by Midhun HP News | May 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്. വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറും ആയിരുന്നു മധു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് കേസെടുത്തു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.

by Midhun HP News | May 6, 2026 | Latest News, സിനിമ
‘ഫാലിമി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ചിത്രം നീട്ടി വയ്ക്കുകയും നിതീഷ് മറ്റൊരു തമിഴ് സിനിമയുടെ വർക്കുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള പുതിയൊരു റിപ്പോർട്ടിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. വാഴ 2 താരം ഹാഷിർ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ. ഹാഷിറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സംവിധായകൻ നിതീഷ് സഹദേവ് റീ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.
എന്നാൽ ഇത് സംബന്ധിച്ച് ഹാഷിറിന്റെയോ നിതീഷിന്റെയോ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം വാഴ 2 മെയ് 8 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്.
മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. ഹാഷിറിനൊപ്പം അലൻ, അജിൻ, വിനായക്, ബിജുക്കുട്ടൻ, സുധീഷ്, ദേവരാജ് തുടങ്ങി താരങ്ങളും വാഴ 2 വിലെത്തിയിരുന്നു.

by Midhun HP News | May 6, 2026 | Latest News, കേരളം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരില്‍ ഒരാളായ വി ഡി സതീശന് ലീഗിന്റെ ഒത്താശ ഉണ്ട്. കേരളത്തില്‍ സുനാമിയാണ് സംഭവിച്ചത്. അതില്‍ യുഡിഎഫിന് പ്രതീക്ഷിക്കാത്ത വിജയമാണ് ലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കെ സി വേണുഗോപാല്‍ മിടുക്കനാണ്. കെ സി പ്രഗത്ഭന്‍ ആണ്. ഇന്ത്യയില്‍ അതികായനാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസിനെ എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള ആളാണ് കെ സി. സോണിയാ ഗാന്ധിയും പ്രസിഡന്റും കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ മൂന്നാമത്തെ സ്ഥാനത്താണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസില്‍ വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഒരുപാട് എംഎല്‍എമാരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം വന്നപ്പോള്‍ അദ്ദേഹം ഇടപെട്ടു. അങ്ങനെ ഒറ്റ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നല്ല നേതൃഗുണം ഉണ്ട്.
അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹം വരുമോ എന്ന് സംശയമാണ്. ഇത് കൊച്ചു കേരളം. ഇവിടെ കറുകപ്പുല്ല് മാത്രമേ തിന്നാനുള്ളൂ. ഇന്ത്യയില്‍ എത്രയോ കരിമ്പിന്‍ തോട്ടങ്ങളാണ് ഉള്ളത്. ആ കരിമ്പിന്‍ തോട്ടങ്ങളെല്ലാം തിന്നാന്‍ ഉള്ളപ്പോള്‍ ഈ കറുകപ്പുല്ല് തിന്നാനായിട്ടുണ്ട് ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചു കാണുകയല്ല. എംഎല്‍എമാരില്‍ മഹാഭൂരിപക്ഷവും എംപിമാരില്‍ മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി കെ സിയാണ്. കാരണം ഫണ്ടിങ്, പണം വലിയൊരു ഘടകമാണ്. ഫണ്ട് കൊടുത്ത് കോണ്‍ഗ്രസുകാരെ ജയിപ്പിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആളാണ്.’- വെള്ളാപ്പള്ളി പറഞ്ഞു.
‘ചെന്നിത്തല ഏറെ പരിചയമുള്ള ആളാണ്. പ്രവര്‍ത്തന പരിചയമുള്ള ആളാണ്. മെയ്‌വഴക്കമുള്ള ആളാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ നയചാതുരിയുള്ള ആളാണ് ചെന്നിത്തല. അദ്ദേഹത്തിന്റെ ജൂനിയര്‍ ആയി ഇരുന്ന ആളുകളാണ് ഇന്ന് വലിയ നേതാക്കളായി മാറിയത്. ഇതില്‍ ആര് വേണമെന്ന് തിരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ച് യുക്തമായ ആള്‍ വരട്ടെ. ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം ഞാന്‍ ആണ് എന്ന് പറയുന്നത് ലീഗ് ആണ്. ഞാന്‍ മുസ്ലീം വിരോധിയല്ല. മുസ്ലീങ്ങളെ എതിര്‍ത്തിട്ടുമില്ല. ഞാന്‍ കൂടിയത് കൊണ്ടാണ് പിണറായി തോറ്റ് പോയത് എന്ന് പറയുന്നത് പിണറായി വിരോധികളാണ്. സമുദായത്തെ നശിപ്പിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. എന്നാല്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഒരു പാര്‍ട്ടിക്കും ഒരു പുല്ലും ചെയ്യാന്‍ സാധിക്കില്ല. കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നല്ലവര്‍ അവിടെയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എന്തുമാത്രം വോട്ടു കിട്ടി. ജാതിയും മതവും നോക്കാതെ എല്ലാവരും ഒന്നിച്ച് വോട്ട് ചെയ്തത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടിയത്. അത് മുസ്ലീം വോട്ട് മാത്രമല്ല.
