by Midhun HP News | Feb 5, 2025 | Latest News, ദേശീയ വാർത്ത
അമൃത്സർ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണു 205 യാത്രക്കാരുമായെത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ സി–27 വിമാനം ഇറങ്ങുന്നത്. രാവിലെ വിമാനം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം.
ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചതായി പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എൻആർഐ മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചർച്ച ചെയ്യുമെന്നും ധലിവാൾ കൂട്ടിച്ചേർത്തു.
യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
by Midhun HP News | Feb 5, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ് സ്‌നാനം നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു.
ബോട്ടിലാണ് മോദി ത്രിവേണി സംഗമത്തില്‍ എത്തിയത്. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന സ്ഥലമാണ് ത്രിവേണി സംഗമം. പ്രധാനമന്ത്രിയെ അരയില്‍ ഘട്ടില്‍ വച്ചാണ് യോഗി ആദിത്യനാഥ് സ്വീകരിച്ചത്. തുടര്‍ന്നാണ് പ്രധാനമന്ത്രി ബോട്ടില്‍ കയറി സംഗം ഘട്ടില്‍ എത്തി സ്‌നാനം നടത്തിയത്.
ഹിന്ദു പാരമ്പര്യം അനുസരിച്ച് ഇന്ന് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. വളരെയധികം ആത്മീയ പ്രാധാന്യമുള്ള ദിവസമാണ് ഇന്ന് എന്ന് തിരിച്ചറിഞ്ഞാണ് സ്‌നാനത്തിനായി മോദി ബുധനാഴ്ച തെരഞ്ഞെടുത്തത്. ആചാര പ്രകാരം ഇന്ന് മഹാ അഷ്ടമിയും ഭീഷ്മ അഷ്ടമിയുമായാണ് ഹിന്ദുക്കള്‍ ആചരിക്കുന്നത്.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു. തോട്ടവാരം രേവതിയിൽ 57 വയസ്സുള്ള ബിന്ദുകുമാരിയെയാണ് കാള കുത്തി വീഴ്ത്തിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കുഴിമുക്കിൽ നിന്നും വിരണ്ടോടിയ സമയത്തായിരുന്നു ബിന്ദുവിനെ കുത്തി വീഴ്ത്തിയത്. കാളയെ കൊല്ലംപുഴ ഭാഗത്ത് എത്തിയപ്പോഴാണ് കീഴടക്കാൻ ആയത്. ഏറെനേരം ആൾക്കാരെ മുൾമുനയിൽ നിർത്തിയെങ്കിലും ഒടുവിൽ തിരുവാറാട്ടു കാവ് ദേവീ ക്ഷേത്രത്തിലെ ആനപ്പാപ്പാനായ ബിജുവാണ് കീഴ്പെടുത്തിയത്. ഫയർഫോഴ്സും സംഘവും വൻ ജനാവലി എത്തിയിട്ടും മണിക്കൂറുകളോളം ഒന്നും ചെയ്യാനാകാതെ നിൽക്കുകയായിരുന്നു. ഒടുവിൽ രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് കാളയെ കീഴ്പ്പെടുത്തിയത്.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ച് വനിതകൾക്കായി പെണ്ണങ്കം എന്ന പേരിൽ അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന് സംഘടിപ്പിക്കുന്നു. വനിതാ കമ്മിറ്റിയുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായ ഈ ക്ഷേത്രം, വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ചാണ് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ക്ഷേത്ര മൈതാനത്ത് വർണ്ണാഭമായി തയ്യാറാക്കിയ പെണ്ണങ്കപ്പന്തലിലാണ് മത്സരം അരങ്ങേറുന്നത്. പെൺ പോരാട്ടത്തിന്റെ ആവേശം നാടാകെ നിറഞ്ഞ് നിൽക്കുന്നതാണ് ഇത്തവണത്തെ പൂവത്തറ തെക്കതിലുത്സവം.
വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകുന്നതാണ് എന്നും പൂവത്തറ തെക്കതിലെ ഉത്സവങ്ങൾ. പ്രളയകാലത്ത് ഒരു ലക്ഷം രൂപ സംഭാവന നൽകിയതും, കോവിഡാരംഭത്തിൽ മാസ്ക് തുന്നി നൽകിയും, അന്യം നിന്ന് പോകാവുന്ന നാട്ട് തൊഴിലുകളെ ആദരിച്ചും, ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകിയും ഓരോ കൊല്ലവും വേറിട്ട ഉത്സവങ്ങളാണ് ഇവിടെ സംഘടിപ്പിച്ച് വരുന്നത്. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് 6 ന് ഉത്സവം സമാപിക്കും.
by Midhun HP News | Feb 5, 2025 | Latest News, മരണം
മാമം: കാട്ടിൽ ചരുവിള വീട്ടിൽ (ശ്രീവിനായകം) പ്രഭാകരൻ പിള്ള (81) അന്തരിച്ചു.
