by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ലണ്ടൻ: മൊറോക്കോയുടെ ഫിഫ ലോകകപ്പ് സ്വപ്നങ്ങൾ ഫ്രാൻസിന് മുന്നിൽ വീണ്ടും തകർന്നടിഞ്ഞു. എന്നാൽ കളിയിലെ തോൽവിയേക്കാൾ വേഗത്തിൽ ആഗോള ശ്രദ്ധ നേടിയത് ലണ്ടൻ തെരുവുകളിൽ മൊറോക്കൻ ആരാധകരും പൊലീസും തമ്മിൽ ഉണ്ടായ നാടകീയമായ സംഘർഷങ്ങളാണ്. വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടായേക്കാമെന്ന ഭീതി നിലനിന്നിരുന്നെങ്കിലും മൊറോക്കോ കുടിയേറ്റ ജനത ഏറെയുള്ള ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് വളരെ ശാന്തമായിരുന്നു. ആക്രമണം ഭയന്ന് മത്സരത്തിനു മുൻപ് തന്നെ പാരിസിൽ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ അടി പൊട്ടിയത് ലണ്ടനിലായിരുന്നു.
ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും മൊറോക്കോയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ ഫ്രാൻസിന് കഴിഞ്ഞു. നേരത്തെ 2022 ലോകകപ്പ് സെമി ഫൈനലിലും മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ചത് ഫ്രാൻസ് ആയിരുന്നു.
മത്സരത്തിന് പിന്നാലെ വിജയാഹ്ലാദവും തോൽവിയുടെ നിരാശയും തെരുവുകളിലേക്ക് പടർന്നതോടെ ലണ്ടനിലെ എഡ്ജ്‌വെയർ റോഡ് സംഘർഷഭരിതമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വൻതോതിൽ കലാപ വിരുദ്ധ പൊലീസ് സേനയെ തന്നെ വിന്യസിക്കേണ്ടി വന്നു. പലയിടങ്ങളിലും മൊറോക്കൻ പതാകകൾ വീശിയും വാഹനങ്ങൾക്ക് മുകളിൽ കയറിയും ആരാധകർ തടിച്ചുകൂടിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
കലാപം വലിയ തോതിൽ അരങ്ങേറിയതോടെ പുകപടലങ്ങൾ നിറഞ്ഞ തെരുവുകളിലൂടെ പ്രതിരോധ കവചങ്ങൾ ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ മുന്നേറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന് നേരെ ആരാധകർ ഫ്ലെയറുകളും പടക്കങ്ങളും കുപ്പികളും എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ റോഡിൽ കിടക്കുന്നതും മറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.
ഇംഗ്ലീഷ് ചാനലിന് അപ്പുറത്തുള്ള ഫ്രാൻസിന്റെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. ഈ വർഷം ആദ്യം പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തിയതിനു പിന്നാലെ നടന്ന വിജയാഘോഷം തെരുവിൽ വൻ തോതിലുള്ള അക്രമങ്ങളിലാണ് കലാശിച്ചത്. ഇത് ആവർത്തിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് ഫ്രഞ്ച് അധികൃതർ പാരിസിലുടനീളം 8,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഫ്രാൻസിന്റെയും മൊറോക്കോയുടെയും ആരാധകർ പ്രശസ്തമായ ഷാംപ്സ് എലിസെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമാധാനപരമായി ഒത്തുചേർന്നു. ഗതാഗത തടസങ്ങൾ ഉണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
ഫ്രഞ്ച്, മൊറോക്കൻ പതാകകൾ ഏന്തിയ കാറുകൾ ഹോൺ മുഴക്കി ആരാധകർ ഒന്നിച്ച് ആഘോഷിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി മാറി. ലോകത്തിലെ ഏറ്റവും വലിയ മൊറോക്കൻ പ്രവാസി സമൂഹങ്ങമുള്ളത് ഫ്രാൻസിലാണ്.
അതേസമയം, മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ കളിക്ക് മുൻപുണ്ടായിരുന്ന ശുഭപ്രതീക്ഷ തോൽവിക്ക് ശേഷം വലിയ നിരാശയ്ക്ക് വഴിമാറി. ഈ ടൂർണമെന്റിൽ അവശേഷിച്ച ഏക ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. എങ്കിലും, ഒന്നിലധികം ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടത്തോടെയാണ് മൊറോക്കോ ഇത്തവണ മടങ്ങുന്നത്. 2022ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും അവർ സ്വന്തമാക്കിയിരുന്നു.
by Midhun HP News | Jul 10, 2026 | Latest News, കേരളം
ഇടുക്കി: അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജെസിബിക്ക് ഉള്ളിൽ കയറി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. ഇടുക്കി കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശിയായ അജീഷാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയിൽ മനംനൊന്ത് അതീവ ഗുരുതരമായ ഈ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വീട് നിർമ്മാണത്തിനിടെ പിടിച്ചെടുത്തു; വനഭൂമി കൈയേറിയെന്ന് ആരോപണം
തന്റെ സ്വന്തം സ്ഥലത്ത് വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് അജീഷിന്റെ ജെസിബി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കയറി മണ്ണുമാറ്റി എന്ന ഗുരുതരമായ ആരോപണമാണ് ഇയാൾക്കെതിരെ വനംവകുപ്പ് ഉന്നയിച്ചിട്ടുള്ളത്.
നഗരംപാറ റെയിഞ്ച് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 2020-ൽ കഞ്ഞിക്കുഴി വരിക്കമുത്തനിൽ നിന്നും ഈ ജെസിബി വനംവകുപ്പ് പിടിച്ചെടുക്കുന്നത്.
കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയും കഴിഞ്ഞ അഞ്ച് വർഷമായി അവിടെത്തന്നെ സൂക്ഷിച്ചുവരികയുമായിരുന്നു. വർഷങ്ങളായി കിടക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനം തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്.
പെട്രോളുമായി ജെസിബിക്ക് മുകളിൽ; ഫോറസ്റ്റ് ഓഫീസിൽ വൻ പരക്കംപാച്ചിൽ
