ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞ്….കൊല്ലത്ത് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു

ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞ്….കൊല്ലത്ത് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു

കൊല്ലം: ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തിയതോടെ പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്‌സ്പ്രസിലാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കൊല്ലത്ത് പിടിച്ചിട്ട ട്രെയിനിലെ കോച്ചില്‍ നിന്ന് പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എസ് സെവന്‍ കോച്ചിലാണ് യാത്രയ്ക്കിടെ യുവതി പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ബഹളം വച്ച സ്ത്രീ വിവരം റെയില്‍വേ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് പിടിച്ചിട്ട ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; ദിവസേന 715 രൂപ വേതനം, പത്താം ക്ലാസ് യോഗ്യത

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; ദിവസേന 715 രൂപ വേതനം, പത്താം ക്ലാസ് യോഗ്യത

കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (KSRTC SWIFT) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം ജില്ല പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 വൈകിട്ട് 5 മണി.

യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

അപേക്ഷകർക്ക് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

കുറഞ്ഞ പ്രായപരിധി 20 വയസാണ്. എൽ എം വി ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായം 30 വയസും എച്ച് പി വി ലൈസൻസ് ഉള്ളവർക്ക് 45 വയസുമാണ് പ്രായ പരിധി.

പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം.

8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. നിശ്ചിത സമയത്തിന് പുറമേ ചെയ്യുന്ന അധിക ഡ്യൂട്ടിക്ക് മണിക്കൂറിന് 130 രൂപ വീതം അധിക വേതനം അനുവദിക്കും. ഇതിന് പുറമേ ഇൻസെന്റീവ്, അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയിൽ ഒരു അവധി അനുവദിക്കുന്നതാണ്.

എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെയാണ് ഡ്രൈവിങ് ടെസ്റ്റിനും പിന്നീട് ഇന്റർവ്യൂവിനും വിളിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നിർബന്ധമായിരിക്കും. പരിശീലന കാലയളവിൽ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം.

സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്‌ഫോടനം; അന്വേഷണം

സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്‌ഫോടനം; അന്വേഷണം

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. സ്‌കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറ് പടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തില്‍.

വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ സൗജന്യ പരിശീലനം നേടാം

വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ സൗജന്യ പരിശീലനം നേടാം

വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധി (AI) മേഖലയിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) തിരുവനന്തപുരം നഗരത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

നിലവിലെ തൊഴിൽ വിപണിയിൽ ആവശ്യമായ ആധുനിക സാങ്കേതിക അറിവുകൾ വിദ്യാർത്ഥികൾക്ക് കൈവരിക്കാനാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. അവസാനവർഷ ബിരുദവും ബിരുദാന്തരവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് അപേക്ഷിക്കാം. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും നിർമ്മിത ബുദ്ധി അടിസ്ഥാനത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14 ആണ്. ജനുവരി 16 ന് ആണ് ക്ലാസ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8129816664 എന്ന നമ്പറിലും ഇ- മെയിൽ: kittstraining@gmail.com എന്ന വിലാസത്തിലുമായി ബന്ധപ്പെടാം.

“നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

“നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായരുടെ “നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം ജനു: 8 ന് കൊല്ലമ്പുഴ കോയിയ്ക്കൽ കൊട്ടാര കവാടത്തിൽ വച്ച് പ്രകാശനം ചെയ്തു.

കൊല്ലമ്പുഴ – കോയിക്കൽ പ്രദേശം പശ്ചാത്തലമാക്കി പ്രഭാത സഞ്ചാര അനുഭവങ്ങൾ ഹാസ്യാത്മകമായും ഉദ്വേഗം നിലനിർത്തിയും രചിക്കപ്പെട്ട ഈ പ്രസ്തുത സമാഹാരം, പ്രഭാത സഞ്ചാര സുഹൃത്തുകളായ ശ്രീനിവാസൻ പിള്ള, ശശിധരൻ നായർ, രവികുമാർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.

ഇംഗ്ലീഷിലും മലയാളത്തിലുമായി ബാലചന്ദ്രൻ നായരുടെ കവിതകളും കഥകളും ഉൾപ്പെടുത്തി ലോകമെമ്പാടുനിന്നും പ്രസിദ്ധീകരിച്ചവയിൽ 100-ാമത്തെ സമാഹാരം എന്ന പ്രത്യേകതയും ” നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” ക്ക് അവകാശപ്പെട്ടതാണ്.

അച്ഛനെതിരെ പരാതി നല്‍കാനെത്തി, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

അച്ഛനെതിരെ പരാതി നല്‍കാനെത്തി, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പരാതി നല്‍കാനെത്തി തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പൂജപ്പുര സ്വദേശി അമല്‍ സുരേഷാണ് പൊലീസിന്റെ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.

പൊലീസ് പറയുന്നതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് വെച്ച ശേഷം താക്കോല്‍ എടുക്കാതെയാണ് എത്തിയത്. ബൈക്കില്‍ ഇദ്ദേഹത്തിന്റെ ബാഗും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കണ്ടില്ല. തുടര്‍ന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അമല്‍ വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്.

പരാതിയുടെ അടിസ്ഥാനത്തില്‍, കന്റോണ്‍മെന്റ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 303(2) പ്രകാരം അമലിനെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി മാനവീയം വീഥിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അച്ഛനെതിരെ പരാതി നല്‍കാനാണ് ഇയാള്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തന്റെ പരാതി സ്വീകരിക്കാത്തതിനാലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അമല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.