ഭാര്യ: പരേതയായ പദ്മകുമാരി അമ്മ
മകൻ: അനിൽ കുമാർ (കിഴുവിലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി)
മരുമകൾ: സുനിത
by Midhun HP News | Feb 5, 2025 | Latest News, കേരളം
കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്.
ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് അതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച്, അതുവഴി രജിസ്‌ട്രേഷന്‍ നടത്തിയാണ് പണം സമാഹരിച്ചത്. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറോ തയ്യല്‍ മെഷീനോ ലാപ്ടോപോ നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പരാതികളുമായി നിരവധിപ്പേര്‍ രംഗത്തുവന്നത്.
സൊസൈറ്റിയുടെ കണ്ണൂരിലെ ബ്ലോക്കിലെ സെക്രട്ടറിയായ മോഹനന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഏഴുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന എന്നി രണ്ടു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. എല്ലാ ബ്ലോക്ക് തലത്തിലുമാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലീഗല്‍ അഡൈ്വസര്‍ ലാലി വിന്‍സന്റാണ്. ലാലി വിന്‍സന്റിന് പുറമേ അനന്തു കൃഷ്ണന്‍ അടക്കമുള്ളവരാണ് മറ്റു പ്രതികള്‍. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ കൂടിയാണ് അനന്തു കൃഷ്ണന്‍. ഈ കോണ്‍ഫെഡറേഷന്‍ വഴിയാണ് തട്ടിപ്പ് നടന്നത്. ഈ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. തട്ടിപ്പില്‍ അനന്തു കൃഷ്ണനെതിരെ കോഴിക്കോട് പൊലീസും കേസെടുത്തിട്ടുണ്ട്.
അനന്തുകൃഷ്ണന്റെ തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ അവശേഷിക്കുന്നതു മൂന്ന് കോടി രൂപ മാത്രമെന്നും പൊലീസ് പറയുന്നു. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അടുപ്പം പുലര്‍ത്താനും പൊതു സമൂഹത്തിനു മുന്നില്‍ ഈ അടുപ്പം പ്രദര്‍ശിപ്പിക്കാനും അനന്തു കൃഷ്ണന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ കുറെപ്പേര്‍ക്കു സാധനങ്ങള്‍ നല്‍കി. ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായതെന്ന് പരാതികളില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 2000 പരാതികള്‍. ഇടുക്കിയില്‍ 350 പരാതികള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 8 കേസുകള്‍ എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടും 11 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 5564 പേരും എറണാകുളം പറവൂരില്‍ 2000 പേരും ഗുണഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുകയാണ്. ഇവരും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. അനന്തു കൃഷ്ണന്റെ ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.
ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കിയാണ് നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ തട്ടിപ്പ്. രജിസ്ട്രേഷനു വേഗം പോരെന്നു കണ്ട് 62 സീഡ് സൊസൈറ്റികളും രൂപീകരിച്ചു. പകുതി വിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ സൊസൈറ്റി അംഗത്വം ഉറപ്പാക്കി. തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ പേരിലും പണപ്പിരിവ് നടത്തി. തട്ടിപ്പു മനസ്സിലായതോടെ ഇതിന്റെ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പരാതികള്‍ ശക്തമായതോടെ അറസ്റ്റ് പ്രതീക്ഷിച്ച അനന്തു കൃഷ്ണന്‍ സ്വന്തം രൂപമടക്കം മാറ്റിയിരുന്നു. തല മൊട്ടയടിച്ചു. മീശ വടിച്ചു. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്കു പോലും എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന അനന്തു കൃഷ്ണന്‍, ഈ ബന്ധം ഉപയോഗിച്ച് ഓരോ സ്ഥലത്തും പുതിയ സീഡ് സൊസൈറ്റികള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങള്‍ കൈമാറുന്നതിനും അതതു സ്ഥലങ്ങളിലെ നേതാക്കളെയാണ് സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്ററുകളായും അനന്തു കൃഷ്ണന്‍ പ്രചരിപ്പിച്ചു. ഇരുചക്ര വാഹനങ്ങള്‍ ലഭിക്കാതായതോടെ പരാതി വരാതെ നോക്കാന്‍ അനന്തു രാഷ്ട്രീയ നേതാക്കളെ ഇടപെടുത്തി. വഞ്ചിതരായ പല നിക്ഷേപകരും ഈ പരാതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
Recent Comments