ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്റിൽ വിവാദങ്ങൾക്കും പഞ്ഞമില്ല. തുടക്കം മുതൽ ടിക്കറ്റ് നിരക്കിലെ ഭീമൻ വർധന മുതൽക്ക് പല മത്സരങ്ങളും ഫിഫയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന വാ​ദങ്ങൾ വരെ ഉയർന്നു. അതിനിടെയാണ് കിരീട പ്രതീക്ഷയുമായി എത്തിയ പോർച്ചു​ഗലിന്റെ പുറത്താകൽ. പ്രീ ക്വാർട്ടറിൽ സ്പെയിനിനോടു പരാജയപ്പെട്ട് പോർച്ചു​ഗൽ മടങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസിക ലോകകപ്പ് യാത്രയ്ക്കും വിരമാമായിരുന്നു. പിന്നാലെയിതാ ലോകകപ്പിലെ ടിക്കറ്റ് വിൽപ്പനയിലും വൻ ഇടിവ് വന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതോടെ ഫിഫ പല മത്സരങ്ങളുടേയും ടിക്കറ്റ് നിരക്കിൽ വലിയ കറവു വരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

പോർച്ചു​ഗലിനൊപ്പം ആതിഥേയരായ യുഎസ്എയും ടൂർണമെന്റിൽ നിന്ന് പുറത്തായതാണ് വലിയ തിരിച്ചടിയെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഏറ്റവും വലിയ നോക്കൗട്ട് മത്സരങ്ങളിലൊന്നിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. ടിക്കറ്റ് വിൽപനക്കാരായ ‘ടിക്പിക്ക്’ നൽകുന്ന വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ- ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം 2.45 ലക്ഷം രൂപ) നിന്ന് 1,200 ഡോളറായി (ഏകദേശം 1 ലക്ഷം രൂപ) കുറഞ്ഞുവെന്നാണ് വിവരം.

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിനോട് 4-1 ന് പരാജയപ്പെട്ട് ആതിഥേയരായ യുഎസ് പുറത്തായതാണ് ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയാൻ പ്രധാന കാരണം. ആതിഥേയ രാജ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ ടിക്കറ്റുകൾക്കായി ആരാധകർക്കിടയിൽ ഇതിലും വലിയ ഡിമാൻഡ് ഉണ്ടാകുമായിരുന്നു.

പോർച്ചുഗലിന്റെ പുറത്താകലും ടിക്കറ്റ് നിരക്കുകൾ താഴേക്ക് വരാൻ കാരണമായി. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് സ്പെയിൻ പരാജയപ്പെടുത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് അവസാനമാവുകയും ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണം നോക്കൗട്ട് ഘട്ടത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്തു.

യുഎസ്എയും പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. റൊണാൾഡോയുടെ സാന്നിധ്യവും ആതിഥേയ രാജ്യത്തിന്റെ പിന്തുണയും ടിക്കറ്റ് ആവശ്യകത ഇനിയും ഉയർത്തുമെന്നായിരുന്നു ഫിഫ വിലയിരുത്തൽ. എന്നാൽ രണ്ട് കണക്കുകൂട്ടലുകളും അസ്ഥാനത്തായി.

കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്- മൊറോക്കോ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിനാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിറ്റുപോയത്. ടിക്പിക്ക് പ്രകാരം 989 ഡോളർ മുതൽ (ഏതാണ്ട് 82,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ) ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു.

ക്വാർട്ടറിലെ ഇനിയുള്ള മത്സരങ്ങൾ

സ്പെയിൻ vs ബെൽജിയം

അമേരിക്കയെ 4-1 ന് തകർത്താണ് ബെൽജിയം എത്തുന്നത്. മറുഭാഗത്ത് ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീമെന്ന കരുത്തുമായാണ് സ്പെയിൻ ഇറങ്ങുന്നത്.

നോർവേ vs ഇംഗ്ലണ്ട്

ഏർലിങ് ഹാളണ്ടിന്റെ നോർവേയും ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം.

അർജന്റീന vs സ്വിറ്റ്സർലൻഡ്

നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.

പഴകിയ ഷവായി, മന്തി റൈസ്, കോളിഫ്ളവര്‍…; ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡ്, ഹോട്ടലുകള്‍ക്ക് നോട്ടീസ്

പഴകിയ ഷവായി, മന്തി റൈസ്, കോളിഫ്ളവര്‍…; ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡ്, ഹോട്ടലുകള്‍ക്ക് നോട്ടീസ്

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ നടത്തിയ മിന്നല്‍ പരിശോധയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്ളവര്‍, നൂഡില്‍സ് എന്നിവയും കപ്പാലം ജങ്ഷനിലെ ഹോട്ടല്‍ വസന്തവിഹാറില്‍ നിന്ന് പഴകിയ പൊറോട്ടമാവും വസന്തവിഹാറിന്റെ തന്നെ മന്തി മഹലില്‍ നിന്ന് പഴകിയ കുക്ക്ഡ് ഷവായി, വേവിച്ച ചിക്കന്‍, മന്തി റൈസ് എന്നിവയും പിടിച്ചെടുത്തു.

