by Midhun HP News | Nov 22, 2025 | Latest News, കേരളം
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്.
ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തില്‍ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പള്ളം സ്വദേശിയുടേയും ആറ്റൂര്‍ സ്വദേശിനിയുടെയും വിവാഹം ഓഡിറ്റോറിയത്തില്‍ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങള്‍ മൂലം റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്നായിരുന്നു സംഭവം.
റോഡിലൂടെ വന്നിരുന്ന ടിപ്പര്‍ ഹോണ്‍ മുഴക്കുകയും ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിവാഹത്തിനു വന്ന ആളുകള്‍ ചേര്‍ന്ന് ടിപ്പര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ചവരെ തടയുകയുകയുമായിരുന്നു. പിന്നാലെ കല്ലേറും ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെറുതുരുത്തി പൊലീസെത്തി ലാത്തിവീശി. പൊലീസുകാര്‍ക്കും പരിക്കുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയില്‍ പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം.
മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകന്‍ രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ത്ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയില്‍ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടമ്മ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വീട്ടമ്മ അലറി വിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ മംഗലപുരം പൊലീസില്‍ പരാതി നല്‍കി. കേസ് എടുത്തതോടെ രാജു ഒളിവില്‍ പോയെന്നാണ് വിവരം.


by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ യുവതവരം വൈഭവ് സൂര്യവംശിയെ ഇറക്കാതിരുന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു.
സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.
വൈഭവ് പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബാറ്റിങ്ങിനിറക്കാതിരുന്നത്. ഡത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. സെമി ഫൈനലില്‍ വൈഭവ് 15 പന്തില്‍ 38 റണ്‍സെടുത്തിരുന്നു.
‘ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്.’ ജിതേഷ് ശര്‍മ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. സൂപ്പര്‍ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളി വിടുകയായിരുന്നു.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
നടി മീനാക്ഷി അനൂപിനെ പ്രശംസിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് മീനാക്ഷി നടത്തിയ പ്രതികരണത്തെ അഭിനന്ദിച്ചാണ് മന്ത്രിയെത്തിയത്. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം’- എന്ന മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും പ്രശംസയുമായെത്തിയത്. പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍’, എന്നായിരുന്നു കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടിയും മീനാക്ഷിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളേക്കുറിച്ച് മീനാക്ഷി നടത്തിയ പരാമർശങ്ങൾക്ക് ആശംസ അറിയിച്ചാണ് ശിവൻകുട്ടി എത്തിയത്. മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടുവെന്നും പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെയെന്നും നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു. അടുത്തിടെ ഒരു വാർത്താ ചാനലിലെ പരിപാടിയിലാണ് മീനാക്ഷി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പാഠപുസ്തകങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മീനാക്ഷി. മന്ത്രിയുടെ പോസ്റ്റിന് മീനാക്ഷിയും നന്ദി അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ശ്രദ്ധിച്ചതിലും കാര്യമുണ്ടെന്ന് കണ്ട് കൂടെ ചേർന്നതിനും അങ്ങേയ്ക്ക് ഹൃദയപൂർവ്വം നന്ദി എന്നാണ് മീനാക്ഷി കുറിച്ചത്.
കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതിൽ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.


