by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ചതായി റിപ്പോര്‍ട്ട്. സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി രണ്ട് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഇറാന്റെ നടപടി സഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ഗൗരവമേറിയതാണ്. ഇന്നലെ, ഇറാന്‍ ആക്രമിച്ച ബഹ്റൈന്‍ താവളത്തില്‍ തങ്ങളുടെ 300 സൈനികര്‍ ഉണ്ടായിരുന്നു. മിസൈലുകളും ഡ്രോണുകളും പതിച്ച സ്ഥലത്തുനിന്ന് ഏതാനും നൂറ് വാര അകലെയായിരുന്നു അവര്‍ എന്നും യു കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.
ഇറാന് എതിരായ സൈനിക നടപടികള്‍ക്ക് മേഖലയിലെ ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയച്ചതിന് പിന്നാലെയാണ് സൈപ്രസിലെ ആക്രണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആക്രമണത്തില്‍ യുകെ പങ്കെടുക്കില്ല. ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വിഡിയോ സന്ദേശത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളിലും പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Mar 2, 2026 | Latest News, കേരളം
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്.
ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്.
കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ചയിലായി.


by Midhun HP News | Mar 2, 2026 | Latest News, കേരളം
തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം നടന്നത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇയാൾ ഉൾകാട്ടിലേക്ക് പോയത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.
ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.
by Midhun HP News | Mar 2, 2026 | Latest News, കേരളം
ടെഹ്റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി.
ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇറാനില്‍ നിന്നും ഇസ്രയേലിലേക്കും ആക്രമണം തുടരുകയാണ്. ഇറാനില്‍ നിന്നും തൊടുത്ത റോക്കറ്റ് ജറുസലേമിലും പതിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ബി2 ബോംബര്‍ പോര്‍വിമാനം ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു. ആക്രമണത്തിന് 2000 പൗണ്ട് ബോംബ് പ്രയോഗിച്ചെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.
മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ എംബസി യുഎഇ അടച്ചുപൂട്ടി.അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
അമേരിക്കയുടെ പടുകൂറ്റൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി കോർ (ഐആർജിസി) വ്യക്തമാക്കി. അതേസമയം ഐആർജിസിയുടെ അവകാശവാദം അമേരിക്ക തള്ളി. പച്ചക്കള്ളമാണ് ഇറാൻ പ്രചരിപ്പിക്കുന്നത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
by Midhun HP News | Mar 2, 2026 | Latest News, കേരളം
ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളില്‍ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
by Midhun HP News | Mar 1, 2026 | Latest News, കായികം
കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവിന്റെ (50 പന്തില്‍ പുറത്താവാതെ 97) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ADVERTISEMENT
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ ഇന്ത്യക്ക് അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) – സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മ (15 പന്തില്‍ 27) – സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു – ശിവം ദുബെ (4 പന്തില്‍ 8) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് (33 പന്തില്‍ 32) – ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. 53 പന്തുകള്‍ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
Recent Comments