ഹൈവേയിലെ ഈറ്റ് ആന്റ് ഡ്രിങ്ക് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. ഹോട്ടല്‍ പാഥേയം, ചിറവക്കിലെ കെഎഫ്‌സി ഔട്ട്ലെറ്റ്, മന്നയിലെ റോയല്‍ ടീസ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ മഞ്ഞപിത്ത ബാധിതമായ നഗരങ്ങളിലൊന്നാണ് തളിപ്പറമ്പ്. സിസിഎം രഞ്ജിത്ത് കുമാര്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി രതീഷ്, കെപി പ്രിയിഷ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 1,06,000 രൂപ കടന്നു

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 1,06,000 രൂപ കടന്നു

കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കനത്തതോടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 13,275 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,200 രൂപയായും ഉയര്‍ന്നു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയായി പവന് 960 രൂപയോളമാണ് വര്‍ധിച്ചത്. ഇന്നലെ വൈകിട്ട് വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,05,920 രൂപയും ഗ്രാമിന് 13,240 രൂപയുമായിരുന്നു നിരക്ക്. ഈ കുതിപ്പ് തുടര്‍ന്നുകൊണ്ടാണ് ഇന്ന് വിപണി വീണ്ടും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ചത്.

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും കനത്തതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാന്‍ കാരണം. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 11.80 ഡോളര്‍ (0.29%) കുറഞ്ഞ് 4,120.1 ഡോളറിലാണ് അന്താരാഷ്ട്ര വ്യാപാരം നടക്കുന്നത്.

കേരളത്തിലെ സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇക്കഴിഞ്ഞ ജനുവരി 29നാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,31,160 രൂപയായിരുന്നു വില.

വെള്ളിവിലയും തിരിച്ചുകയറുന്നു

ഇന്നലെ വിലയില്‍ വന്‍ ഇടിവ് നേരിട്ട വെള്ളി വിപണിയും ഇന്ന് നേട്ടത്തിലാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 5 രൂപ വര്‍ധിച്ച് 240 രൂപയായി. 10 ഗ്രാം വെള്ളിക്ക് 2,400 രൂപ എന്ന നിരക്കിലാണ് നിലവില്‍ സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്നലെ വെള്ളിവിലയില്‍ ഗ്രാമിന് 10 രൂപയുടെയും കിലോയ്ക്ക് 10,000 രൂപയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു വിപരീതമാണ് ഇന്നത്തെ ട്രെന്‍ഡ്.

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ ടയറാണ് യാത്രയ്ക്കിടെ കത്തിയത്.കടക്കല്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.

ക്യുആര്‍ കോഡ് മുതല്‍ സ്മാര്‍ട്ട് ക്യൂ വരെ; ഡിജിറ്റല്‍ മേക്കോവറിന് തയ്യാറെടുത്ത് ശബരിമല

ക്യുആര്‍ കോഡ് മുതല്‍ സ്മാര്‍ട്ട് ക്യൂ വരെ; ഡിജിറ്റല്‍ മേക്കോവറിന് തയ്യാറെടുത്ത് ശബരിമല

കൊച്ചി: സന്നിധാനത്ത് തിരക്ക് കൂടുതലായതിനാല്‍ ശബരിമലയിലേക്കുള്ള യാത്ര ഏതാനും മണിക്കൂറുകള്‍ വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശം വരുന്നു; അല്ലെങ്കില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയില്‍ നില്‍ക്കാതെ, ഒരു കൗണ്ടറിലെത്തി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം അരവണ പ്രസാദം വാങ്ങി മടങ്ങുന്നു- ഈ കാഴ്ചകള്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നവീകരണത്തിനാണ് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്.

റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര ‘പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്’ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ കീഴിലേക്ക് വരും. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കി എല്ലാ സേവനങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സന്തോഷ് ബാബു ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു.

