by Midhun HP News | Jan 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. നെടുമങ്ങാട് റൂറൽ മേഖലയിലാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിലാണ് ഇരുവരും ചേര്‍ന്ന് മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ചത്.ഇരുവരും നൽകിയ വള പണയം വെച്ച് 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. വള കടയുടമ ഉരച്ചുനോക്കിയപ്പോള്‍ സംശയം തോന്നി.
യഥാര്‍ത്ഥ സ്വര്‍ണമാണോയെന്ന കാര്യത്തിൽ സംശയം തോന്നിയതോടെ ഉടമ ആധാര്‍ രേഖ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുയായിരുന്നു.
by Midhun HP News | Jan 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അരുവിപ്പുറത്ത് നെയ്യാറിൽ ദമ്പതികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. ഏക മകന്റെ അകാല മരണം ഉണ്ടാക്കിയ വേദനയിൽ ജീവിക്കുകയായിരുന്ന സ്നേഹ ദേവും ഭാര്യ ശ്രീകലയും കൈകൾ കൂട്ടിക്കെട്ടി നദിയിൽ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷം മുൻപാണ് ഏകമകൻ ശ്രീദേവ് പെട്ടെന്നുണ്ടായ നെഞ്ചുവേദന കാരണം മരിച്ചത്. മലയാള മാസപ്രകാരമുള്ള ശ്രീദേവിന്റെ ചരമദിനത്തിലാണ് മാതാപിതാക്കളും ജീവനൊടുക്കിയത്.
മകൻറെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പാവങ്ങളെ സഹായിക്കുന്നതിനിടെയാണ് നാടിനെ നടുക്കി ദമ്പതികളുടെ മരണം. മുട്ടട അറപ്പുറം ലൈനിലൂടെ നടന്ന് എസ്‍ ഡികെ സദനത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ശ്രീദേവ് സ്നേഹദേവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ബോർഡാണ്. ശ്രീദേവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോഴും പോർച്ചിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവിന്റെ മരണം.
ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേല് മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് അത്താണിയായി. ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. യാത്ര പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് രാത്രിയിൽ ഫോണിൽ സന്ദേശം അയച്ചപ്പോൾ അത് എന്നത്തേക്കുമുള്ള യാത്ര പറച്ചിലെന്ന് പക്ഷെ ബന്ധുക്കളും അറിഞ്ഞില്ല. ജീവിതത്തിലെന്ന പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രീദേവ് ഉപയോഗിച്ചിരുന്ന ബെൽറ്റ് അപ്പോഴും സ്നേഹദേവിന്‍റെ അരയിൽ ഉണ്ടായിരുന്നു.
by Midhun HP News | Jan 24, 2025 | Latest News, കേരളം
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കൻ വീരഗാഥ. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രിൽ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക.
എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. “നമസ്കാരം, ഒരു വടക്കൻ വീരഗാഥ, മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങൾ നേടി തന്ന സിനിമയാണ്.
പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻ നിർമിച്ച് 1989 ൽ പുറത്തിറങ്ങിയ ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യകളോട് കൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസിൽ റിലീസാകണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് പിവി ഗംഗാധരൻ. ഞങ്ങൾ തമ്മിൽ അതിനേപ്പറ്റി ഒരുപാട് സംസാരിച്ചിട്ടുണ്ട്.
അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ചക്കാർക്ക് പുതിയ കാഴ്ചശബ്ദ മിഴിവോടു കാണാനുമുള്ള അവസരം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണ്”.- മമ്മൂട്ടി പറഞ്ഞു. ബോംബെ രവിയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കൊച്ചി: ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്. നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് ? ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് തിരക്കേറിയ ജംഗ്ഷൻ കടന്നുപോകാമെന്ന് ചിന്തിക്കുന്നവർ എത്രപേരുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ചോദിച്ചു.
‘എന്നാൽ ബ്ലോക്കിൽ ഇടതുവശത്ത് വാഹനം നിർത്താതെ വലതുവശത്ത് നിർത്തുന്ന പ്രവൃത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവൃത്തിയുടെ ഗൗരവം അറിയണമെങ്കിൽ ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്.’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്:
തിരക്കിനിടയിൽ തിരക്ക് കൂട്ടണോ?
ഈ ചിത്രത്തിൽ കാണുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എല്ലാവരും ഡ്രൈവിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്നവർ ആണെന്നതിൽ സംശയമുണ്ടാവാനിടയില്ല, … പിന്നിൽ നിൽക്കുക എന്ന ഒരു കാര്യത്തിൽ
ഒഴികെ…
തമാശക്കായി വാഹനവുമായി നിരത്തിലിറങ്ങുന്നവർ തുലോം കുറവാണ്. എല്ലാവരും തന്നെ അത്യാവശ്യ കാര്യം തിരക്കുള്ള വരുമായിരിക്കും. അക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും ഈ തരത്തിലുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ.
നമ്മുടെ നാട്ടിലെ ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്.
നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. ഇവിടെ ഇരുചക്രവാഹനങ്ങൾ റോഡിന്റെ വലത്തേ അറ്റത്ത്,അതായത് ഒരു കാരണവശാലും അവർക്ക് എത്താൻ പാടില്ലാത്ത ഭാഗത്താണ് നിൽക്കുന്നത്. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് നമ്മുടെ നാട്ടിൽ?
ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് കടന്നു പോകാവുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണ് ഇത്. പക്ഷേ ഇത്തരം പ്രവർത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവർത്തിയുടെ ഗൗരവം അറിയണമെങ്കിൽ
ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്.
മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 416 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം 12 ടിക്കറ്റുകൾക്കാണ് ലഭ്യമാകുന്നത്.
നിർമൽ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാനാകും.
ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Recent Comments