ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷകത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുംവരെ സമരപരിപാടികള്‍ തുടരാനാണ് സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം. ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പ്രക്ഷോഭരംഗത്തുണ്ട്. കര്‍ഷക സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്‌ഐടി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്ന് തന്ത്രിമാര്‍ അറിയിച്ചു.

ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവര്‍ത്തനങ്ങളോ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിക്കുന്നത്. ഇതൊന്നും തന്ത്രിമാര്‍ തീരുമാനിച്ച് ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നതല്ല. ആചാരപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പങ്ങളും സ്വര്‍ണം പൂശാനും, വാതില്‍ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിരന്തരം വരുന്നയാള്‍, നേരത്തെ കീഴ് ശാന്തിയായി ജോലി ചെയ്ത ആള്‍, ബംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തയാള്‍ എന്നീ നിലകളിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളത്. അതിനപ്പുറം മറ്റു ബന്ധങ്ങളോ, സാമ്പത്തിക ഇടപാടുകളോ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇല്ലെന്നും തന്ത്രിമാര്‍ അറിയിച്ചു. മഹസ്സര്‍ എഴുതി തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും, നയപരമായ കാര്യങ്ങളിലൊന്നും തന്ത്രിമാര്‍ ഇടപെടാറില്ലെന്നും കണ്ഠര് രാജീവരും കണ്ഠര് മോഹനരും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), ഡി സുധീഷ് കുമാർ (ശബരിമലയിലെ മുൻ എക്സിക്യുട്ടീവ് ഓഫീസർ), കെ എസ് ബൈജു (മുൻ തിരുവാഭരണം കമ്മീഷണർ), എൻ വാസു (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറും), എ പത്മകുമാർ (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് എസ്ഐടിയുടെ അന്വേഷണം പുരോ​ഗമിക്കുന്നത്.

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കുറ്റപത്രം

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കുറ്റപത്രം

കോഴിക്കോട്: പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളായ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

കേസിലെ 11, 12 പ്രതികള്‍ പൊലീസ് ഡ്രൈവര്‍മാരാണ്. ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിര്‍ത്തിയും രണ്ടും മൂന്നും പ്രതികള്‍ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായി നിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികള്‍ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്‌തെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ബിന്ദു, കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പൊലീസുകാരും ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. കേസിലെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേര്‍ന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നത്.

പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം തുറക്കും; ഇടപ്പള്ളി-മൂത്തകുന്നം പാത 70 ശതമാനം പൂര്‍ത്തിയായി

പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം തുറക്കും; ഇടപ്പള്ളി-മൂത്തകുന്നം പാത 70 ശതമാനം പൂര്‍ത്തിയായി

കൊച്ചി: ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി, എന്‍എച്ച് 66ലെ പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 കിലോമീറ്റര്‍ ദൂരം വരുന്ന ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏഴ് പ്രധാന പാലങ്ങളില്‍ ആദ്യ പാലത്തിലൂടെയാണ് അടുത്തയാഴ്ച മുതല്‍ വാഹനങ്ങള്‍ കടത്തിവിടുക. പഴയ പാലത്തിലൂടെ ഇരു ദിശകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഓടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകും.

1.03 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണം 604 ദിവസങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. 100 കോടി രൂപ ചെലവിലാണ് പാലം പണിതത്. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത് ഓറിയന്റല്‍ സ്ട്രക്ചറല്‍ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. എട്ട് പാന്‍ ടില്‍റ്റ് സൂം കാമറകള്‍ അധിക സുരക്ഷാ നടപടിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരശ്ചീനമായും ലംബമായും സൂം ഇന്‍ അല്ലെങ്കില്‍ സൂം ഔട്ടും റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ കാമറ ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

പാലത്തിന്റെ രൂപകല്‍പ്പനയില്‍ ബാലന്‍സ്ഡ് കാന്റിലിവര്‍ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്ന പെരിയാറിന് മുകളിലുള്ള അതിന്റെ സ്ഥാനം അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനമാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