കുഞ്ഞാലിക്കുട്ടി ഒരു തീവ്രവാദിയൊന്നുമല്ല. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മാന്യനാണ്. ഇതില്‍പ്പെട്ട മറ്റു പലരും അങ്ങനെയല്ല. കെ എം ഷാജി തീവ്രവാദിയാണ്. പരസ്യമായി മതമാണ് മതമാണ് എന്ന് പറയുകയും ഒന്‍പത് വര്‍ഷം നഷ്ടപ്പെട്ടത് അകത്തുകയറി എടുക്കുമെന്ന് പറയുകയും ചെയ്യുന്നത് മിതവാദികള്‍ പറയുന്ന ഭാഷയാണോ?’- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാല്‍ രാജിവെയ്്ക്കുമെന്ന് പറഞ്ഞ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അങ്ങനെ പലതും പറഞ്ഞു കാണുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നത. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്.
എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ നേതാവ് സി വി ഷണ്‍മുഖത്തിന്റെ ഓഫീസിലാണ് ഒത്തുകൂടിയത്. ഷണ്‍മുഖം മൈലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എഐഎഡിഎംകെയിലെ മറുവിഭാഗം ടിവികെയെ പിന്തുണയ്ക്കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിവികെയെ പിന്തുണയ്ക്കണോ എന്നതില്‍ എഐഎഡിഎംകെ നേതൃത്വം ഇതുവരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ടിവികെ നേതാവ് വിജയുടെ അടുത്ത അനുയായി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് പിന്തുണ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 47 സീറ്റുകളിലാണ് വിജയിച്ചത്.
2024 ല്‍ രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടി, നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ 234 അംഗ അസംബ്ലിയില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ടിവികെ നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ്. കോണ്‍ഗ്രസ് അഞ്ചു സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുമായി ടിവികെ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി എഐഎഡിഎംകെ എംഎല്‍എ ലീമ റോസ് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലാല്‍ഗുഡിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയായ ലീമ റോസ് മാര്‍ട്ടിന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നാണ് എഐഎഡിഎംകെ ടിക്കറ്റില്‍ ലീമ റോസ് മാര്‍ട്ടിന്‍ തമിഴ്‌നാട് നിയമസഭയിലേക്ക് വിജയിച്ചത്.

by Midhun HP News | May 6, 2026 | Latest News, കേരളം
കോട്ടയം: ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി അവര്‍ കണ്ടില്ല. അതിനായി ഒരു ടൂളായി കണ്ടത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് ഭരണം അവസാനം വന്നപ്പോള്‍ മാറേണ്ടതായിരുന്നു എന്നു തോന്നിയിരുന്നു. അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇടതു സര്‍ക്കാരുമായി സൗഹൃദത്തിലായിരുന്നു. എന്‍എസ്എസ് സമദൂരം പാലിച്ചാണ് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, അവരുടേയാ ഇക്വേഷന്‍സ് നോക്കി മന്ത്രിസഭയുണ്ടാക്കട്ടെ. അതില്‍ ഞങ്ങള്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. ആരെങ്കിലും മുഖ്യമന്ത്രിയാകട്ടെ. ആരു വന്നാലും കുഴപ്പമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അര്‍ഹതയുള്ള ആളുകളെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്ന കീഴ് വഴക്കമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതു നടക്കണമെന്ന് ആഗ്രഹിക്കുന്നു. അതല്ലാതെ ജാതിയും മതവുമൊന്നും ഇല്ല. താക്കോല്‍ സ്ഥാനവുമായി ബന്ധപ്പെട്ട പ്രതികരണത്തിന്റെ സാഹചര്യം അല്ല ഇപ്പോഴുള്ളത്. ഒരു കൂട്ടര്‍ സാമുദായികമായിട്ട് അവകാശം ചോദിച്ചപ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് പറഞ്ഞു എന്നു മാത്രമേയുള്ളൂ. വിഡി സതീശനേക്കാള്‍ സീനിയറായ നേതാക്കളും കോണ്‍ഗ്രസിലുണ്ട്. ആ കൂട്ടത്തില്‍ സതീശനും ഉണ്ട്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തോട്ടെ. പക്ഷെ അര്‍ഹത നോക്കി വേണം തെരഞ്ഞെടുക്കാനെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ആരോടും പറഞ്ഞിട്ടില്ല. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണോ എന്ന ചോദ്യത്തിന്, അത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ, സമുദായം അല്ല ജനാധിപത്യം ആണ് പ്രധാനം. ചിലര്‍ സമുദായപരമായ ഡിമാന്‍ഡ് കൊണ്ടുവന്നപ്പോഴാണ് എന്‍എസ്എസ് മുമ്പ് എതിര്‍ത്തത്. എന്‍എസ്എസിന്റെ നിലപാട് വിജയത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഞങ്ങളല്ല നിരീക്ഷിക്കേണ്ടത്.
ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, പക്ഷെ അതിന് മാനദണ്ഡം വേണം. ജനങ്ങള്‍ ആഗ്രഹിച്ച് ഉണ്ടാക്കിയ സര്‍ക്കാരാണ്, അതുകൊണ്ടാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന്, അദ്ദേഹം സഹോദരനാണ്, എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും യോഗ്യരാണ്. അതിനെ തിരിച്ചു തിരിച്ചു ചോദിക്കേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി – ചെന്നൈ മത്സരത്തിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഡൽഹി താരം നിതീഷ് റാണ ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. നൂർ അഹമ്മദ് എറിഞ്ഞ പന്ത് റാണ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജയപ്പെടുകയും കാർത്തിക് ശർമ ക്യാച്ച് സ്വന്തമാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. റാണ ഷോട്ട് കളിക്കും മുൻപ് തന്നെ സ്റ്റംപിലെ ബെയ്ൽസുകൾ താഴെ വീണതായും അംപയർ ഡെഡ് ബോൾ വിളിക്കണമായിരുന്നു എന്നാണു ആരാധകർ ഉയർത്തുന്ന പ്രധാന വാദം. ചിലർ ഇത് ഹിറ്റ് വിക്കറ്റ് ആണെന്നും, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അബദ്ധത്തിൽ സ്റ്റംപ് തട്ടിയതാണെന്നും പറയുന്നു. എന്നാൽ, ശക്തമായ കാറ്റാണ് ബെയ്ൽസുകൾ താഴെ വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡെഡ് ബൗൾ വിളിക്കേണ്ടത് ഇല്ലെന്നാണ് ക്രിക്കറ്റ് നിയമങ്ങൾ പറയുന്നത്. ബൗളർ പന്ത് എറിഞ്ഞുകഴിഞ്ഞ ശേഷമാണ് ബെയ്ൽസുകൾ താഴെ വീണത്. പന്ത് എറിയുന്നതിന് മുൻപാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അംപയർക്ക് ഡെഡ് ബൗൾ വിളിക്കാം.
എംസിസി നിയമം 20.4.2.6 അനുസരിച്ച്, ബാറ്റർ പന്ത് നേരിടാൻ തയ്യാറെടുക്കുമ്പോഴോ നേരിടുമ്പോഴോ എന്തെങ്കിലും ശബ്ദമോ ചലനമോ കാരണം ബാറ്ററുടെ ശ്രദ്ധ മാറിയാൽ മാത്രമേ അംപയർക്ക് ‘ഡെഡ് ബോൾ’ വിളിക്കാൻ അധികാരമുള്ളൂ.
ബെയ്ൽസുകൾ വീണത് നിതീഷ് റാണയുടെ ബാറ്റിങ്ങിനെയായോ ആ ഷോട്ട് കളിക്കുന്നതിനെയോ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഷോട്ട് പൂർത്തിയാക്കുകയും അത് ക്യാച്ചിൽ അവസാനിക്കുകയും ചെയ്തു.
ബാറ്റർ ഷോട്ട് കളിക്കാൻ തയ്യാറെടുക്കുന്നതിന് മുൻപ് ബെയ്ൽസുകൾ വീഴുകയും അത് ബാറ്ററെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ അത് ഡെഡ് ബോൾ ആകുകയുള്ളു.ഇവിടെ അങ്ങനെയൊന്നും സംഭവിക്കാത്തതിനാൽ അംപയറുടെ തീരുമാനം ശരിയായിരുന്നു.

Recent Comments