by Midhun HP News | Jan 18, 2026 | Latest News, കേരളം
കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാക്കയില്‍ രോഗ ബാധ കണ്ടെത്തിയത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജനങ്ങളില്‍ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാല്‍ പ്രഭവ കേന്ദ്രം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ചത്ത പക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാര്‍ഡിലുമായി പതിനാറോളം കാക്കകള്‍ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നാണ് കണ്ടെത്തല്‍. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയിലാണു രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയില്‍ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


by Midhun HP News | Jan 17, 2026 | Latest News, കേരളം
ആറ്റിങ്ങൽ : മുദാക്കൽ പഞ്ചായത്തിനെ ടുറിസം രംഗത്ത് അടയാളപ്പെടുത്തിയ ഇടങ്ങളിൽ ഒന്നായ പിരപ്പമൺ കാട് പാടശേഖരത്തിൽ പഞ്ചായത്തിലെ ബി ജെ പി ഭരണസമിതിയുടെ ഒത്താശയോടെ നടക്കുന്ന വയൽ നികത്തലിനെതിരെ ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി മുദാക്കൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ബി ജെ പി പ്രവർത്തകനായ സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വയൽ ഭൂമി മണ്ണ് ഇട്ട് നികത്തിയത്. വിവരം അറിഞ്ഞയുടൻ നാട്ടുകാരും ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പഞ്ചായത്താഫീസ് മാർച്ച് ഡിവൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി ജി വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ആർ പി നന്ദു രാജ് അധ്യക്ഷനായി. സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് , ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ്, ഡിവൈഎഫ് ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സുഖിൽ , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഭാഗ്യമുരളി , അക്ഷയ് എന്നിവർ സംസാരിച്ചു
by Midhun HP News | Jan 17, 2026 | Latest News, കേരളം
നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ ആറ്റിങ്ങൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോയിൻ ചെയ്യാൻ ഇതാ ഒരു സുവർണ അവസരം… 20/01/2026 ൽ ആറ്റിങ്ങൽ വെച്ച് നടക്കുന്ന ഇന്റർവ്യൂ ട്രെയിനിങ് പ്രോഗാമിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ സാധിക്കൂ….എത്രയും പെട്ടെന്ന് താഴെ പറയുന്ന നമ്പറുകളിൽ കോൺടാക്ട് ചെയിതു രജിസ്റ്റർ ചെയ്യു…….8594071916 , 8594072916
#Attingal Chemmanur
by Midhun HP News | Jan 17, 2026 | Latest News, ജില്ലാ വാർത്ത
പിരപ്പമൺകാട് ഏലായയിൽ അനധികൃതമായി മണ്ണിട്ട് വയൽ നികത്തുന്നതിന് എതിരെ മണ്ണിട്ട പ്രദേശങ്ങളിൽ കൊടി നാട്ടിയും,ഇടയ്ക്കോട് വില്ലജ് ഓഫീസറെ ഉപരോധിച്ചും ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉപരോധ സമരത്തെ തുടർന്ന് മേൽപറഞ്ഞ വസ്തുവും ആയി ബന്ധപെട്ട ഡോക്യുമെന്റ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധിക്കുകയും മണ്ണ് ഇട്ട് നികത്താൻ ശ്രെമിച്ച ഭാഗത്തു വയൽ പ്രദേശം ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇന്ന് തന്നെ വില്ലജ് ഓഫീസറുടെയും ആറ്റിങ്ങൽ പോലീസിന്റെയും സാനിധ്യത്തിൽ വയൽ പ്രദേശത്ത് നിക്ഷേപിച്ച മണ്ണ് മാറ്റുവാൻ വേണ്ട നടപടിയും നികത്താൻ ശ്രെമിച്ച നീർചാല് പുനസ്ഥാപിക്കുവാൻ വേണ്ട നടപടിയും കൈകൊള്ളും എന്ന ഉറപ്പിൻമേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ നേതൃത്വം നൽകിയ ഉപരോധ സമരത്തിൽ പഞ്ചായത്ത് മെമ്പർ B.വിജയകുമാർ, മുൻ പഞ്ചായത്ത് മെമ്പർ വിഷ്ണു രവീന്ദ്രൻ R, മണ്ഡലം ഭാരവാഹികൾ ആയ ലിഷു.j, നിതിൻ.N, ഷിബു പാണച്ചേരി, പ്രദീപ്. S, ബിനു, പ്രസാദ്. S എന്നിവർ നേതൃത്വം നൽകി. പിരപ്പമൺകാട് ഏലായയിൽ മുദാക്കൽ പഞ്ചായത്തിലെ ബിജെപി ഭരണസമിതിയുടെ മൗനാനുവാദത്തോട് കൂടി ആണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത് എന്ന് കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
by Midhun HP News | Jan 17, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ 10,000mah ബാറ്ററിയുള്ള പുതിയ ഫോണിന്റെ ലോഞ്ചിന് ഒരുങ്ങുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ ഇത്രയും വലിയ ബാറ്ററി ഒരു സാധാരണ ഫോണില്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ബ്രാന്‍ഡായിരിക്കും റിയല്‍മി.
