ആറ്റിങ്ങലിൽ വിതരണം ചെയ്യാനായി കൊണ്ടു വന്ന 75 ഓളം മയക്കുമരുന്ന് ഗുളികകളും, 6.1 ഗ്രാം മെത്താംഫിറ്റമിൻ, 23 ഗ്രാം കഞ്ചാവ് എന്നിവയുമായാണിയാൾ പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണിയാളെന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു. രാവിലെ ആറ്റിങ്ങൽ തോട്ടവാരം ബൈപ്പാസിൽ നിന്നുമാണിയാൾ പിടിയിലായത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും കഴിഞ്ഞ കുറേ നാളുകളായി വിവിധയിനം സിന്തറ്റിക് മയക്കുമരുന്നുകളം കഞ്ചാവും പ്രതി വിൽപന നടത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശനൻ ഐ.പി എസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഹരി ഇടപാടുകളെ കുറിച്ച് ആറ്റിങ്ങൽ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരവെയാണിയാൾ പിടിയിലായത്.

കൊല്ലമ്പുഴ മയക്കുമരുന്ന് വിതരണം ചെയ്യാൻ എത്തിയതറിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്. മഞ്ജുലാലിന്റെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്. എച്ച് .ഒ ഗോപകുമാർ.ജി, എസ്.ഐമാരായ ജിഷ്ണു എ .എസ്, ബിജു എ .എച്ച്, രാധാകൃഷ്ണൻ, എ.എസ്.ഐ ഡീൻ, എസ്.സി. പി. ഒ മാരായ ശരത് കുമാർ, നിധിൻ, അനിൽകുമാർ, അരുൺകുമാർ എന്നിവരടങ്ങിയ സംഘം അംബേദ്‌കറെ അറസ്റ്റ് ചെയ്തത്.

2020 ൽ കൊല്ലം ചടയമംഗലത്ത് വച്ച് 150 മയക്കുമരുന്ന് ഗുളികകളുമായി ചടയമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു. 2023 ജനുവരിയിൽ അമരവിള ചെക്ക് പോസ്റ്റിൽ വച്ച് 8 കിലോഗ്രാം കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസ് അറസ്റ്റ് ചെയ്തു. 2018 ൽ
ആറ്റിങ്ങലിൽ സജു എന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് എന്നിവയ്ക്ക് പുറമേ അയിരൂർ, പാരിപ്പള്ളി, വർക്കല, പള്ളിക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലും അംബേദ്കറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കൊല്ലം, തിരുവനന്തപുരം അതിർത്തികളിൽ എത്തിച്ച് കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അംബേദ്‌കറെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്നും കണ്ടെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ആറ് പേരെ ഞാന്‍ കൊന്നു’; വെഞ്ഞാറമൂട്ടിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആറ് പേരെ ഞാന്‍ കൊന്നു’; വെഞ്ഞാറമൂട്ടിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. സഹോദരൻ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ അസ്നാൻ ആണ് സഹോദരിയെ വെട്ടി കൊന്നത്.

മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ച സഹോദരിയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. അതേസമയം, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ജില്ലകളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ വൈകീട്ട് ആറുമണിവരെ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ഇന്നുതന്നെ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

ഹൈക്കോടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പിസി ജോര്‍ജ്, പാലാ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങാനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അറസ്റ്റു ചെയ്യാനായി വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ഈ സമയം ജോര്‍ജ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.