യുഎസ്- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷ; എണ്ണവില ഇടിഞ്ഞു, 95 ഡോളറില്‍ താഴെ

യുഎസ്- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷ; എണ്ണവില ഇടിഞ്ഞു, 95 ഡോളറില്‍ താഴെ

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഇടിവ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 0.59 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 95 ഡോളറില്‍ താഴെയാണ് എണ്ണവില.

പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണ തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്കകള്‍ക്കിടയിലും യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന പ്രതീക്ഷകളാണ് എണ്ണവില കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ( ഡബ്ല്യുടിഐ) വില ബാരലിന് 87 ഡോളറില്‍ താഴെയെത്തി.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതും ഉപരോധത്തിന്റെ ഭാഗമായി ഇറാനിയന്‍ ചരക്കുകപ്പല്‍ യുഎസ് പിടിച്ചെടുത്തതും കാരണം തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. ബ്രെന്റ് ക്രൂഡ് 5.6 ശതമാനവും ഡബ്ല്യുടിഐ 6.9 ശതമാനവുമാണ് ഇന്നലെ വര്‍ധിച്ചത്. എന്നാല്‍ ഈ ആഴ്ച പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിലേക്കോ അല്ലെങ്കില്‍ എണ്ണ വിതരണം പുനരാരംഭിക്കാന്‍ സഹായിക്കുന്ന വിപുലമായ കരാറിലേക്കോ നയിച്ചേക്കാമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് ഇന്ന് വില കുറയാന്‍ കാരണമായത്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ടെഹ്റാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

‘മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി’;ശ്രീവിദ്യ മുല്ലച്ചേരി

‘മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി’;ശ്രീവിദ്യ മുല്ലച്ചേരി

മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചതിന്റെ പേരില്‍ തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് കൂളിങ് ഗ്ലാസ് വച്ച് തെയ്യം കാണാന്‍ പോയ അനുഭവമാണ് രസകരമായൊരു വിഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെക്കുന്നത്. ‘പോയപ്പോ ആര്‍ക്ക് പോയി, കുഞ്ഞമ്പു നായരുടെ മോള്‍ക്ക് പോയി’ എന്ന കുറിപ്പോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്:

എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. പക്ഷെ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം, കുറച്ച് ദിവസം മുമ്പ് നിങ്ങളൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ചൂട് കൂടി വരികയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, എന്നൊക്കെ പോസ്റ്റിട്ടു. നിങ്ങളോടുള്ള ബഹുമാനം കാരണം ഞാനത് അനുസരിച്ചു.

അതുകൊണ്ട് നാട്ടിലെ തെയ്യത്തിന് ഞാന്‍ പോയത് ആ പോസ്റ്റില്‍ പറഞ്ഞത് പോലെ സണ്‍ ഗ്ലാസ് ധരിച്ചായിരുന്നു. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. ഇപ്പോള്‍ എന്നെപ്പറ്റി നാട്ടില്‍ പറയുന്നത് എന്താണെന്ന് അറിയാമോ? ഓള് വല്യ മമ്മൂട്ടി ആയെന്നാ വിചാരം, കണ്ടുവോ? കുഞ്ഞമ്പുവിന്റെ പെണ്ണ് എങ്ങനെ നടന്നിരുന്നതാ ഇപ്പോള്‍ ഓള്‍ക്ക് ഇത് വച്ചാലെ തെയ്യത്തേ കാണൂ എന്നെല്ലാമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ച് തെയ്യത്തെ നന്നായി തൊഴാമെന്ന് ഞാന്‍ വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞതല്ലേ.

ആ ഫെയ്‌സ്ബുക്ക് ഇടുമ്പോള്‍ അതിന്റെ താഴെ പറയണ്ടേ, കൂളിങ് ഗ്ലാസ് വച്ച് വരുന്ന പെമ്പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താണ് എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ?

താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. കമന്റുകളും രസകരമാണ്. ‘ആ സ്റ്റാര്‍ മാജിക് നിര്‍ത്തിയപ്പോള്‍ ഈ വര്‍ഷം ഇനി ചളിയുണ്ടാവില്ല എന്ന് കരുതിയതായിരുന്നു ദാ വീണ്ടും വന്നു, അടുത്ത മന്ത്രി സഭയില്‍ ഇക്കാര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യും കേട്ടോ പേടിക്കണ്ട, മുഖ്യമന്ത്രി രാജിവെക്കണം, 10മണി മുതല്‍ 3മണി വരെ പുറത്ത് ഇറങ്ങാതിരിക്കു എന്നും പറഞ്ഞില്ലേ, അത് അന്നുസരിച്ചാല്‍ പോരായിരുന്നോ’ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

ചുട്ട് പൊള്ളും; പാലക്കാട് 40 ഡി​ഗ്രി വരെ, ഈ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്

ചുട്ട് പൊള്ളും; പാലക്കാട് 40 ഡി​ഗ്രി വരെ, ഈ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയേക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണം.

ചൂടിന് ആശ്വാസമായി മഴയും

നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണം എന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടത്തിനും ഇടയാക്കിയേക്കും.

സമാധാന കരാറിന് തയ്യാറാകാതെ ഉപരോധം പിന്‍വലിക്കില്ല, ഇറാനെ തകര്‍ക്കും; മുന്നറിയിപ്പുമായി ട്രംപ്

സമാധാന കരാറിന് തയ്യാറാകാതെ ഉപരോധം പിന്‍വലിക്കില്ല, ഇറാനെ തകര്‍ക്കും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: വാഷിങ്ടണ്‍: രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്നും ഇറാന്‍ വിട്ടു നിന്നേക്കുമെന്ന സൂചനകള്‍ക്കിടെ നിലപാട് കടുപ്പിച്ച് അമേരിക്ക. സമാധാന കരാറിന് ഇറാന്‍ ഉടന്‍ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നാവിക ഉപരോധം അവസാനിപ്പിക്കില്ല. ഉപരോധം ഇറാനെ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

കാര്യങ്ങളെല്ലാം വളരെ നന്നായി പോകുന്നുണ്ട്. യുഎസ് സൈന്യം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് യുഎസിന്റെ ഉപരോധമാണ്. കരാര്‍ ഉണ്ടാകുന്നത് വരെ ഉപരോധം പില്‍വലിക്കില്ല. ഇത് ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളര്‍ വീതമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാനുമായി കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ മേല്‍ യാതൊരുവിധ സമ്മര്‍ദവുമില്ലെന്ന് ട്രംപ് കുറിച്ചു.’കരാറില്‍ ഏര്‍പ്പെടാന്‍ എനിക്ക് മേല്‍ സമ്മര്‍ദം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വായിച്ചിരുന്നു. ഇത് സത്യമല്ല. യാതൊരുവിധ സമ്മര്‍ദവും എനിക്കില്ല. എങ്കിലും എല്ലാം താരതമ്യേന വേഗത്തില്‍ തന്നെ സംഭവിക്കും’. ട്രംപ് കുറിച്ചു. ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ വിജയത്തിലേക്ക് അമേരിക്ക നീങ്ങുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.അതിനിടെ ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേല്‍ പ്രേരിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേല്‍ ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ നിലപാടുകളുമാണ് ആക്രമണത്തിന് പിന്നിലെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലേതുപോലെ ഇറാനിലെ ഫലവും അതിശയകരമായിരിക്കും. പുതിയ നേതാക്കള്‍ മികച്ചതെങ്കില്‍ ഇറാന് സമൃദ്ധമായ ഭാവി ഉണ്ടാകുമെന്നും ട്രംപ് കുറിച്ചു.

‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്’; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്’; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് വിവാദമായിരുന്നു. എന്നാല്‍ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ വിശദീകരിച്ചിരുന്നു.

ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടറും അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മുറി തുറന്നതെന്നാണ് വിശദീകരണം.

പ്രിസൈഡിങ് ഓഫീസറുടെ മറന്നു വെച്ച ഡയറി എടുക്കാൻ വേണ്ടിയാണ് ഇവിഎമ്മുകൾ അടക്കം സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കാൻ തീരുമാനിച്ചത്. സ്ഥാനാർത്ഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ തങ്കപ്പൻ പറഞ്ഞു. എന്നാൽ തുറക്കാൻ തീരുമാനിച്ചത് സ്‌ട്രോങ്ങ് റൂം അല്ലെന്നും, മെറ്റീരിയൽ റൂമാണെന്നും, ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതെന്നും പാലക്കാട് ജില്ലാ കലക്ടർ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ റൂമും തുറക്കേണ്ടതില്ലെന്ന് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.