തന്റെ ഏക ജീവിതമാർഗ്ഗമായ വാഹനം വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ അഞ്ചുവർഷമായി അജീഷ് നിരന്തരം ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. എന്നാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടെ ഇയാൾ പ്രതിഷേധവുമായി ചെമ്പൻകുഴിയിലെത്തിയത്.ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന തന്റെ ജെസിബിക്കുള്ളിലേക്ക് പെട്ടെന്ന് കയറിയ അജീഷ്, കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലും വാഹനത്തിലും ഒഴിക്കുകയായിരുന്നു. വാഹനം വിട്ടുകിട്ടിയില്ലെങ്കിൽ തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് കരിമണൽ പൊലീസും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് വാഹനത്തിൽ നിന്നും താഴെയിറക്കാനുള്ള ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുകയാണ്.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ജൂലൈ 14നാണ് അനില്‍ മേനോന്‍ കസാക്കിസ്ഥാനില്‍ നിന്നും ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ആദ്യ ദൗത്യം തുടങ്ങുക.
49-കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് യാത്ര തിരിക്കുന്നത്. ഈ ദൗത്യം ഏകദേശം എട്ട് മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് ഡോ. അനില്‍ മേനോന്‍റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. ഡോ. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്‌സിലെ സേവനത്തിനിടയില്‍ ‘ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം’ എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
2014-ല്‍ ഫ്‌ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്‌പേസ് എക്‌സില്‍ ചേര്‍ന്നു. സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്. ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയില്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം.
ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്‌ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം. ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന്‍ നടത്തും. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ഒടുവില്‍, കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും, പശ്ചിമേഷ്യയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവിന് വിടചൊല്ലിയത്. വിവിധ നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിലെ മണ്ണിലേക്ക് ചേര്‍ത്തത്.
ഇറാനുമായി ബന്ധമുള്ള മേഖലകളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമസേന ശക്തമായ ആക്രമണം തുടരുന്നതിനിടയിലാണ് ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആക്രമണങ്ങള്‍ക്കിടയിലും ഭയം കൂടാതെ ജനങ്ങള്‍ തെരുവിലിറങ്ങി തങ്ങളുടെ നേതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ യുഎസ് സൈനിക നീക്കങ്ങള്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, സംസ്‌കാര ചടങ്ങിന്റെ അവസാന ദിനത്തിലും ആയത്തുല്ല ഖമേനിയുടെ പിന്‍ഗാമി മുജ്തബ ഖമേനി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുജ്തബ എത്താത്തതെന്നാണ് സൂചന. എന്നാല്‍ ഖമേനിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ടെഹ്‌റാനില്‍ നടക്കുന്ന ദുഖാചരണ ചടങ്ങിന് മുജ്തബ നേതൃത്വം നല്‍കുമെന്നാണ് വിവരം. ഫെബ്രുവരി 28ന് പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
1989 മുതല്‍ നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി തന്റെ 86-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. തനിക്ക് മഷാദില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് ഖമേനിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നു. ഖമേനിക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകള്‍, മകള്‍, മരുമകന്‍, മകന്‍ മുജ്തബ ഖമേനിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദേല്‍ എന്നിവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

by Midhun HP News | Jul 10, 2026 | Latest News, കേരളം
കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് തുടരുക. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക.അതേസമയം മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. നിർമാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം.
അതിനിടെ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ സംഘം വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.

by Midhun HP News | Jul 10, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.
ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും 25 വയസ്സാണ്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്.
ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീവ് സ്വദേശി വിഷ്ണുവാണെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി.
വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു.

Recent Comments