റിയല്‍മിയുടെ പി4 പവര്‍ ഫൈവ് ജിയിലായിരിക്കും ശക്തി കൂടിയ ബാറ്ററി ഉണ്ടാവുക. റിയല്‍മി പി4 പവര്‍ ഫൈവ് ജി ഒറ്റ ചാര്‍ജില്‍ 1.5 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്ന് അവകാശപ്പെടുന്നു. ഏകദേശം 218 ഗ്രാം ഭാരമുണ്ടാകുമെന്ന് സൂചനയുണ്ട്. 10 ശതമാനം ബാറ്ററിയില്‍ പോലും താപനില നിലനിര്‍ത്തിക്കൊണ്ട് സ്മാര്‍ട്ട്ഫോണിന് ‘സ്ഥിരമായ എഫ്പിഎസ്’ നല്‍കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ബൈപാസ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെയും ഇത് പുറത്തിറങ്ങും.ഫോണില്‍ 27W റിവേഴ്സ് ചാര്‍ജിങ് പിന്തുണയും ഉണ്ടാകും. ചിപ്സെറ്റ്, ബാറ്ററി ശേഷി, ഡിസൈന്‍, നിറങ്ങള്‍, വിലനിര്‍ണ്ണയം, കൃത്യമായ ലോഞ്ച് തീയതി എന്നിവയുള്‍പ്പെടെ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
50 മെഗാപിക്‌സല്‍ മെയിന്‍ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി കാമറ, മറ്റൊരു 2 മെഗാപിക്‌സല്‍ കാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമാണ് ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടാകുക. റിയല്‍മി പി4 5ജി ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് 18,499 രൂപയാണ് പ്രാരംഭ വില.
by Midhun HP News | Jan 17, 2026 | Latest News, കേരളം
മലപ്പുറം: മലബാറിലെ ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന അനുഷ്ഠാന ചടങ്ങാണ് പന്തിരായിരം. വേട്ടയ്ക്കൊരുമകന്റെയും ശാസ്താവിന്റെയും കളംപാട്ടില്‍ വെളിച്ചപ്പാട് ഒറ്റയ്ക്ക് 12,008 നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങായ പന്തീരായിരത്തിന് കഴിഞ്ഞ ദിവസം എടപ്പാള്‍ വട്ടംകുളം കവുപ്ര മാറത്ത് മന സാക്ഷ്യം വഹിച്ചു.
ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി അച്യുതന്‍ നമ്പൂതിരിയുടെ വഴിപാടായാണ് വേട്ടേക്കരന്‍ പാട്ടും കളമെഴുത്തും പന്തീരായിരവും നടന്നത്. പതിറ്റാണ്ടുകളായി ഈ ചടങ്ങിനെ ഒരാചാരം പോലെ കൊണ്ടുനടക്കുന്ന ചാത്തമംഗലം കണ്ടമംഗലം ഇല്ലത്തെ മനോജ് നമ്പൂതിരി, കല്ലാറ്റ് ഹരി കുറുപ്പ്, മോഹന കുറുപ്പ്, രാജന്‍ കുറുപ്പ് എന്നിവരടങ്ങുന്ന സംഘമാണ് കാര്‍മികത്വം വഹിച്ചത്.
അടുക്കിവച്ച 5 നാളികേരം പീഠാ കൃതിയില്‍ സജ്ജീകരിച്ച് അതിലിരുന്ന് മുന്നിലെ കരിങ്കല്ലില്‍ നാളികേരം ഇരുകൈ കൊണ്ടും ഇടതടവില്ലാതെ എറിഞ്ഞുടയ്ക്കുന്നതാണ് ഈ അനുഷ്ഠാനം. ഇതൊരു കരവിരുതിന്റെ കല കൂടിയാണ്. പശ്ചാത്തലത്തിലെ ചെണ്ടമേളത്തിന്റെ കാലക്കയറ്റത്തിനനുസരിച്ച് എറിയലിനും വേഗം കൂടുന്നു. രണ്ടേകാല്‍ മണിക്കൂര്‍ വരെ സമയമെടുത്താണ് മനോജ് നമ്പൂതിരി ഇത് ചെയ്തു തീര്‍ത്തത്. വേട്ടേക്കരന്റെയും ശാസ്താവിന്റെയും കളമെഴുത്തിനൊപ്പമാണ് പല ക്ഷേത്രങ്ങളിലും പന്തീരായിരം ചടങ്ങ് നടന്നുവരുന്നത്.
