by Midhun HP News | May 4, 2026 | Latest News, കേരളം
തൃക്കാക്കര: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വിജയം. 50211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയിച്ചത്. ജയിച്ച ഉമ തോമസ് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടി.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.
വോട്ടിങ് ചരിത്രം
2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളായിരുന്നു ബെന്നി ബെഹന്നാന് ലഭിച്ചിരുന്നത്. എംഇ ഹസൈനാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി എൻ സജികുമാറിന് മണ്ഡലത്തിൽനിന്ന് 5,935 വോട്ടുകളായിരുന്നു 2011ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പുമുതലാണ് പിടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി എസ് സജി ആ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, മഹാമാരിയുടെ സമ്മർദ്ദങ്ങൾക്കിടയിലായിരുന്നു ആ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ബിജെപിക്കായി എസ് സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് വിജയിച്ചത്.
by Midhun HP News | May 4, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകൻ ആണ് താനെന്ന് രാജീവ് ചന്ദ്രശേഖർ. എല്ലാ പ്രശ്നത്തിനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങൾ കൃത്യമായ മറുപടി നൽകി. പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളയും അഴിമതിയും ജനങ്ങൾ മടുത്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം. വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആദിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.
രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ വി. ശിവൻകുട്ടിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥും കളത്തിലിറങ്ങിയപ്പോള്‍ ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടന്നത്. കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്‍റെ മേൽക്കൈയ്യാണ് നേടിയിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് പാർട്ടി അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയത്.
പുതിയ നേമം നിയോജക മണ്ഡലത്തിൽ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടന്നത്. മൂന്ന് തവണയും എൽഡിഎഫ് സ്ഥാനാർഥിയായി വി ശിവൻകുട്ടി തന്നെയായിരുന്നു രംഗത്ത് ഇറങ്ങിയത്. 2011-ൽ ഒ രാജഗോപാലിനെ തോൽപ്പിച്ച ശിവൻകുട്ടി, 2016ൽ ഒ രാജഗോപാലിനോട് അടിയറവു പറയേണ്ടി വന്നു. ബിജെപിയുടെ ഈ വിജയം അഞ്ച് വർഷം സിപിഎമ്മിനെ വേട്ടയാടുകതയായിരുന്നു. എന്നാൽ 2021ൽ രാജഗോപാലിനു പകരം മത്സരിച്ച കുമ്മനം രാജശേഖരനെ തോൽപ്പിച്ച് ബിജെപി അക്കൗണ്ട് ശിവൻകുട്ടി പൂട്ടിക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞതായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
by Midhun HP News | May 4, 2026 | Latest News, കേരളം
കോതമംഗലം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് വിജയം. 16859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥിയായ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ 56620 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി അജി നാരായണൻ 7046 വോട്ടുകളും നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫിനൊപ്പം നിന്ന മണ്ഡലം. എന്നാൽ, ഇത്തവണ പരാജയമേറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാനായത്.
കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കോതമംഗലം നഗരസഭ, കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണിത്. 5 വർഷം യുഡിഎഫിനൊപ്പവും, കഴിഞ്ഞ പതിറ്റാണ്ട് എൽഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് കോതമംഗലം. ഇടതുപക്ഷവും കേരള കോൺഗ്രസ് വിഭാഗങ്ങൾ ഉൾപ്പെടുന്ന കോൺഗ്രസ് മുന്നണിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ നീണ്ട ചരിത്രമാണ് കോതമംഗലം നിയമസഭ മണ്ഡലത്തിനുള്ളത്. 2016 ലെ തെരഞ്ഞെടുപ്പിലും 2021 ലെ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൽഡിഎഫ് ആയിരുന്നു വിജയിച്ചിരുന്നത്.
നേരിയ ഭൂരിപക്ഷത്തിനും കടുത്ത മത്സരത്തിനും പേരുകേട്ട മണ്ഡലമെന്ന ഖ്യാതി കോതമംഗലം മണ്ഡലം 2021ലെ തെരഞ്ഞെടുപ്പിലും നിലനിർത്തിയിരുന്നു. സിപിഎമ്മിലെ ആന്റണി ജോൺ 64,234 വോട്ടുകളായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷിബു തെക്കുംപുറത്തിന് 57,629 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ട്വന്റി20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് 7,978 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.
by Midhun HP News | May 4, 2026 | Latest News, കേരളം
പാലക്കാട്: ഒരു വീട്ടിൽ നിന്ന് എം പിയും എം എൽ എയും എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ എ തുളസി ഇനി മുതൽ നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോൺഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എൽ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയിൽ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകൾക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകൾ നേടിയപ്പോൾ തുളസി 62734 വോട്ടുകൾ നേടിയാണ് വിജയം കുറിച്ചത്. എൻ ഡി എ സ്ഥാനാർഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.
