ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026” ജേതാക്കളെ പ്രഖ്യാപിച്ചു.

ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, ഡോ. സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ലയൺസ് ഡിസ്ട്രിക്ട് 318 Aയുടെ കീഴിലുള്ള 155-ലധികം ക്ലബുകളുടെ നേതൃത്വത്തിൽ പാറശ്ശാല മുതൽ ഹരിപ്പാട് വരെ ആയിരത്തിലധികം ഡോക്ടർമാരെ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ജൂലൈ 1-ന് നേരിട്ട് സന്ദർശിച്ച് ആദരിക്കുകയും ചെയ്തു

ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

അവാർഡ് സമർപ്പണച്ചടങ്ങ് 2026 ജൂലൈ 19-ന് (ഞായർ) വൈകിട്ട് 4.00 മണിക്ക് തിരുവനന്തപുരം ഐ.എം.എ. ഹാളിൽ നടക്കും. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൻ്റ ഉൽഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിക്കും. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിക്കും. പത്രസമ്മേളനത്തിൽ Lion. R. മുരുകൻ, Lion. R. V. ബിജു, Lion. T. ബിജുകുമാർ, Lion. ഡോ. പി. രാധാകൃഷ്ണൻ നായർ, Lion. R. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിനോട് അനുബന്ധിച്ച് ഡോ. പി. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും.

മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം വരുന്നു; ‘നോ ഐഡി നോ എൻട്രി’ നിബന്ധനയ്ക്ക് നീക്കം

മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം വരുന്നു; ‘നോ ഐഡി നോ എൻട്രി’ നിബന്ധനയ്ക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ ആലോചന. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന. കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന.

വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകി വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു.

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു പൂര്‍ത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്ട്‌മെന്റ് ലഭിച്ചവരില്‍ 90 ശതമാനത്തോളം പേര്‍ വ്യാഴാഴ്ചയോടെ സ്‌കൂളില്‍ ചേര്‍ന്നു. തിങ്കളാഴ്ച പ്ലസ്വണ്‍, വി.എച്ച്.എസ്.ഇ. ക്ലാസ് തുടങ്ങും. ആദ്യ രണ്ട് അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍, മൂന്നാം അലോട്ട്‌മെന്റില്‍ ആ സൗകര്യമില്ല.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി സ്‌കൂളില്‍ ചേരണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ്‌റ് ലഭിക്കാത്തവര്‍ 13-നു തുടങ്ങുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ അപേക്ഷ പുതുക്കണം. ഓരോ സ്‌കൂളിലും ഒഴിവുള്ള സിറ്റിന്റെ വിശദാംശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതുപരിശോധിച്ച് പുതിയ ഓപ്ഷന്‍ ചേര്‍ത്താണ് അപേക്ഷ പുതുക്കേണ്ടത്.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോ ട്‌മെന്റ്‌റിന് അപേക്ഷിക്കാം. തെറ്റായ വിവരം തിനാലും മുഖ്യ അലോട്മെന്റ്‌റില്‍ പരിഗണി നല്‍കിയതിനാലും ഓപ്ഷന്‍ നല്‍കാത്ത ക്കപ്പെടാതെ പോയവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തില്‍ തെറ്റു തിരുത്താം.. അങ്ങനെയുള്ളവര്‍ നേരത്തേ കൊടുത്ത അപേക്ഷ തിരുത്തിയാല്‍ മതി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1000 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1000 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,800 രൂപ. ഗ്രാമിന് 125 രൂപയാണ് കൂടിയത്. 13,475ല്‍ എത്തി. ഈ മാസം ആദ്യം പവന് 1,03,240 എന്ന കുറഞ്ഞ വിലയില്‍ എത്തിയ സ്വര്‍ണവില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞുമാണ് വ്യാപാരം നടന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

പേട്രിയറ്റിന് വെല്ലുവിളിയായത് ചിത്രത്തിലെ സ്റ്റാര്‍ഡം ആണെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്. സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല ചിത്രമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

‘വ്യക്തിപരമായി എനിക്ക് വര്‍ക്ക് ആയ സിനിമയാണ് പേട്രിയറ്റ്. കാരണം, വളരെ പ്രധാനപ്പെട്ട വിഷമയാണ് ആ ചിത്രം പറഞ്ഞത്. ഞാന്‍ നേരത്തെ കഥകള്‍ കേള്‍ക്കുന്നുവെന്നത് ഇപ്പോഴൊരു മീം ആയിട്ടുണ്ട്. പക്ഷെ സത്യത്തില്‍ പേട്രിയേറ്റിന്റെ കഥ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. മഹേഷ് എനിക്ക് നരേറ്റ് ചെയ്ത് തന്നിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഗംഭീര എഴുത്തായിട്ടാണ് തോന്നിയത്” പൃഥ്വിരാജ് പറയുന്നു.

