ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്‌സൈറ്റ്: www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ 2,71,18,838 വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ടെന്നും കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ്.

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം നിലയിലുള്ള മുറിയില്‍ കയറി അലമാരയിലെ അറയില്‍ നിന്ന് മോഷ്ടിച്ചത് കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരെന്നാണ് പ്രാഥമിക നിഗമനം. കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ സന്ദര്‍ശകര്‍ ഉള്‍പ്പെടെ സംശയ നിഴലില്‍ നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയ മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. എന്നാല്‍, ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് കൊട്ടാരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയായിരുന്നു കവടിയാര്‍ കൊട്ടാരത്തിലെ മോഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് മോഷണം പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതിയില്‍ വ്യക്തമാക്കുന്നു.

നാലു പവന്‍ തൂക്കം വരുന്ന ഇല ഡിസൈനോടു കൂടിയ രണ്ട് വളകള്‍, മൂന്നു പവന്‍ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വര്‍ണ പിരിവള, 5 പവന്‍ വരുന്ന സ്വര്‍ണ കുഴിമിന്നിമാല, 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ലു പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ടു പവന്‍ വരുന്ന സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടു കൂടിയ മാട്ടിയും, രണ്ടു പവന്‍ വരുന്ന കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, 3 പവന്റെ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണപാദസരം, അര പവന്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

കിളിമാനൂരിൽ ബൈക്ക് ഓടയിൽ  വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റോഡിൽ ഇന്നു പുലർച്ചേയാണ് അപകടം നടന്നത്. കിളിമാനൂർ പുല്ലയിൽ നന്ദനത്തിൽ നന്ദന്റെ മക്കളായ അബി, അഭിഷേക് എന്നിവരാണ് മരിച്ചത്.

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ട്. കേരളത്തില്‍ 30471 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയോധികരും ഭിന്നശേഷിക്കാര്‍ക്കും ആയാസം കൂടാതെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ക്രമക്കേട് തടയാന്‍ പൂര്‍ണ സുരക്ഷ ഒരുക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കും. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും. ആര്‍ക്കും അവസരം നഷ്ടമാകരുത്. അതേസമയം അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്യരുത്. ജനാധിപത്യ ഉത്സവത്തില്‍ യുവജനത പങ്കാളികളാകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടർ കെ വി ജോണിയാണ്. കോന്നി വകയാർ കൈവിളയിൽ കുടുംബാംഗമാണ്.

1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും ഡോക്ടർ ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിലും ഡോക്ടർ പ്രധാന പങ്കുവഹിച്ചിരുന്നു.

കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാനിയായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോ​ഗ്യ പ്രതിനിധി സംഘത്തിലെ അം​ഗമായിരുന്നു.

ആരോ​ഗ്യ രം​ഗത്തെ സമ​ഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ചോറ്റാനിക്കര പുത്തൻവീട്ടിൽ ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാ​ഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി) ആണ് ഭാര്യ. ഡോ. വിനോ ജോൺ വർ​ഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ)എന്നിവരാണ് മക്കൾ.

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകനാണ്.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.