ചരിത്രത്തിൽ കരുണാകരനും മാണിയും മുന്നിൽ
മുൻ മുഖ്യമന്ത്രി കെ കരുണാകരനും മകൻ കെ മുരളീധരനും മുൻ ധനമന്ത്രി കെ എം മാണിയും മകൻ ജോസ് കെ മാണിയും ഒരു വീട്ടിൽ നിന്ന് ഒരേ സമയത്ത് എം എൽ എയും എം പിയുമായി ജയിച്ചിട്ടുണ്ട്. 1991 ൽ ജയിച്ച കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രിയായപ്പോൾ മകൻ കോഴിക്കോട് നിന്നാണ് പാർലമെന്‍റിലെത്തിയത്. 1965 മുതൽ കെ എം മാണി നിയമസഭയിലേക്ക് പോയിരുന്നപ്പോൾ 2009 മുതൽ 2019 വരെ മകൻ കോട്ടയത്തെ എം പിയായിരുന്നു. ഒരേ സമയത്ത് ഒരു കുടുംബത്തിൽ നിന്ന് എം എൽ മാരായിരുന്ന ചിലരും കേരളത്തിലുണ്ട്. 2001 ൽ ആർ ബാലകൃഷ്ണപിള്ള കൊട്ടാരക്കര എം എൽ എ ആയും മകൻ കെ ബി ഗണേഷ് കുമാർ പത്തനാപുരം എം എൽ എ ആയും നിയമസഭയിലെത്തിയിട്ടുണ്ട്. ആദ്യ നിയമസഭയിലെത്തിയ ടി വി തോമസും ആർ ഗൗരിയമ്മയുമാണ് ഇക്കാര്യത്തിൽ കേരള ചരിത്രത്തിലെ ആദ്യ മാതൃക. അന്ന് മന്ത്രിമാരായിരുന്ന ഇവർ 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഇരുവരും അംഗമായിരുന്നു.
by Midhun HP News | May 4, 2026 | Latest News, കേരളം
വടകര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം നിലനിർത്തി യുഡിഎഫ്. വടകര പിടിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ ആവേശ വിജയം സ്വന്തമാക്കി. 14862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി കെ കെ രമ വിജയിച്ചത്. ജയിച്ച കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.
തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടറിഞ്ഞ് കൃത്യമായ രാഷ്ട്രീയ മത്സരം നടന്ന മണ്ഡലമാണ് വടകര. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള മണ്ണ് 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപിഐ – യുഡിഎഫ് സഖ്യത്തിന്റെ വിജയത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. 2012-ലെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വലിയ തോതിൽ തിരിച്ചടിയായിരുന്നു സിപിഎമ്മിനും എൽഡിഎഫ് സ്ഥാനാർഥിക്കും വടകരയിൽ നേരിടേണ്ടി വന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച രമക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
അതേസമയം, കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് മറുപടി നൽകാനായി ഇറങ്ങിയ എൽഡിഎഫിന് ഇക്കുറി തോൽവി ആയിരുന്നു ഫലം. 2021ലെ തെരഞ്ഞെടുപ്പിൽ 57,602 വോട്ടുകളാണ് നേടിയിരുന്നതെങ്കിൽ ഇക്കുറി അത് 55255 വോട്ടുകൾ ആയിരുന്നു. 2021-ൽ പതിനായിരത്തിൽ പരം വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 14295 വോട്ടുകൾ നേടാൻ സാധിച്ചു.
by Midhun HP News | May 4, 2026 | Latest News, കേരളം
തിരുവനന്തപുരം: ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നുവെന്നും ഓരോ പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കെ സി വേണുഗോപാൽ. 10 വർഷത്തെ പോരാട്ടത്തിൽ പ്രവർത്തകർ കള്ളക്കേസും മർദ്ദനവും നേരിട്ടു. തരംഗം ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞു. 100 ലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രിയുടേത് സാങ്കേതിക വിജയം മാത്രമാണ്. യുഡിഎഫിന്റെ മുദ്രാവാക്യം പിണറായിയുടെ നാടും അംഗീകരിച്ചു. യുഡിഎഫ് പ്രവർത്തകരാണ് താരങ്ങളെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജനം വ്യക്തമായ സന്ദേശം നൽകി. കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് ഒപ്പം നിന്നു. കേരളം മാതൃകകൾ നൽകിയ തെരഞ്ഞെടുപ്പാണിത്.
വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥിയെ എസ്ഡിപിഐ സ്ഥാനാർഥിയെന്ന് വിളിച്ചു. വാമനപുരം മതേതര മാതൃക കാട്ടിക്കൊടുത്തു. തവനൂരിലും മതേതര മാതൃകയുടെ വിജയമാണുണ്ടായത്. ബിജെപിയുമായി ഡീൽ നടത്താൻ പോയ സിപിഎമ്മിനെതിരെ അണികളിൽ നിന്നു പോലും വികാരം ഉണ്ടായി എന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. യുഡിഎഫിനെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും.
പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണിതെന്ന് പറഞ്ഞ കെസി വേണുഗോപാൽ വോട്ടു ചെയ്തവർക്ക് മാത്രമുള്ള ഭരണമാകില്ലെന്നും യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഭരണമാകുമെന്നും കൂട്ടിച്ചേർത്തു. ടീം വർക്കിന്റെ ജയമാണിത്. ഒറ്റക്കെട്ടായി പോയി, ഭിന്നിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും മറികടന്നു. ദീപദാസ് മുൻഷി സാധാരണ പ്രവർത്തകയെപ്പോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിക്ക് വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ടെന്നും നടപടിക്രമങ്ങൾ ഒട്ടും വൈകാതെ അറിയിക്കുമെന്നും കെസി മറുപടി നൽകി.
Recent Comments