”പെര്‍ഫെക്ട് ചിത്രമല്ല, ഒരു സിനിമയും പെര്‍ഫെക്ടല്ല. പേട്രിയറ്റ് ഞാന്‍ കണ്ടിരുന്നു. തിരക്കഥയില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്നും മറ്റൊരു തരത്തിലായിരുന്നുവെങ്കില്‍ എന്നൊക്കെ എനിക്ക് തോന്നിയ ഭാഗങ്ങളുണ്ട്. ഒരുപക്ഷെ ഇത്ര വലിയ സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ ചില സീനുകളില്‍ മഹേഷ് നാരായണന്‍ തകര്‍ത്തിട്ടുണ്ട്. വളരെ ക്ലാസ് ആയി മഹേഷ് ഒരുക്കിയ സീനുകളുണ്ട്”.

”പേട്രിയറ്റിലെ ചില നിമിഷങ്ങള്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതേസമയം എനിക്ക് വര്‍ക്കാകാത്ത ചില ഭാഗങ്ങളുമുണ്ട് സിനിമയില്‍” എന്നും പൃഥ്വിരാജ് പറയുന്നു.

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയിലെ വരുമാന പ്രതിസന്ധി പുതിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയാണ്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ അധിക വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ പരിഹാസരൂപത്തില്‍ ഏറ്റെടുത്ത് ചില സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ബസിനുള്ളില്‍ തന്നെ പലഹാര വില്‍പ്പന ആരംഭിച്ചു.

ബസില്‍ കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും കുഴലപ്പവും വാങ്ങാമെന്ന രീതിയിലാണ് പ്രതിഷേധം ശ്രദ്ധ നേടുന്നത്. ‘വരുമാനം കണ്ടെത്താന്‍ പുതിയ വഴികള്‍ നോക്കണം’ എന്ന ഗതാഗത മന്ത്രി സിപി ജോണിന്റെ നിര്‍ദേശം തന്നെ പ്രതിഷേധത്തിന്റെ ആശയമാക്കിയെന്നാണ് ബസ് ഉടമകളുടെ വിശദീകരണം. ‘ഞങ്ങള്‍ പണമുണ്ടാക്കാനല്ല പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റിലൂടെയല്ലാതെ എന്ത് വരുമാനമാണ് യഥാര്‍ഥത്തില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുത്തി നല്‍കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ -പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കണ്ടക്ടര്‍മാരില്‍ ഒരാള്‍ പറയുന്നു.

‘പരസ്യം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി പറയുന്നു. എന്നാല്‍ എല്ലാവരും ഇന്ന് മൊബൈല്‍ഫോണിലാണ്. ആയിക്കണക്കിന് വ്‌ലോഗര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും നമ്മുടെ സംസ്ഥാനത്തുണ്ട്. അങ്ങനെയുള്ളപ്പോള്‍ ആരാണ് പ്രൈവറ്റ് ബസില്‍ പരസ്യം ചെയ്യാന്‍ വരിക. കോവിഡിനു ശേഷം ബസ് യാത്രികരായിരുന്ന നിരവധി പേര്‍ സ്വന്തമായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങി. അപ്പോള്‍ തന്നെ സ്വകാര്യ ബസുകളില്‍ പ്രതിസന്ധിയായി. അതിടെയാണ് പ്രിയദര്‍ശിനി പദ്ധതിയിലൂടെ സൗജന്യ യാത്ര നല്‍കുന്നത്. സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്’ -പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നും അതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ശ്രദ്ധ നേടുന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. സാധാരണ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ നീക്കം യാത്രക്കാരുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സ്വകാര്യ ബസുകളില്‍ ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടുമെന്ന് ചൊവ്വാഴ്ചയാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതി പകുതിയാക്കി നല്‍കി. ഏതാണ്ട് 50,000 രൂപ ഒരുവര്‍ഷം ഇതുവഴി കുറഞ്ഞുകിട്ടും. ഇനി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യത്തില്‍ ആലോചന നടക്കും. അവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കും. കെഎസ്ആര്‍ടിസി നിലവില്‍ പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പാടില്ല എന്ന് നിയമമില്ല. മുമ്പ് കാര്‍ഗോ സര്‍വീസ് ഉണ്ടായിരുന്നു. നിലവില്‍ ബസ് കാര്‍ഗോ ഇല്ല. അത് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നു നോക്കാമെന്നും മന്ത്രി പറഞ്ഞു.