by Midhun HP News | Feb 22, 2026 | Latest News, കേരളം
കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | Feb 22, 2026 | Latest News, കേരളം
കൊച്ചി: എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ച്, രാത്രി 12 മണിയോടെയാണ് രക്ഷാദൗത്യം പുനഃരാരംഭിച്ചത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ‘ഓപ്പറേഷൻ സുഭാഷ്’ എന്നറിയപ്പെട്ട രക്ഷാദൗത്യം വിജയം കണ്ടത്.
ജീവനോടെ തന്നെ സുഭാഷ് എന്നു വിളിപ്പേരിട്ട പൂച്ചയെ താഴെയെത്തിക്കാനായി. തുടര്‍ന്ന് പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിരീക്ഷണത്തിലാണ്. പൂച്ചയെ താഴെയിറക്കുന്ന ദൗത്യം കാണാന്‍ നിരവധി പേരാണ് മെട്രോ പില്ലറിന് സമീപം തടിച്ചുകൂടിയത്. പുലര്‍ച്ചെ പൂച്ചയെ ജീവനോടെ താഴെയിറക്കിയപ്പോള്‍ ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പര്‍ പില്ലറില്‍ കുടുങ്ങിയ ഫയര്‍ഫോഴ്‌സ്, ആനിമല്‍ റെസ്‌ക്യൂ ടീമംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറില്‍ ഒരാഴ്ചയോളമായി ‘സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാനര്‍ജി റോഡില്‍ വാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു. ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്താണ് ഗതാഗതവും നിയന്ത്രിച്ചത്. ഇന്നലെ രാവിലെ 11.30 ന് പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളെ കണ്ടതോടെ പൂച്ച ഓടിപ്പോയത് രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസില്‍ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മില്‍ നേരത്തേയും തര്‍ക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്റെ പരാതി. ഇതിനുപിന്നാലെ സിന്ധു ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആത്മഹത്യാശ്രമവും നടത്തി. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സിന്ധുവിന്റെ കൈയ്യില്‍ നിന്ന് കത്തി പിടിച്ചുവാങ്ങിയത്. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
പഞ്ചായത്ത് വാഹനത്തെ ചൊല്ലി സെക്രട്ടറിയും പ്രസിഡന്റും തര്‍ക്കം ആരംഭിച്ചിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കാരണം പഞ്ചായത്തില്‍ ഭരണ സ്തംഭനമാണെന്ന് അംഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ സെക്രട്ടറി മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് വെള്ളനാട് ശശി പറയുന്നത്.
by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി പുതിയ ന്യൂനമര്‍ദ്ദത്തില്‍ ലയിച്ചു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
by Midhun HP News | Feb 21, 2026 | Latest News, ജില്ലാ വാർത്ത
ശാസ്താംകോട്ട: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമാണ് അപകടം നടന്നത്.
ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Feb 21, 2026 | Latest News, കേരളം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക. മദ്യത്തിന് ജനങ്ങള്‍ നിര്‍ദേശിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി.
ജനങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കിയാല്‍ കോടതി അലക്ഷ്യമാകുമെന്ന് കണക്കിലെടുത്താണ് പേര് മാറ്റാനുള്ള മലബാര്‍ മിസ്റ്ററിയുടെ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മദ്യത്തിന്റെ പേരും ലോഗോയും പുറത്തിറക്കും. ഒരുമാസത്തിനകം മദ്യം വിപണയിലിറക്കാനാണ് തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍.
പ്രതിദിനം 13,500 കെയ്‌സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തില്‍ മലമ്പുഴ ഡാമില്‍ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.
Recent Comments