എര്‍ഗണോമിക് ഡിസൈനില്‍ ബെര്‍ത്തുകള്‍, ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, മോദി ഫ്‌ലാഗ് ഓഫ് ചെയ്തു, ഫീച്ചറുകള്‍

എര്‍ഗണോമിക് ഡിസൈനില്‍ ബെര്‍ത്തുകള്‍, ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, മോദി ഫ്‌ലാഗ് ഓഫ് ചെയ്തു, ഫീച്ചറുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയെ ഗുവാഹത്തിയിലെ കാമാഖ്യ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണ് ട്രാക്കിലായത്.

പശ്ചിമ ബംഗാളിനും അസമിനും ഇടയില്‍ ഒരു രാത്രികാല ലിങ്ക് എന്ന നിലയിലാണ് ഈ അത്യാധുനിക ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ ട്രെയിന്‍. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണില്‍ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.

‘ആധുനിക ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്രയ്ക്ക് സമാനമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ സുരക്ഷിതവും വേഗത്തിലുമാക്കുന്നു. കൂടുതല്‍ സൗകര്യപ്രദമായ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഹൗറ-ഗുവാഹത്തി (കാമാഖ്യ) റൂട്ടില്‍ യാത്രാ സമയം ഏകദേശം 2.5 മണിക്കൂര്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും’- പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

സവിശേഷതകള്‍

വേഗം: മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും, പരമാവധി 120-130 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

സുഖസൗകര്യങ്ങള്‍: സുഗമമായ യാത്ര നല്‍കുന്നതിനായി ലോകോത്തര സസ്പെന്‍ഷന്‍ സംവിധാനത്തിന്റെ പിന്തുണയോടെ എര്‍ഗണോമിക് ഡിസൈനുകളാണ് ബെര്‍ത്തുകളില്‍ ഉള്ളത്.

ശുചിത്വം: അണുക്കളെ പൂര്‍ണമായി കൊല്ലാന്‍ കഴിയുന്ന തരത്തില്‍ നൂതന അണുനാശിനി സാങ്കേതികവിദ്യയാണ് ട്രെയിന്‍ ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും നവീകരിച്ച ലിനനുകളും ടവലുകളും നല്‍കുന്നു.

സുരക്ഷ: സമഗ്രമായ ഓണ്‍ബോര്‍ഡ് നിരീക്ഷണത്തിനൊപ്പം തദ്ദേശീയ കവാച്ച് ഓട്ടോമാറ്റിക് പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഓട്ടോമേഷന്‍: ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകളാണ് മറ്റൊരു പ്രത്യേകത. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ എത്തുമ്പോള്‍ മാത്രമാണ് ഇത് തുറക്കുക.

പ്രാദേശിക ഭക്ഷണവിഭവങ്ങള്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രാദേശിക ഭക്ഷണം വാഗ്ദാനം ചെയ്യും. ടിക്കറ്റ് വിലയില്‍ കാറ്ററിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രാദേശിക രുചികളിലും പാചകരീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അത്തരം ഭക്ഷണമാണ് വിളമ്പുക. കാമാഖ്യയില്‍ നിന്ന് ഹൗറയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആസാമീസ് വിഭവങ്ങള്‍ വിളമ്പുമ്പോള്‍, ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്കുള്ള മടക്കയാത്രയില്‍ ബംഗാളി വിഭവങ്ങള്‍ ആസ്വദിക്കാനാവും.

പടയപ്പ മദപ്പാടില്‍, അക്രമാസക്തനാകാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

പടയപ്പ മദപ്പാടില്‍, അക്രമാസക്തനാകാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

തൊടുപുഴ: മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്നാണ് വനംവകുപ്പ്. ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനയാണ് പടയപ്പ. ആന നിലവില്‍ മദപ്പാടിലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്നാറിന് സമീപം ഗൂഡാര്‍വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് നിലവില്‍ പടയപ്പയുള്ളത്.

ജനവാസ കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമെങ്കിലും ശാന്തസ്വഭാവമാണ് പടയപ്പയ്ക്കുള്ളത്. എന്നാല്‍ മദപ്പാട് കാലത്ത് ആക്രമാസക്തനാകാനുള്ള സാഹചര്യം അധികമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച്ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കറങ്ങി നടക്കുകയായിരുന്നു പടയപ്പ. മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പടയപ്പയെ കണ്ടത്. തുടര്‍ന്ന് ആര്‍ആര്‍ടിയുടെ രണ്ട് ടീമും വെറ്ററിനറി ഡോക്ടറും പടയപ്പയെ നിരീക്ഷിച്ച് വരികയാണ്.

അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനങ്ങളും ആനയില്‍ നിന്ന് അകലം പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. സഞ്ചാരികള്‍ ആനയെ കണ്ടാല്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ എസ്. ബിജു അറിയിച്ചു.

പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്കിൽ ജോലി നേടാം; ആകെ 572 ഒഴിവുകൾ, 46,000 രൂപ വരെ ശമ്പളം

പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്കിൽ ജോലി നേടാം; ആകെ 572 ഒഴിവുകൾ, 46,000 രൂപ വരെ ശമ്പളം

പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) ജോലി നേടാൻ മികച്ച അവസരം. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 572 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രതി മാസം 46,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

റിക്രൂട്ടിങ് ഓഫീസ് & ആകെ ഒഴിവുകൾ
കാൺപൂർ & ലഖ്‌നൗ – 125

കൊൽക്കത്ത – 90

ന്യൂഡൽഹി – 61

ഗുവാഹത്തി- 52

ജയ്പൂർ- 42

പട്‌ന – 37

ഭുവനേശ്വർ – 36

ഹൈദരാബാദ് – 36

മുംബൈ – 33

അഹമ്മദാബാദ്- 29

ബെംഗളൂരു – 16

ചെന്നൈ – 09

ഭോപ്പാൽ – 04

ചണ്ഡീഗഢ് – 02

വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട റിക്രൂട്ടിംഗ് ഓഫീസിന്റെ പ്രാദേശിക പരിധിയിൽ വരുന്ന സംസ്ഥാന/യൂണിയൻ ടെറിട്ടറിയിലെ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

ഡിഗ്രി പൂർത്തിയാക്കിയവർക്കും അതിനുമുകളിലുള്ള യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

ബന്ധപ്പെട്ട സംസ്ഥാന/യൂണിയൻ ടെറിട്ടറിയുടെ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്

പരമാവധി പ്രായം: 25 വയസ്

സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കമ്പ്യൂട്ടർ ബേസ്ഡ് ഓൺലൈൻ പരീക്ഷയും,ഭാഷ പരീക്ഷയ്ക്ക് ശേഷം ആയിരിക്കും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rbidocs.rbi.org.in/rdocs/Content/PDFs/OFFICEATTENDANT15012026FBA03C07BCA6419EA4D6B2165D9CAA7C.PDF

അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

പാലക്കാട് : പാലക്കാട് കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നാണ് ഉടമ പറയുന്നത്.

സംഭവത്തില്‍ വീട്ടുടമ മുജീബ് റഹ്‌മാന്‍ ത്യത്താല പൊലീസില്‍ പരാതി നല്‍കി.അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചു നില്‍ക്കുന്നതും സിസിടിവി ദ‍ൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയില്‍ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പരുതൂർ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്.
നാടപറമ്പ് ഹൈസ്‌കൂളിനുസമീപത്തെ വ്യാപാരസ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.എന്നാൽ ഇവിടെനിന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരം. ഇതേത്തുടർന്ന് തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നാടപറമ്പിൽ ജാഗ്രതാസമിതി യോഗം വിളിച്ചുചേർത്തു. മേഖലയിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

കേരളത്തിലെ ആദ്യ കുംഭമേള; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആലേക്കര്‍ കൊടിയേറ്റും

കേരളത്തിലെ ആദ്യ കുംഭമേള; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആലേക്കര്‍ കൊടിയേറ്റും

കേരളത്തിലെ ആദ്യ കുംഭമേള ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടക്കും. മഹാമാഘ മഹോത്സവത്തിന് ജനുവരി 19ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആലേക്കർ കൊടിയേറ്റുംരാവിലെ 11 മണിക്കാണ് കൊടിയേറ്റം നടക്കുക. ജനുവരി 16ന് പ്രായശ്ചിത്ത കർമ്മങ്ങളോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഈ കർമ്മങ്ങള്‍ ജനുവരി 18ന് മൗനി അമാവാസിക്കാണ് പൂർത്തിയാക്കുക. ഫെബ്രുവരി മൂന്നിന് മകം നക്ഷത്രം വരെയാണ് കുംഭമേള നടക്കുക. പ്രയാഗിലും മറ്റും കുംഭമേളയ്ക്ക് നേതൃത്വം നല്‍കുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഘാടയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍.ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി പതിനഞ്ചു വരെയാണ് മാഘമാസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ രീതിയില്‍ തിരുനാവായയില്‍ മാഘ മക ഉത്സവം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. അത് ഇത്തവണ കൂടുതല്‍ വിപുലീകരിച്ച്‌ വിവിധ ചടങ്ങുകളോടെയാണ് ഇത്തവണ നടത്തുന്നത്. കുംഭ മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും.സാധാരണയായി മാഘമാസത്തില്‍ വീടുകളിലും ജപാർച്ചന നടത്താറുണ്ട്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് നിള ആരതിയും ഉണ്ടാകും. രാവിലെ വേദ ഘോഷത്തോടെ നിള സ്നാനവും നടക്കും. കുംഭമേളയുടെ ഭാഗമായി ദേവത പ്രാധാന്യമുള്ള മൗനമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദ പഞ്ചമി, രഥ സപ്തമി, ഭീഷ്മ ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി പൂർണിമ എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും. ഈ ചടങ്ങുകളില്‍ സംസ്ഥാനത്തെ എല്ലാ ഹിന്ദുപരമ്പര കളിലെയും ഉള്‍പ്പെട്ട സന്യാസിമാരും ആചാരമാരും പങ്കെടുക്കും.അതെ സമയം കുംഭമേളയ്ക്ക് ഒരുക്കുന്ന താല്‍ക്കാലിക പാലത്തിൻ്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിർമിക്കുന്നതാണ് റവന്യൂ വകുപ്പ് തടഞ്ഞിരിക്കുന്നത്. പുഴ കൈയേറിയുള്ള പാലം നിർമാണവും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കുന്നതും കേരള നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്.പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14 ന് കളക്ടർക്ക് അപേക്ഷ നല്‍കിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് താത്കാലിക പാലം നിർമാണം ആരംഭിച്ചത്. അതിനാല്‍ ആര് തടഞ്ഞാലും പരിപാടി നടത്തുമെന്നും സംഘാടകള്‍ കൂട്ടിച്ചേർത്തു.

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന്

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന്

വള്ളുവനാടിൻ്റെ എഴുത്തുകാരി
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ
ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം,
കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു

Continue Reading