അയ്യപ്പക്ഷേത്രങ്ങളിലെ പന്തീരായിരം ചടങ്ങ് ഭൂതഗണങ്ങളെ ത്യപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് നടത്തുന്നത്. പന്തീരായിരത്തിനു തലേ ദിവസം ചിലയിടങ്ങളില്‍ തീയ്യാട്ട് എന്ന അനുഷ്ഠാനവും നടക്കാറുണ്ട്. കളത്തിനെ പ്രദക്ഷിണം വയ്ക്കല്‍, കളത്തിലാട്ടം, വരിക്കപ്ലാവിന്റെ വിറക് കത്തിച്ചുണ്ടാക്കിയ കനല്‍ക്കളം നൃത്തച്ചുവടുകൊണ്ട് അണയ്ക്കല്‍ എന്നിവയാണ് തിയ്യാട്ടിന്റെ പ്രധാന ചടങ്ങുകള്‍. വേട്ടയ്‌ക്കൊരുമകന്‍ പാട്ടി നെ തുടര്‍ന്നുള്ള പന്തീരായിര ദിവസം ഉച്ചയ്ക്ക് മുല്ലക്കല്‍ പാട്ട് എന്ന ചടങ്ങും ഉണ്ടാകാറുണ്ട്. പിന്നീട് വെളിച്ചപ്പാട് തീയാട്ടിന് പോകുന്നു എന്ന സങ്കല്‍പത്തില്‍ ആയുധങ്ങള്‍ എഴുന്നള്ളിക്കും. അകമ്പടി വാദ്യമെന്ന നിലയില്‍ ചെണ്ടയില്‍ ചെമ്പട താളത്തില്‍ ഈടും കുറും കൊട്ടും. ഹിംസ കഴിഞ്ഞുവന്ന് നായാടിയ മൃഗങ്ങളെ കുളത്തിലേക്കിട്ട് വെളിച്ചപ്പാട് കുളികഴിഞ്ഞു വന്ന് കൊന്നിട്ടവയെ മാറ്റി കളം പ്രദക്ഷിണം വയ്ക്കുന്നു. ഇങ്ങിനെ വേട്ടയുടെ സങ്കല്‍പ്പ ചടങ്ങുകള്‍ക്ക് ശേഷമാണ് പന്തീരായിരം ആരംഭിക്കുക. സാധാരണ വഴിപാടിന് 3, 12, 36, 108, 1008 എന്നി കണക്കുകളിലാണ് നാളികേരം ഉടയ്ക്കാറുഉള്ളത്. പന്തീരായിരം വഴിപാടിന് 12,008 നാളികേരമാണ് കണക്ക്. കൂട്ടിയിട്ട നാളികേര കൂനയ്ക്കും എറിഞ്ഞുടയ്ക്കാനുള്ള കല്ലിനുമിടയില്‍ ഇരിക്കുന്ന കാര്‍മികന്റെ (വെളിച്ചപ്പാട്) മുന്നിലേക്ക് സഹായികള്‍ നാളികേരം നീക്കിവച്ചുനല്‍കും.
നിര്‍ത്താതെ വാദ്യത്തിനൊപ്പം ഇരു കൈയും വൃത്താകാരത്തില്‍ ഉയര്‍ന്നു താഴുന്നതോടൊപ്പം നാളികേരമേറിന്റെ വേഗം കൂടും. ഇങ്ങിനെ പന്തീരായിരം തേങ്ങ എറിഞ്ഞുടയ്ക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുക എന്നതുതന്നെ സാധാരണക്കാര്‍ക്ക് വിസ്മയകരമാണ്. വര്‍ഷങ്ങളുടെ സാധനയും കടുകിട തെറ്റാതെയുള്ള നിഷ്ഠയും ആവശ്യമുള്ള ചടങ്ങാണിത്.പല വേട്ടേക്കരന്‍ ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്ക് മുന്‍പായി മാസങ്ങളോളം കളംപാട്ട് നടക്കും.
Recent Comments