by Midhun HP News | Mar 4, 2026 | Latest News, കേരളം
തൃശ്ശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി അജ്മലാണ് അറസ്റ്റിലായത്. രണ്ടു യുവതികളുടെ പരാതിയില്‍ നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
തൃശ്ശൂര്‍ കൂര്ക്കഞ്ചേരിയിലെ ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മല്‍. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മല്‍ രണ്ടുയുവതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് അടുത്തിടെയാണ് രണ്ടുപേരും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ടുപേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അജ്മലിനെതിരേ നേരത്തേ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മല്‍ നേരത്തേയും പ്രതിചേര്‍ക്കപ്പെട്ടിരുന്നത്.


by Midhun HP News | Mar 4, 2026 | Latest News, ജില്ലാ വാർത്ത
കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കെ- കെ മാറ്റ് സെഷൻ I പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു.
2026-27 വർഷത്തെ എം ബി എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഫെബ്രുവരി 22-ന് നടന്ന എം ബി എ പ്രവേശന പരീക്ഷയായ KMAT-2026 സെഷൻ ഒന്ന്, ഫലമാണ് പ്രസിദ്ധീകരിച്ചത്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം ലഭിക്കുന്നത്. അപേക്ഷകർക്ക് വെബ്‌സൈറ്റിലെ ‘Candidate Portal’ ൽ നിന്ന് അവരവരുടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
പ്രവേശന ലിങ്കിൽ കയറി പരീക്ഷാർത്ഥിയുടെ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ്, അകസസ്സ് കോഡ് എന്നിവ നൽകി വേണം സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനായുള്ള ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കും.
കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ് (KMAT). നിലവിൽ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള കേരളത്തിലെ നിരവധി മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ അപേക്ഷിക്കാൻ ഇതിലെ സ്കോർ മതിയാകും.
പ്രവേശന പരീക്ഷാ കമ്മീഷണർ (സിഇഇ കേരള) ആണ് പരീക്ഷ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആണ് കെ മാറ്റ്. അടുത്ത കെ മാറ്റ് സെഷൻ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിക്കും.


by Midhun HP News | Mar 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തിരുവന്തപുരം, ജില്ലകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും യെല്ലോ മുന്നറിയിപ്പാണ്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
മലമ്പ്രദേശങ്ങള്‍ ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. അതിനാല്‍ പ്രത്യേകശ്രദ്ധ വേണമെന്നും മുന്നറിയിപ്പിലുണ്ട്.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.
186 ബാലിസ്റ്റിക് മിസൈലുകള്‍ യുഎഇ ലക്ഷ്യമിട്ടെത്തി. ഇതില്‍ 172 എണ്ണം പ്രതിരോധിച്ചു. 13 എണ്ണം സമുദ്രത്തില്‍ പതിച്ചു. ഒന്ന് യുഎഇയുടെ മണ്ണില്‍ ആഘാതം ഉണ്ടാക്കി. എട്ട് ക്രൂസ് മിസൈലുകളും പ്രയോഗിക്കപ്പെട്ടെങ്കിലും മുഴുവനും പ്രതിരോധിക്കാന്‍ സാധിച്ചു. 812 ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്തിയെന്നും ഇതില്‍ 755 എണ്ണം പ്രതിരോധിക്കുകയും ചെയ്തു. 57 എണ്ണം രാജ്യത്തിന് അകത്ത് നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കി. ദുബൈയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിയന്‍ ആക്രമണങ്ങള്‍ ‘സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശം’ തങ്ങള്‍ക്ക് ഉറപ്പിച്ച് നല്‍കുന്നതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുതിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഈ യുദ്ധത്തില്‍ പങ്കാളിയല്ല’ എന്നും ഇറാനെതിരായ ആക്രമണത്തിനായി തങ്ങളുടെ പ്രദേശമോ ജലപാതയോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അബുദാബിയും ആവര്‍ത്തിച്ചു.
അതിടെ, യുഎഇയിലെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലെവല്‍ 3 അലര്‍ട്ട് നല്‍കിക്കൊണ്ട് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്. വിമാനങ്ങള്‍ ലഭ്യമല്ലെങ്കില്‍ അബുദാബി, ദുബായ്, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് ഒമാന്‍, സൗദി അറേബ്യ എന്നിവയുമായുള്ള കര അതിര്‍ത്തികള്‍ വഴി രാജ്യത്തിന് പുറത്തെത്തണം എന്നാണ് നിര്‍ദേശം. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ അബുദാബിയിലെ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് ന്‍ ഇന്ത്യന്‍ സര്‍ക്കാരും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ‘അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം പറയുന്നു.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ മേഖലകളാണ് വലിയ തിരിച്ചടി നേരിട്ടത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചു.
ആഗോള വിപണയിലും സമാനമായ തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങ് ഹാങ്സെങ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ അമേരിക്കന്‍ വിപണികളായ ഡോ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യത്തില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറക്കുതി ചെലവില്‍ ഉണ്ടാകുന്ന വര്‍ധന വ്യാപാര കമ്മിയെയും ബാധിച്ചേക്കും.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ അംബേദ്കര്‍ ലോ കോളജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആര്‍ത്തിപ്(21) എന്നിവരും കോളജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ കൊണ്ടുവിട്ട് കോളജിലേക്ക് തിരിച്ചുവരുകയായിരുന്നു. അണ്ണാ സര്‍വകലാശാലയ്ക്ക് സമീപമെത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പെട്ടെന്ന് യൂ ടേണ്‍ എടുത്ത് തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10-ന് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്‍: ജിബിന്‍.


Recent Comments