by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികൾക്കായി ഒരുകോടി 24 ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചു. ഒ. എസ്. അംബിക എം.എൽ.എ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കുറ്റിമൂട് ഗവൺമെൻറ് എൽ. പി എസിന് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ഒരുകോടി രൂപയും മണമ്പൂർ ഗവൺമെൻറ് യു.പി.എസിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപയും, മുള്ളറങ്കോട് ഗവൺമെൻറ് എൽ .പി .എസിന് ഭിന്നശേഷി സൗഹൃദ ശുചിമുറി നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും ‘വഞ്ചിയൂർ ഗവൺമെൻറ് യു.പി.എസിന് അറ്റകുറ്റപ്പണികൾക്കായി നാലു ലക്ഷത്തി അമ്പതിനായിരം രൂപയും അനുവദിച്ചതായി ഒ.എസ് അംബിക എം.എൽ.എ വാർത്താക്കുറുപ്പിൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിലാണ്പ്രവർത്തികളുടെ നിർവഹണ ചുമതല. തുടർനടപടികൾ സാധ്യമായ പരമാവധി വേഗതയിൽ സ്വീകരിച്ച് പ്രവർത്തി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കരാട്ടെ ടീം സംഘടിപ്പിച്ച മെറിറ്റ് ഡേ 2026 ആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. സ്പോർട്സ് കൗൺസിൽ അംഗീകൃത സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലും സ്കൂൾ ഗെയിംസ് സംസ്ഥാന ചാമ്പ്യൻഷിപ്പിലും നേട്ടം കൈവരിച്ച താരങ്ങളെ ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ കരാട്ടെ ജീവിതത്തിൽ നേടിയ മെഡലുകളും ട്രോഫികളും ഉൾപ്പെടുത്തിയ നേട്ടങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

ആറ്റിങ്ങൽ കരാട്ടെ ടീം ഫൗണ്ടറും മുഖ്യ പരിശീലകനുമായ വി. സമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി. ലാലു സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അൻസർ പെരുംകുളം, ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. എസ്. സുരേഷ് കുമാർ, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡൻറ് എം. സുരാജ്, ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ. റസൂൽ ഷാൻ, എസ്.എൻ.യു.പി.എസ് തേവലക്കാട് മാനേജർ തോട്ടക്കാട് ശശി, ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷ, അന്താരാഷ്ട്ര വെറ്ററൻ ബാഡ്മിൻ്റൻ താരം ലാൽമണി എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.

ഈ സീസണിലെ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിലെ 37 താരങ്ങൾ ചേർന്ന് 21 സ്വർണ്ണം, 12 വെള്ളി, 17 വെങ്കലം എന്നിങ്ങനെ ആകെ 50 സംസ്ഥാന മെഡലുകൾ നേടിയിരുന്നു. ഈ നേട്ടത്തിനാണ് താരങ്ങൾക്ക് ക്യാഷ് അവാർഡുകൾ നൽകിയത്. കൂടാതെ ഈ വർഷം സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്ന് പങ്കെടുത്ത 78 താരങ്ങൾക്ക് യാത്രാ ബത്തയും പരിശീലകർക്ക് താമസ ചെലവും ചടങ്ങിൽ വിതരണം ചെയ്തു.
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാരീരിക പരിമിതി നേരിടുന്ന കരുനാഗപ്പള്ളി സ്വദേശി കരാട്ടെ താരം അമേയറാമിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. അദ്ദേഹത്തിനും പരിശീലകൻ നിധീഷിനും ക്യാഷ് അവാർഡും പൊന്നാടയും നൽകി. WKF റഫറി അക്ബർ ഇസ്മയിൽ സെൻസിയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ അനുമോദനവും ക്യാഷ് അവാർഡും നൽകിയത്. ഇതിനുള്ള സാമ്പത്തിക സഹായവും അദ്ദേഹം തന്നെയാണ് നൽകിയതെന്ന് സംഘാടകർ അറിയിച്ചു.
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി. സുനിൽകുമാറും എംഎൽഎ ഒ.എസ്. അംബികയും അമേയറാമിനെയും പരിശീലകനെയും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ പങ്കെടുത്ത അതിഥികൾ താരങ്ങൾക്ക് ക്യാഷ് അവാർഡും യാത്രാ ബത്തയും വിതരണം ചെയ്തു. ആകെ 1,20,000 രൂപയാണ് ഈ രീതിയിൽ വിതരണം ചെയ്തത്. ദേശീയ തലത്തിൽ മെഡൽ നേടുന്ന ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾക്ക് ഇതിലും മികച്ച ക്യാഷ് അവാർഡ് നൽകുമെന്ന് മുഖ്യ പരിശീലകൻ വി. സമ്പത്ത് അറിയിച്ചു.
ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി ഇൻചാർജ് അമൽ അശോക് കൃതജ്ഞത രേഖപ്പെടുത്തി. ആറ്റിങ്ങൽ കരാട്ടെ ടീം ഭരണ സമിതി അംഗങ്ങളായ സുധീർ എസ് എ, അഡ്വ: അനർഘ പി, സൂരജ് എസ്, അമൽ അശോക്, വിഷ്ണു ബി, അഖിൽ എം, സൂരജ് എസ്, മഹീൻ, സ്വാതി കൃഷ്ണൻ, ലാലു റ്റി, അഡ്വ: ലിഷ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