‘മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോട്ടുകളുടെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കാന്‍ ആവശ്യമായ പ്രത്യേക ലംബവും തിരശ്ചീനവുമായ ക്ലിയറന്‍സ് കാരണം ഞങ്ങള്‍ സന്തുലിത കാന്റിലിവര്‍ രീതിയാണ് തെരഞ്ഞെടുത്തത്’- നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2001 ജനുവരി 16 ന് ഉദ്ഘാടനം ചെയ്ത പഴയ വരാപ്പുഴ പാലം, കേരളത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ സന്തുലിത കാന്റിലിവര്‍ പാലമായിരുന്നു. ‘പുതിയ പാലം ഗതാഗതം സുഗമമാക്കുകയും യാത്രക്കാര്‍ക്ക് മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകള്‍ നല്‍കുകയും ചെയ്യും,’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാധാരണ പാലങ്ങളെ അപേക്ഷിച്ച് 50 മീറ്ററില്‍ കൂടുതലുള്ള സ്പാനുകള്‍ക്ക് അനുയോജ്യമായ ഒരു നിര്‍മ്മാണ സാങ്കേതികവിദ്യയാണ് സന്തുലിത കാന്റിലിവര്‍ രീതി. പുതിയ പാലത്തിന് ആകെ 26 സ്പാനുകള്‍ ഉണ്ട്. ഇടപ്പള്ളി-മൂത്തകുന്നം എന്‍എച്ച് 66 പാത ആറ് വരി പാതയാക്കി വീതികൂട്ടുന്നതിനുള്ള 1,618 കോടി രൂപയുടെ പദ്ധതിയുടെ ഏകദേശം 70 ശതമാനം പൂര്‍ത്തിയായതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ ശ്രമത്തിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം. ഒരു റെയില്‍വേ മേല്‍പ്പാലം (ആര്‍ഒബി), നാല് ഫ്‌ലൈഓവറുകള്‍, ഏഴ് പ്രധാന പാലങ്ങള്‍ (വരാപ്പുഴ പാലം ഉള്‍പ്പെടെ), എട്ട് ചെറിയ പാലങ്ങള്‍, വിവിധ വാഹന, കാല്‍നട അണ്ടര്‍പാസുകള്‍ എന്നിവയുടെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു.

‘അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്’; ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

‘അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്’; ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

കൊച്ചി: 2008 ഐപിഎല്‍ സീസണില്‍ ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയത്. തന്നെ തല്ലിയ ഹര്‍ഭജന്‍ സിങ്ങിന് എന്തുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ മറുപടി നല്‍കിയില്ലെന്ന കാരണവും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു ശ്രീാന്തിന്റെ പ്രതികരണം.

ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുള്ള വിവാദ വിഡിയോ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്തിടെ പുറത്തുവിട്ടിരുന്നു. അന്ന് ഹര്‍ഭജന്‍ സിങ്ങിനോട് പ്രതികാരം ചെയ്യാന്‍ പോയിരുന്നെങ്കില്‍ മറ്റ് മലയാളി താരങ്ങളുടെയും കരിയറിനെ അതു ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.

‘ഇത്രയും അഗ്രെഷന്‍ കാണിക്കുന്ന താരമായിട്ടു പോലും എന്തുകൊണ്ട് ഹര്‍ഭജന്‍ സിങ്ങിനെ തല്ലിയില്ലെന്നാണു പല മലയാളികളും എന്നോടു ചോദിക്കുന്നത്. ഗ്രൗണ്ടില്‍വച്ചു തന്നെ തിരിച്ചടിക്കണമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ ഒരിക്കലും കളിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ന് കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര വലിയ സ്വാധീനമൊന്നുമില്ല, കേരളത്തില്‍നിന്ന് ഞാന്‍ മാത്രമാണ് അപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്.’ ശ്രീശാന്ത് പറഞ്ഞു.

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദര്‍ശന നിയന്ത്രണം ഉണ്ടാകും.

ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.