ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിങ്കളാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

പ്രസിഡന്റ് അറിയാതെ അജന്‍ഡ തീരുമാനിക്കില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ല. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.

പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യമൊരുക്കും. വാജിവാഹനം തുടങ്ങി മുന്‍പുള്ള മറ്റു വിഷയങ്ങള്‍ അറിയില്ലെന്നും കെ ജയകുമാര്‍ പ്രതികരിച്ചു.

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 11,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പ്രഥമ വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

പ്രഥമ വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

കൊളംബോ: വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യക്ക് കിരീടം. കൊളംബോയിലെ പി സാറ നോവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി ലക്ഷ്യത്തിലെത്തിലെത്തി. പുറത്താകാതെ 44 റണ്‍സ് നേടിയ പ്രാഹുല്‍ സരേന്‍ ആണ് ഇന്ത്യയുടെ വിജയശില്പി.

ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. കര്‍ണാടകം സ്വദേശിയായ ദീപിക ടിസിയാണ് ഇന്ത്യന്‍ ടീമിന്റെ നായിക.

സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറുഭാഗത്ത് നേപ്പാളിനു പാകിസ്ഥാനായിരുന്നു എതിരാളികള്‍. ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ഒരുതരം കിലുങ്ങുന്ന പ്ലാസ്റ്റിക് ബോളുകളാണ്. കളിക്കാരെ ബി 1 ബി 2 ബി 3 എന്ന മൂന്ന് ക്യാറ്റഗറികളിലാണ് തിരിച്ചിരിക്കുന്നത്. ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ റൗണ്ട് റോബിന്‍ രീതിയിലാണ് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കുന്നത്. അഞ്ചു ജയങ്ങളോടെ സെമിയിലേക്ക് ആദ്യം യോഗ്യത നേടിയത് ഇന്ത്യയായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 600 റണ്‍സിലധികം സ്‌കോര്‍ ചെയ്ത പാകിസ്ഥാന്റെ മെഹ്റീന്‍ അലിയാണ് ടൂര്‍ണമെന്റിലെ മികച്ച താരം.

യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട്ടിൽ താമസിക്കുന്ന വിമലാഭവൻ ജിബിൻ (35) ആണ് അറസ്റ്റിലായത്.സംഭവം നവംബർ 16-നു രാത്രി പത്ത് മണിയോടെയായിരുന്നു. യുവതി പുറത്തുപോയ ശേഷം വീട്ടിലേയ്ക്ക് യൂബർ ആട്ടോറിക്ഷ വഴിയാണ് മടങ്ങിയത്. ആ യാത്രയുടെ ഡ്രൈവറായിരുന്നു ജിബിൻ. വീടിന് സമീപം ഇറങ്ങിയ യുവതി ഡ്രൈവറിന് പണം നൽകി വീട്ടിലേക്ക് നടന്നു.

അതിനുശേഷം യുവതിയെ ഒളിച്ചുപിന്തുടർന്ന ജിബിൻ മുറ്റത്ത് കയറി ഒളിച്ചിരിക്കുകയായിരുന്നു.സ്ത്രീ കുളിക്കാനായി ശുചിമുറിയിൽ കയറുന്നതിനിടെ ജിബിൻ ബാത്ത്‌റൂമിന്റെ വെൻറിലേഷനിലൂടെ മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി. തല തോർത്തുന്നതിനിടെ വെൻറിലേഷനിലൂടെ മൊബൈൽ ഫോണിനെയാണ് യുവതി ശ്രദ്ധിച്ചത്. അവർ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജിബിനെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് വീട്ടിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരത്ത് വീട്ടിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സംഭവം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാരടക്കം ഓടിയെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.

രോഹിത്തും കോലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും.

പരിക്കേറ്റതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. 2022 നും 2023 നും ഇടയില്‍ 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഗില്ലിന് കഴുത്തിനാണ് പരിക്കേറ്റത്. നവംബര്‍ 30 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരെ ടീമിനെ നയിച്ച രോഹിത് ശര്‍മയെ മാറ്റിയാണ് ഗില്ലിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്. ഏകദിനത്തിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.

പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30 ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 3 നും 6 നും റായ്പൂരിലും വിശാഖപട്ടണത്തും നടക്കും. മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. വിശ്രമം നല്‍കിയ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്.

ടീം

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് , വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറല്‍