by Midhun HP News | Mar 10, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാം. 18 വയസ് പൂര്‍ത്തിയാകുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ് വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
വെബ്‌സൈറ്റിലെ ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍ ലിങ്കില്‍ പ്രവേശിച്ച് ഫോം 6 പൂരിപ്പിക്കണം. പ്രവാസി വോട്ടര്‍മാര്‍ക്ക് ഫോം 6എയുമുണ്ട്. അര്‍ഹരായ മുഴുവന്‍ ആളുകളും വോട്ടവകാശം വിനിയോഗിക്കാന്‍ പട്ടികയില്‍ പേര് ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:
അപേക്ഷയോടൊപ്പം കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്യണം
അടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും വേണം
ബിഎല്‍ഒമാര്‍ നേരിട്ടെത്തി പരിശോധിച്ചാണ് പേര് ഉള്‍പ്പെടുത്തുക.

by Midhun HP News | Mar 10, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായതായി ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വാണിജ്യ എല്‍പിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതല്‍ നഗരത്തിലെ പല റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ അറിയിച്ചു.
അതിനിടെ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കം മൂലമുണ്ടായ ഇറക്കുമതി തടസ്സങ്ങള്‍ കാരണം പാചകവാതകത്തിന്റെ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടെ, വാണിജ്യ ഉപയോക്താക്കളേക്കാള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി റീഫില്ലുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി മന്ത്രാലയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എല്ലാ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളും സംഭരിച്ച എല്‍പിജി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍ സമുച്ചയങ്ങളും പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ സ്ട്രീമുകള്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ മറ്റ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇന്ത്യ എല്‍പിജി ആവശ്യകതയുടെ 50 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയുടെ 80 ശതമാനം സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞയാഴ്ച, എല്‍പിജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒഎംസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിതരണത്തെ ബാധിച്ചതിനാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്. എല്‍പിജി വിതരണം ഉറപ്പാക്കാന്‍ ഓസ്ട്രേലിയ, നോര്‍വേ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

by Midhun HP News | Mar 10, 2026 | Latest News, കേരളം
തിരുവനന്തപുരം: തനിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇത് കുടുംബകാര്യമെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് എപ്പോഴും അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നതടക്കം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് ഉചിതമെന്ന തരത്തിലും മുന്നണിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കാന്‍ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തിരിച്ചടിയാവാതിരിക്കാന്‍ രാജി ആവശ്യപ്പെട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കും. പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും കെഎസ്‌യുവും മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും ഇന്ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്തും. ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബാനര്‍കെട്ടി കെഎസ്‌യുവും പ്രതിഷേധിച്ചിരുന്നു. വാളകത്തെ വീട്ടില്‍ ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നായിരുന്നു ഭാര്യയുടെ ആരോപണം. ഫോട്ടോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തനിക്ക് നേരെ അതിക്രമം നടത്തിയെന്നും ബിന്ദു പറഞ്ഞിരുന്നു.

by Midhun HP News | Mar 10, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Recent Comments