കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ ഫലം പ്രഖ്യാപിക്കുക.

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ക്ക് ചേര്‍ക്കാന്‍ കൂടുതല്‍ സമയം തേടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു.

സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. വിവരങ്ങൾ https:///cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു

കാഞ്ഞങ്ങാട്: പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തിലേക്ക്. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വിസി സിദ്ധു പി അൽഗൂർ മുഖ്യ അതിഥിയായി എത്തിയത്. വിസിക്കൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ മുഴുവൻസമയവും പങ്കെടുത്തു.

നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചത്. നിരവധി ആർഎസ്.എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ഈ ചടങ്ങിൽ ആർഎസ്എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന സിനിമയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. പരിപാടിക്ക് എത്തിയ വിസി സിദ്ധു പി. അൽഗൂറിനെ ആർഎസ്എസ് നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്. ഒരു കേന്ദ്ര സർവകലാശാലയുടെ ഉന്നത പദവിയിലിരിക്കുന്നവർ പരസ്യമായി രാഷ്ട്രീയ-സംഘടനാ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതോടെ, വാണിജ്യ എൽപിജിസിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു വാണിജ്യ എൽപിജിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഗാർഹിക വിപണി സുരക്ഷിതമാക്കാൻ എടുത്ത ഈ നടപടി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. പുതിയ ഉത്തരവോടെ അത്തരം മേഖലകളിലെ പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകും. ഇതോടൊപ്പം വൻതോതിലുള്ള എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളിലും മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി.

വാണിജ്യ-വ്യവസായ എൽപിജി ഉപഭോക്താക്കളുടെ വിവരങ്ങൾ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കൃത്യമായി ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യും. വിതരണവും നിരീക്ഷണവും കൂടുതൽ സുഗമമാക്കുന്നതിനായി മൂന്ന് പൊതുമേഖലാ ഒഎംസികളെയും ഉൾപ്പെടുത്തി ഒരു ഏകീകൃത ഡാറ്റാബേസ് വികസിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.അതേസമയം തന്നെ, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് പോകും. ഇതിനകം തന്നെ പിഎൻജി ശൃംഖലയിലേക്ക് മാറിയ വാണിജ്യ-ബൾക്ക് ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദപരമായ ആ ഇന്ധനം തന്നെ തുടർന്നും ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

ഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ നടക്കും. ജൂലൈ 4-ന് അര്‍ധരാത്രി 12 മണിക്ക് തുടങ്ങി ജൂലായ് 6-ന് രാത്രി 11.59 വരെ 72 മണിക്കൂര്‍ മെഗാ സെയിലിലാണ് നടക്കുക. പ്രൈം അംഗങ്ങള്‍ക്ക് മാത്രമായി മികച്ച ഡീലുകളും ഓഫറുകളുമാണ് ആമസോണ്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് മികച്ച വിലക്കിഴിവുകള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകും.

പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രൈം അംഗത്വ പ്ലാനുകളില്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1499 രൂപയുടെ വാര്‍ഷിക പ്ലാന്‍ 999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ പ്രൈം ലൈറ്റ് 599 രൂപയ്ക്കും (നേരത്തെ 799 രൂപ), പ്രൈം ഷോപ്പിങ് എഡിഷന്‍ 299 രൂപയ്ക്കും (നേരത്തെ 399 രൂപ) സ്വന്തമാക്കാം. സാംസങ്, വണ്‍പ്ലസ്, ഐക്യൂ (iQOO), റെഡ്മി, എച്ച്പി, അസ്യൂസ്, ലെനോവോ തുടങ്ങി നൂറിലധികം ബ്രാന്‍ഡുകളില്‍ നിന്നായി 500-ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേയില്‍ വിപണിയിലെത്തും.

ഈ വര്‍ഷത്തെ സെയിലിന്റെ പ്രധാന ആകര്‍ഷണം ആമസോണ്‍ അവതരിപ്പിക്കുന്ന പുതിയ നിര്‍മിത ബുദ്ധി ടൂളുകളാണ്. മികച്ച ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും സംശയങ്ങള്‍ ദുരീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന ‘റൂഫസ്’ (Rufus) എന്ന കോണ്‍വര്‍സേഷണല്‍ എഐ അസിസ്റ്റന്റാണ് ഇതില്‍ പ്രധാനം. ചിത്രങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ തിരയാന്‍ സഹായിക്കുന്ന ‘ആമസോണ്‍ ലെന്‍സ്’, എഐ റിവ്യൂ ഹൈലൈറ്റ്‌സ് തുടങ്ങിയവയും ലഭ്യമാകും.

എസ്ബിഐ , ആക്‌സിസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് പ്രത്യേക കിഴിവുകള്‍ ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഷോപ്പ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭ്യമാണ്. ആമസോണിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളായ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, സ്മാര്‍ട്ട് ഡിസ്പ്ലേകള്‍, ഫയര്‍ ടിവി സ്ട്രീമിംഗ് ഡിവൈസുകള്‍ എന്നിവ മികച്ച വിലക്കിഴിവില്‍ സ്വന്തമാക്കാം. കൂടാതെ, സെയിലിന്റെ ഭാഗമായി പ്രൈം വീഡിയോയില്‍ പുതിയ സിനിമകളും സീരീസുകളും റിലീസ് ചെയ്യും.

വർക്കല ഏണിക്കൽ ബീച്ചിൽ യുവാവ് കഞ്ചാവുമായി ടൂറിസം പൊലീസിന്റെ പിടിയിൽ

വർക്കല ഏണിക്കൽ ബീച്ചിൽ യുവാവ് കഞ്ചാവുമായി ടൂറിസം പൊലീസിന്റെ പിടിയിൽ

വർക്കല ഏണിക്കൽ ബീച്ചിൽ യുവാവ് കഞ്ചാവുമായി ടൂറിസം പൊലീസിന്റെ പിടിയിൽ. തമിഴ്നാട് തിരുപ്പൂർ വാരാണസി പാളയം സ്വദേശി സക്കായ (23) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം 11.30മണിയോടെ ബീച്ചിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ടൂറിസം പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ഇയാളിൽ നിന്നും 3 ഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പിടിച്ചെടുത്ത കഞ്ചാവും പ്രതിയെയും തുടർനടപടികൾക്കായി വർക്കല പൊലീസിന് കൈമാറി.

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.

ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫിസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫിസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

മേയറെ ഓഫിസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫിസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.