by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ ലോക്ഭവനില്‍ വെച്ചാണ് യോഗം ചേരുന്നത്.
ഇതാദ്യമായിട്ടാണ് ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കുന്നത്. തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം ലോക്ഭവനില്‍ വിളിച്ചുചേര്‍ക്കുന്ന കാര്യം ആലോചിക്കുന്നതായി ഗവര്‍ണര്‍ ആര്‍ലേക്കര്‍, തന്നെ സന്ദര്‍ശിച്ച മേയര്‍ വി വി രാജേഷിനോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗവര്‍ണറുടെ ആശീര്‍വാദം തേടി മേയര്‍ രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ലോക്ഭവനിലെത്തിയപ്പോഴാണ് ആര്‍ലേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്നാണ് ലോക്ഭവന്‍ സൂചിപ്പിച്ചത്. ചുമതലയേറ്റശേഷം രണ്ടു പരിപാടികളിലേക്ക് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ഗവര്‍ണര്‍ ആര്‍ലേക്കര്‍ ക്ഷണിച്ചിരുന്നെങ്കിലും ആര്യ പങ്കെടുത്തിരുന്നില്ല.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംപിമാര്‍ക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കില്ല. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ചില എംപിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും മത്സരസന്നദ്ധത വ്യക്തമാക്കിയിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 18 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.
കണ്ണൂരിലാണ് കെ സുധാകരന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. നേമം/ തിരുവനന്തപുരം – ശശി തരൂര്‍, ആലപ്പുഴ/ ഇരിക്കൂര്‍ – കെ സി വേണുഗോപാല്‍, കൊട്ടാരക്കര/ അടൂര്‍/ മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്, പട്ടാമ്പി- ഷാഫി പറമ്പില്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഇവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത്തവണ യുഡിഎഫ് വിജയിക്കുമെന്നും, അധികാരത്തിലേറിയാല്‍ മന്ത്രിക്കസേര ലഭിച്ചേക്കാമെന്നതുമാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പ്പര്യം ഏറുന്നത്.

ഇനിയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത് ഒഴിവാക്കണമെന്നും, എംപിമാര്‍ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എംഎല്‍എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jan 9, 2026 | Latest News, കേരളം
പാലക്കാട്: വിദ്യാര്‍ഥിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍. അഞ്ച് ആണ്‍കുട്ടികള്‍ കൂടി അധ്യാപകനില്‍നിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗണ്‍സലിങില്‍ വെളിപ്പെടുത്തി. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എല്‍. അനിലിനെതിരേ വ്യാഴാഴ്ച മലമ്പുഴ പൊലീസ് അഞ്ച് കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു.
പീഡനത്തിനിരയായ വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കുന്നത് തുടരുന്നതിനിടെ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കൗണ്‍സിലിങ്ങിന് വിധേയരാക്കുകയായിരുന്നു. സ്‌കൂളില്‍വെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി.
കുട്ടികളെ ആദ്യഘട്ട കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികള്‍ അനിലിനെതിരെ ഉയര്‍ന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ കുട്ടികളെ സിഡബ്ല്യുസി കൗണ്‍സിലിങ്ങിന് വിധേയമാക്കും. അനില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പീഡിനത്തിനിരയാക്കിയെന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
നവംബര്‍ 29നാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായ 11 വയസുകാരന്‍ അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയര്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.


by Midhun HP News | Jan 9, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. ഉടന്‍ തന്നെ അധ്യാപിക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശിനി അറസ്റ്റിലായത്. ജൂവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.


by Midhun HP News | Jan 9, 2026 | Latest News, ദേശീയ വാർത്ത
കാരക്കസ്: വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. ആറു ജോര്‍ജിയന്‍ സ്വദേശികള്‍, 17 യുക്രൈന്‍ സ്വദേശികള്‍, മൂന്നു ഇന്ത്യക്കാര്‍, രണ്ടു റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുകയാണെന്നാരോപിച്ച് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു നടപടി. യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുഎസ് സൈന്യം യൂറോപ്യന്‍ കമാന്‍ഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തിരച്ചിലിനൊടുവിലാണു നടപടി. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിനു മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു. ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. നേരത്തേ കരീബിയന്‍ കടലില്‍ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും ബുധനാഴ്ച യുഎസ് സേന പിടിച്ചു.


by Midhun HP News | Jan 9, 2026 | Latest News, കേരളം
കണ്ണൂര്‍: ചെളിയിൽ പുതഞ്ഞ പൊലീസ് ജീപ്പ് തള്ളാൻ സഹായിക്കാതിരുന്ന പ്രവാസിയെ കള്ളക്കേസില്‍ കുരുക്കിയ പൊലീസിന് കനത്ത തിരിച്ചടി. വഴിയാത്രക്കാരിയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചുവെന്ന കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലില്‍ അടച്ചതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടത്. പൊലീസിന്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് കതിരൂര്‍ സ്വദേശി വികെ താജുദ്ദീനാണ് ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിജു, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് താജുദ്ദീനെ മാലമോഷണക്കേസില്‍ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദന ഉള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാലിനടുത്തെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പി. ബിജു പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ കരഞ്ഞു പറഞ്ഞിട്ടും ചക്കരക്കല്‍ എസ് ഐ പി ബിജുവും സംഘവും അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു.
താന്‍ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീന്‍ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നു.
ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിലാണ് നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയപ്പോള്‍, നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അബ്‌സ്‌കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലില്‍ കിടക്കേണ്ടി വന്നു. തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ 23 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. കേസ് നടത്താനായി ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നു.
പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്. പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രവാസി വികെ താജുദ്ദീനും കുടുംബത്തിനുമായി 14 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.
നിയമാനുസൃത നടപടികള്‍ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരിന് വേണമെങ്കില്‍ ഈടാക്കാവുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വാദിഭാഗത്തിന് തടസമില്ല. കീഴ്‌ക്കോടതിയെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Recent Comments