by Midhun HP News | Nov 22, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം: ഒന്നാം സമ്മാനമായി 12 കോടി രൂപ നല്‍കുന്ന പൂജാ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് വിറ്റ JD 545542 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം അഞ്ചുപേര്‍ക്ക് JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പത്തുപേര്‍ക്കാണ് ലഭിച്ചത്. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം. ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപ വീതമാണ് ലഭിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് പ്രഖ്യാപനം നടത്തിയത്.
4th Prize Rs.5,00,000/- [5 Lakh]
JA 170839
JB 404255
JC 585262
JD 259802
JE 645037
5th Prize Rs.2,00,000/- [2 Lakh]
JA 855675
JB 688025
JC 297320
JD 380870
JE 587787
Consolation Prize Rs.1,00,000/-
JA 545542
JB 545542
JC 545542
JE 545542
ലോട്ടറി വകുപ്പില്‍ നിന്ന് പല നികുതി കിഴിച്ചാണ് സമ്മാനര്‍ഹന്റെ അക്കൗണ്ടിലേക്ക് തുക കൈമാറുക. തുക അക്കൗണ്ടിലെത്തിയാല്‍ ആദായ നികുതി നല്‍കേണ്ടത് സമ്മാനം അടിച്ചയാളുടെ ഉത്തരവാദിതമാണ്. 12 കോടി രൂപ പൂജ ബംപറടിച്ചാല്‍, സമ്മാനാര്‍ഹന് ഏജന്‍സി കമ്മീഷന്‍ കുറച്ച ശേഷമെ പണം ലഭിക്കുകയുള്ളൂ. 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. അതായത് 1.2 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും.
ബാക്കി 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കും. 3.24 കോടി രൂപയാണിത്. ഇതിന് ശേഷം 7.56 കോടി രൂപ സമ്മാനാര്‍ഹന്റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനാര്‍ഹന്‍ നേരിട്ട് അടയ്ക്കേണ്ടതാണ് ബാക്കി നികുതി.
50 ലക്ഷത്തിന് മുകളില്‍ വരുമാനുള്ളവര്‍ നികുതിക്ക് മുകളില്‍ സര്‍ചാര്‍ജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതല്‍ 2 കോടി വരെ 15%, തുടര്‍ന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഈ തുക ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സമ്മാനാര്‍ഹനാണ് നല്‍കേണ്ടത്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
തന്നെ കാണാനെത്തുന്ന ആരാധകരെ ചേർത്തു പിടിച്ച് വളരെ സ്നേഹത്തോടെ പെരുമാറുന്ന മോഹൻലാലിനെ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനെ തലമുറകളുടെ നായകനാക്കി നിർത്തുന്നതും ഈ ചേർത്തുനിർത്തലാണെന്നാണ് ആരാധക പക്ഷം. തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ‘ഇതാണോ മോഹൻലാൽ?’ എന്ന ചോദ്യവുമായി ലൊക്കേഷനിലേക്ക് എത്തിയ ഏലിക്കുട്ടി വല്യമ്മയും മോഹൻലാലും തമ്മിലുള്ള സംഭാഷണവും അടുത്തകാലത്ത് ഏറെ വൈറലായിരുന്നു.
ആത്മാർഥമായ സ്നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോട് മോഹൻലാൽ കാണിക്കുന്ന കരുതലിന്റെ മറ്റൊരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ദൃശ്യം 3 യുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണാനെത്തിയതായിരുന്നു എൺപതുകാരിയായ ഐമുറി മാടവന വീട്ടിൽ ലീലാമണിയമ്മ.
പെരുമ്പാവൂര് ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് ലീലാമണിയമ്മ പേരക്കുട്ടി ശ്യാംകൃഷ്ണയ്ക്കൊപ്പം ആണ് ദൃശ്യം 3 യുടെ ലൊക്കേഷനിലെത്തിയത്. വലിയ തിരക്കായിരുന്നു. അൾത്താരയ്ക്കുള്ളിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തേക്ക് ആരെയും കടത്തിവിടുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരൊക്കെ ദൂരെ നിന്ന് ലാലിനെ കണ്ട് മടങ്ങി. ലീലാമണിയമ്മ കാത്തിരുന്നു. ലാലിനെ കണ്ടിട്ടേ പോകൂ എന്ന് സിനിമാ പ്രവർത്തകരോട് പറഞ്ഞു. ഒടുവിൽ വൈകിട്ട് അഞ്ചു മണിയോടെ ‘ആരാധിക’ കാത്തിരിക്കുന്നതറിഞ്ഞ് മോഹൻലാൽ, ലീലാമണിയമ്മയുടെ അരികിലെത്തി. വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്നതിനിടെ ‘തൊട്ടോട്ടേ’ എന്ന് ആരാധിക ചോദിച്ചപ്പോൾ അദ്ദേഹം ചേർത്തുപിടിച്ചു.
ലാലിനെക്കുറിച്ചെഴുതിയ ഒരു പാട്ട് പാടിക്കേൾപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയക്കുറവുമൂലം സാധിച്ചില്ലെന്ന് ലീലാമണിയമ്മ പറഞ്ഞു. കടുത്ത മോഹൻലാൽ ആരാധികയായ ലീലാമണിയമ്മ ടിവിയിൽ വരുന്ന അദ്ദേഹത്തിന്റെ സിനിമകളെല്ലാം ആവർത്തിച്ചു കാണും.
ആറാം തമ്പുരാനാണ് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ സിനിമയെന്നും ലീലാമണിയമ്മ പറയുന്നു. അതേസമയം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിന്റെ ദൃശ്യം 3 ചിത്രീകരണം തൊടുപുഴയിലും കൊച്ചിയിലുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് മുൻപ് പറഞ്ഞിരുന്നു.


Recent Comments