മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

ക്വലാലംപുര്‍: പരിക്ക് മാറി കളത്തിലേക്ക് തിരിച്ചെത്തി മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് സി യിയാണ് സിന്ധുവിനെ അവസാന നാലില്‍ വീഴ്ത്തിയത്.

സെമിയില്‍ സിന്ധു പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 16-21, 15-21.

നേരത്തെ ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകനെ യാമഗുചിയുമായുള്ള പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു സെമി ഉറപ്പിച്ചത്. ആദ്യ സെറ്റില്‍ മികച്ച ആധിപത്യം പുലര്‍ത്തി സിന്ധു 21-11 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. പിന്നാലെ ജപ്പാന്‍ താരം പരിക്കേറ്റ് പിന്‍മാറി. ഇതോടെയാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്.

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതി തീവ്ര ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി ഇന്ന് ഉച്ചയോടെ വടക്കന്‍ ശ്രീലങ്കക്കു മുകളില്‍ ട്രിങ്കോമലിക്കും ജാഫ്‌നയും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തെക്കന്‍ കേരളത്തിന് സമീപം തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നീക്കങ്ങള്‍ തുടങ്ങി.

തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. പഞ്ചായത്ത് രാജ് ആക്ടിലും മുന്‍സിപ്പല്‍ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കും. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും പുതിയ ‘റെസ്‌പോണ്‍സിബിള്‍ പെറ്റ് ഓണര്‍ഷിപ്പ്’ വകുപ്പ് ഉള്‍പ്പെടുത്തും.

മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 291 ഉം സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ക്ക് പിഴ, തടവ് അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ആര്‍ വേണുഗോപാല്‍ പറഞ്ഞു.

‘വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് തെരുവ് നായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്. നായകള്‍ക്ക് ലൈസന്‍സിങ്ങും ആന്റി റാബിസ് വാക്‌സിനേഷനും നിര്‍ബന്ധമാക്കും, കൂടാതെ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

പെറ്റ് ഷോപ്പുകള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ലൈസന്‍സിങ്ങിനുമുള്ള അപേക്ഷാ ഫോമുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആര്‍ വേണുഗോപാല്‍ പറഞ്ഞു.

രക്ഷപ്പെടുത്തിയ നായ്ക്കള്‍ക്ക് ഹോം ഷെല്‍ട്ടര്‍ ലൈസന്‍സ്

മൃഗക്ഷേമത്തിലും വളര്‍ത്തുമൃഗ ഉടമസ്ഥതയിലുമുള്ള സംവിധാനങ്ങള്‍ വിപുലമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, രക്ഷപ്പെടുത്തിയ നായ്ക്കള്‍ക്ക് ഹോം ഷെല്‍ട്ടര്‍ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ നടത്തുന്ന ഷെല്‍ട്ടറുകളുടെ അപര്യാപ്തതയും തെരുവ് നായ്ക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഉപേക്ഷിക്കപ്പെട്ടതും തെരുവ് നായ്ക്കളെ സ്വീകരിക്കുന്ന സ്വകാര്യ എന്‍ജിഒകള്‍ക്കും മൃഗസ്നേഹികള്‍ക്കും എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ‘പൊതുജനങ്ങളുടെ പ്രതിഷേധം കാരണം പുതിയ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ്. അതിന് ശ്രമിക്കുന്നതിന് മുമ്പ്, നിലവിലുള്ള ഷെല്‍ട്ടറുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.

വിഷയത്തില്‍ എന്‍ജിഒകളുമായും മൃഗസ്നേഹികളുമായും യോഗങ്ങള്‍ വിളിക്കാന്‍ ജില്ലാ വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ നായ്ക്കള്‍ക്ക് ഞങ്ങളുടെ വെറ്ററിനറി ആശുപത്രികള്‍ സൗജന്യ വാക്‌സിനേഷനും വന്ധ്യംകരണവും ഉറപ്പാക്കും, കൂടാതെ അവയ്ക്ക് ഭക്ഷണം നല്‍കുന്നതിന് സൗജന്യ റേഷന്‍ നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത്.

റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായി അന്വേഷിക്കാന്‍ എസ്‌ഐടി. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും അന്വേഷണ സംഘം പരിശോധിക്കും. നേരത്തേ, കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി വ്യക്തമാക്കി.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു.

‘പവർ ക്വിസ് 2025’ സംസ്ഥാനതല ഫൈനൽ മത്സരം നടന്നു

‘പവർ ക്വിസ് 2025’ സംസ്ഥാനതല ഫൈനൽ മത്സരം നടന്നു

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ് 2025 (വിജ്ഞാനത്തിന്റെ 32-ാം വർഷം) സംസ്ഥാനതല ഫൈനൽ മത്സരം ബുധനാഴ്ച ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആവേശകരമായി അരങ്ങേറി.

“പവറിങ് ദി പ്രോഗ്രസ്സ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവം, രാജ്യത്തെ ഊർജ്ജമേഖലയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ ക്വിസ് മത്സരങ്ങളിലൊന്നായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയർ സെക്കൻഡറി സ്കൂൾ, കോളേജ്, എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ, പ്രാഥമികവും ജില്ലാതലവും വിജയകരമായി പിന്നിട്ടവരാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.

വൈദ്യുതി, ശാസ്ത്രം, സാങ്കേതികവിദ്യ, ചരിത്രം, സാമൂഹിക വിഷയങ്ങൾ, സമകാലിക സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളിലൂടെ മത്സരാർത്ഥികളുടെ സമഗ്ര വിജ്ഞാനശേഷി മത്സരത്തിൽ സൂക്ഷ്മമായി വിലയിരുത്തപ്പെട്ടു. ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്‌കൂളിനെ പ്രതിനിധീകരിച്ച നിള രാജുവും മിഥുൻ നായർ എം. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇവർക്ക് സർ വിശ്വേശ്വരയ്യ ട്രോഫിയും ₹20,000 രൂപയുടെ ക്യാഷ് അവാർഡും സമ്മാനമായി നൽകി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിനെ പ്രതിനിധീകരിച്ച യദുനാഥ്‌ ജി ആറും വിസ്മയ സി പിയും രണ്ടാം സ്ഥാനവും ഡോ. കെ.എൽ. റാവു ട്രോഫിയോടൊപ്പം ₹10,000 രൂപയും നേടി.

എറണാകുളം ജില്ലയിലെ, ആലുവ യൂ. സി കേളേജിനെ പ്രതിനിധീകരിച്ച അനുഗ്രഹ് വി കെ യും അനുപമ സി എം – ഉം താണു പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും ₹5,000 രൂപയുടെ ക്യാഷ് അവാർഡും നേടി പൗൺസ് ചാമ്പ്യന്മാരായി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ജയപ്രകാശൻ.പി പവർ ക്വിസ് അവലോകനം നടത്തി.

ഉഷ ടി.എസ് സ്വാഗതവും അനീഷ്.ഡി കൃതജ്ഞതയും രേഖപ്പെടുത്തി. മനോജ്‌.ഇ, ജവാദ്.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. അവാർഡ് ദാനച്ചടങ്ങോടെ പവർ ക്വിസ് 2025 ഔപചാരികമായി സമാപിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവം, വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഒരു മാതൃകയായി മാറി. അറിവിലൂടെ പുരോഗതി സാധ്യമാണെന്ന സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച പവർ ക്വിസ് മത്സരം, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമായി.