വന്ദേഭാരത് ബുക്ക് ചെയ്യാന്‍ പോവുകയാണോ, എട്ട് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരത് ബുക്ക് ചെയ്യാന്‍ പോവുകയാണോ, എട്ട് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

ഡല്‍ഹി: ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.

ഇതിന് മുമ്പ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാല്‍ 25 ശതമാനം കാന്‍സലേഷന്‍ ചാര്‍ജ് ഇടാക്കിയതിന് ശേഷം ബാക്കി റീഫണ്ട് നല്‍കുന്നതായിരുന്നു. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകളില്‍ ആര്‍എസി ഉണ്ടാവില്ലെന്നും മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്റര്‍ ആയിരിക്കുമെന്ന് റെയില്‍വെ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 11-3 ടയര്‍ എസി കോച്ചുകള്‍, നാല് 2-ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുള്ളത്. ആകെ 823 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാകും.

എംബാപ്പെയ്ക്ക് 50ാം ​ഗോൾ! റയല്‍ മാഡ്രിഡ് മുന്നോട്ട്

എംബാപ്പെയ്ക്ക് 50ാം ​ഗോൾ! റയല്‍ മാഡ്രിഡ് മുന്നോട്ട്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്. പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആല്‍വരോ ആര്‍ബലോവയുടെ റയല്‍ കോച്ചെന്ന നിലയിലുള്ള ആദ്യ ജയം കൂടിയാണിത്.

ആദ്യ പകുതിയ ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും വലയിലിട്ടത്. 58ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് കിലിയന്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. കിലിയൻ എംബാപ്പെ റയൽ ജേഴ്സിയിൽ നേടുന്ന 50ാം ​ഗോൾ കൂടിയാണിത്. 65ാം മിനിറ്റില്‍ അസെന്‍സിയോയിലൂടെ ലീഡുയര്‍ത്തി ലോസ് ബ്ലാങ്കോസ് ജയമുറപ്പിക്കുകയായിരുന്നു.

മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 2-0ത്തിനു വിയാറലയലിനെ വീഴ്ത്തി. മയ്യോര്‍ക്ക 3-2നു അത്‌ലറ്റിക്ക് ബില്‍ബാവോയേയും ഓസാസുന ഇതേ സ്‌കോറിനു ഒവെയ്‌ഡോയേയും വീഴ്ത്തി.

വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് സംസ്ഥാനം,50 ശതമാനം കുറയും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 15- 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തുക ഏകദേശം 50 ശതമാനം നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക അമ്പത് ശതമാനമായി കുറച്ചതായി ഗതാഗത വകുപ്പ് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ വിജ്ഞാപനമനുസരിച്ചുള്ള നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20, 20 വര്‍ഷത്തിലധികം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മോട്ടോര്‍ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇടത്തരം ഹെവി ഗുഡ്സ്, പാസഞ്ചര്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് പുതുക്കുന്നതിന് അവയുടെ പഴക്കത്തെ അടിസ്ഥാനപ്പെടുത്തി പുതുതായി നിശ്ചയിക്കപ്പെട്ട നിരക്കായിരിക്കും ഈടാക്കുക.

പുതുക്കിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ,

മോട്ടോര്‍ സൈക്കിള്‍

15 മുതല്‍ 20 വര്‍ഷം- 500

20 വര്‍ഷത്തിലേറെ- 1000

മുച്ചക്ര വാഹനങ്ങള്‍

15 മുതല്‍ 20 വര്‍ഷം- 1650

20 വര്‍ഷത്തിലേറെ- 3500

കാറുകള്‍

15 മുതല്‍ 20 വര്‍ഷം- 3750

20 വര്‍ഷത്തിലേറെ- 7500

ഇടത്തരം വാഹനങ്ങള്‍

13 മുതല്‍ 15 വര്‍ഷം- 1000

15 മുതല്‍ 20 വര്‍ഷം- 5000

20 വര്‍ഷത്തില്‍ കൂടുതല്‍- 10,000

ഹെവി വാഹനങ്ങള്‍

13 മുതല്‍ 15 വര്‍ഷം- 2000

15 മുതല്‍ 20 വര്‍ഷം- 6500

20 വര്‍ഷത്തില്‍ കൂടുതല്‍- 12,500

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ് എസ് സി വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എസ്‌ഐടിയുടെ വിലയിരുത്തല്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. എസ്‌ഐടി തലവന്‍ എഡിജിപി എച്ച് വെങ്കിടേഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുമെന്നാണ് സൂചന.

കമലമ്മ (92) ആന്തരിച്ചു

കമലമ്മ (92) ആന്തരിച്ചു

ആറ്റിങ്ങൽ: ഗ്രാമം അട്ടക്കുളത്തിന് സമീപം മുളമൂട് വീട്ടിൽ കമലമ്മ (92) ആന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണപിള്ള
മക്കൾ: ശശി, ബാലൻചന്ദ്രൻ, മണികണ്ഠൻ, ബാബു, ശിവകുമാർ, ശാന്ത, അമ്പു, രാജമ്മ, മോളി

സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. കലോത്സവത്തിൽ വാശിയേറിയ പോരാട്ടം തുടരുമ്പോൾ, ഇനി എട്ടു മത്സരങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.

സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്.

ഓരോ പോയിന്റിനും വേണ്ടി സ്കൂളുകൾ തമ്മിലുള്ള മത്സരം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ വിജയികളെ തീരുമാനിക്കുന്നത് അവസാന നിമിഷ പോരാട്ടങ്ങളാകും. ആധിപത്യം തുടരാൻ വടക്കൻ ജില്ലകൾ ശ്രമിക്കുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് മധ്യകേരളവും തെക്കൻ കേരളവും ശ്രമിക്കുന്നത്. ഉരുൾപ്പൊട്ടൽ ദുരന്തത്തെ അതിജീവിച്ച വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ ഇന്നലെ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുത്തു.