താമസം ബുക്ക് ചെയ്യല്‍, വഴിപാടുകള്‍, ബില്ലിങ്, സ്റ്റോക്ക് വിവരങ്ങള്‍, പര്‍ച്ചേസ്, ഫിനാന്‍സ് എന്നിവയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ ശബരിമലയ്ക്കാണ് മുന്‍ഗണന. ‘നിലവില്‍ തീര്‍ത്ഥാടകര്‍ പലപ്പോഴും ദര്‍ശന സമയത്തിന് 6 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് തന്നെ യാത്ര തിരിക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമാകുന്നു. ഇനി മുതല്‍ ഭക്തര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവരുടെ യാത്ര നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, യാത്ര അല്പം വൈകിപ്പിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകും.’ -ഡോ. സന്തോഷ് ബാബു വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ ‘ഡിജി യാത്ര’ സംവിധാനത്തിന് സമാനമായി ഭക്തര്‍ക്ക് തടസ്സമില്ലാത്ത ദര്‍ശനാനുഭവം ശബരിമലയില്‍ ഒരുക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഴിപാട് ബില്ലുകള്‍ക്കായി ഇനി വരി നില്‍ക്കേണ്ടി വരില്ല. ഓണ്‍ലൈനായി പണമടച്ച ശേഷം ലഭിക്കുന്ന ക്യുആര്‍ കോഡ് കൗണ്ടറില്‍ കാണിച്ച് പ്രസാദം വാങ്ങാം. പണം, യുപിഐ ഉള്‍പ്പെടെ എല്ലാത്തരം ഡിജിറ്റല്‍ പേയ്മെന്റുകളും ഇതിനായി ഉപയോഗിക്കാം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അരവണയും അപ്പവും വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി എടിഎം മാതൃകയിലുള്ള ‘ഓട്ടോമേറ്റഡ് വെന്‍ഡിങ് മെഷീനുകള്‍’ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.

തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. ശര്‍ക്കര, നെയ്യ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതും, അക്കൗണ്ട്‌സ്, ജീവനക്കാരുടെ വിവരങ്ങള്‍, ലേല നടപടികള്‍, നിയമപരമായ രേഖകള്‍ എന്നിവയെല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരുകയും അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.

കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നേരിട്ടാണ് നിരീക്ഷിക്കുന്നത്. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ആദ്യവര്‍ഷം 33.25 കോടി രൂപയും, ആകെ ചിലവ് 70 കോടി രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മാറ്റങ്ങളെ എല്ലാവരും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത് ഒരു വെല്ലുവിളിയാണെങ്കിലും, ഈ പദ്ധതിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നല്‍കുന്ന പിന്തുണ വലിയ കരുത്താണെന്ന് സന്തോഷ് ബാബു പറഞ്ഞു. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പായി ശബരിമലയിലെ പ്രധാന ഡിജിറ്റല്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ടീമിന്റെ ശ്രമം.

‘അത്തരം എസ്എംഎസുകള്‍ക്ക് ചാര്‍ജ് ഈടാക്കരുത്’; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ

മുംബൈ: ബാങ്ക് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് രംഗത്ത്. റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്നാണ് ആര്‍ബിഐ ഉത്തരവ്.

നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ പാദത്തിലും (മൂന്ന് മാസം) 15 മുതല്‍ 18 രൂപ വരെ ഈടാക്കിയിരുന്നു. 500 രൂപയോ അതില്‍ താഴെയോ ഉള്ള ചെറിയ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായി എസ്എംഎസ് അലര്‍ട്ടുകള്‍ അയക്കണം എന്ന വ്യവസ്ഥയും ആര്‍ബിഐ ഒഴിവാക്കി.

കൂടാതെ, 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എസ്എംഎസിന് പകരം വാട്‌സ്ആപ്പ് , ഇന്‍-ആപ്പ് പുഷ് നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് ബാങ്കുകള്‍ക്ക് തങ്ങളുടെ മെസ്സേജിങ് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. എങ്കിലും എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്തൃ സേവന നിലവാരം നിലനിര്‍ത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമായി ചെറിയ ഇടപാടുകള്‍ക്കും എസ്എംഎസ് അലര്‍ട്ടുകള്‍ തുടരാനാണ് സാധ്യത.

പുതിയ ഉത്തരവോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വാര്‍ഷിക വരുമാനത്തില്‍ 300 കോടി രൂപയുടെ വരെ ഇടിവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഏകദേശം 5 കോടിയിലധികം അക്കൗണ്ട് ഉടമകളുള്ള ഒരു വലിയ ബാങ്കിന് മാത്രം പ്രതിവര്‍ഷം 360 കോടി രൂപയോളം വരുമാന നഷ്ടം നേരിടേണ്ടി വന്നേക്കാം.

എസ്എംഎസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെങ്കിലും, ഈ ചെലവ് മറ്റ് വഴികളിലൂടെ ഈടാക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനായി അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുക, മിനിമം ബാലന്‍സ് പരിധി കൂട്ടുക, മറ്റ് ഇടപാടുകളുടെ ഫീസുകളില്‍ നേരിയ വര്‍ധന വരുത്തുക തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.