കെഎസ്ഇബിയിൽ 5000 ലേറെ ഒഴിവുകൾ; മസ്‌ദൂർ ആകാൻ സ്ത്രീകൾക്കും അവസരം, പത്താം ക്ലാസ് ജയിക്കണം

കെഎസ്ഇബിയിൽ 5000 ലേറെ ഒഴിവുകൾ; മസ്‌ദൂർ ആകാൻ സ്ത്രീകൾക്കും അവസരം, പത്താം ക്ലാസ് ജയിക്കണം

കെ എസ് ഇ ബിയിൽ വർക്കർ (മസ്‌ദൂർ) തസ്തികയിൽ നിയമനം നേടുന്നതിന് ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം. ഇതുവരെ ഏഴാം ക്ലാസും സൈക്കിൾ ചവിട്ടാനുള്ള കഴിവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതോടെ പത്താം ക്ലാസ് പൂർത്തിയായവർക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയത്.

വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നതിന് ഇലക്ട്രിക്കൽ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം എന്നുള്ള നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വർക്കർ തസ്തികയിൽ ജോലിക്കായി അപേക്ഷിക്കാം.

സ്ത്രീകളുടെ മിനിമം ഉയരം 144.7 സെന്റീമീറ്റർ ആയിരിക്കണം. ഭിന്നശേഷിക്കാർക്കും നാല് ശതമാനം സംവരണം ഉണ്ടായിരിക്കും. എന്നാൽ ഇവർക്ക് പുറം ജോലികൾ ചെയ്യാനുള്ള ശാരീരികശേഷി വേണമെന്ന് പുതുക്കിയ നിബന്ധനകളിൽ പറയുന്നു.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കാരണം നിയമനം മുടങ്ങിയതോടെ വർക്കർമാരുടെ ക്ഷാമം കെ എസ് ഇ ബിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഏകദേശം 5000 ത്തിൽ അധികം വർക്കർമാരുടെ ഒഴിവുകൾ നിലവിലുണ്ട് എന്നാണ് കണക്കുകൾ. പുതിയ യോഗ്യത ബാധകമാക്കി ഒഴിവുകൾ ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തേക്കും.

അതെ സമയം വർക്കർമാർക്ക് ലൈൻമാരായി സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇവയുടെ വിധിക്ക് അനുസരിച്ചാലും നിയമനം സംബന്ധിച്ച് തുടർന്നും നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്ത് 24-ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/11/2025) മുതൽ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

വീണ്ടും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍

വീണ്ടും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍

ഡല്‍ഹി: നെഹ്‌റു- ഗാന്ധി കുടുംബത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസ്താവനകളുടെ അലയൊലികള്‍ മാറുംമുന്‍പ് വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സഹിതം ശശി തരൂര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്.

‘ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ആശയത്തിനായി ആവേശത്തോടെ പോരാടുക, എന്നാല്‍ അത് അവസാനിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ പൊതു താല്‍പ്പര്യങ്ങള്‍ക്കായി പരസ്പരം സംസാരിക്കാനും സഹകരിക്കാനും പഠിക്കണം. ഇന്ത്യയില്‍ ഇത് കൂടുതല്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പങ്ക് വഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.’-ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. വൈറ്റ് ഹൗസില്‍ മംദാനിയും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.

ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തെരഞ്ഞെടുപ്പില്‍ അതിരൂക്ഷ ആരോപണ പ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ട്രംപും മംദാനിയും പരസ്പരം ഉന്നയിച്ചിരുന്നത്. എന്നാല്‍ മേയറായി തെരഞ്ഞെടുക്കപ്പട്ട ശേഷം കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപൂര്‍ണമായിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് തരൂരിന്റെ കുറിപ്പ്. കോണ്‍ഗ്രസിനെതിരായ പരോക്ഷവിമര്‍ശനമായും കുറിപ്പിനെ ചിലര്‍ വിലയിരുത്തുന്നുണ്ട്. മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷ എന്ന് പറഞ്ഞ് മംദാനിയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ മംദാനി പ്രശംസ. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്കിന് നല്ല ഭാവി മേയര്‍ മംദാനിക്ക് കീഴില്‍ ഉണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ന്യൂയോര്‍ക്കിന്റെ വെല്ലുവിളികളും സാധ്യതകളും മനസിലാക്കിയ നേതാവാണ് മംദാനിയെന്നും പറഞ്ഞു. പല വിയോജിപ്പുകളുണ്ടെങ്കിലും യോജിക്കാവുന്ന നിരവധി മേഖലകളുണ്ട്. മംദാനി മുന്നോട്ടുവച്ച ആശയങ്ങള്‍ തന്റെത് കൂടിയാണെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘സുഖകരമായ’ അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം കൂടിക്കാഴ്ച നീണ്ടു. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് പറഞ്ഞു.

വീണ്ടും ഒരേ ​ഗ്രൂപ്പിൽ! ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഫെബ്രുവരി 15ന്

വീണ്ടും ഒരേ ​ഗ്രൂപ്പിൽ! ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഫെബ്രുവരി 15ന്

മുംബൈ: അടുത്ത വര്‍ഷം അരങ്ങേറുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍. 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളെ നാല് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകളാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍.

ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യുഎസ്എ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മൂന്നാം ഗ്രൂപ്പിനെ മരണ ഗ്രൂപ്പെന്നു വിശേഷിപ്പിക്കാം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.

2026 ഫെബ്രുവരി ഏഴ് മുതലാണ് ടി20 ലോകകപ്പ്. ഫൈനല്‍ പോരാട്ടം മാര്‍ച്ച് എട്ടിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് നിലവില്‍ ഫൈനലിനു വേദിയായി തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഫൈനലിലെത്തുകയാണെങ്കില്‍ മാത്രം വേദി മാറും.

യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ പോരിനു തുടക്കമാകുന്നത്. പാകിസ്ഥാനുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം ഫെബ്രുവരി 15നു അരങ്ങേറും. കൊളംബോയിലായിരിക്കും ഈ പോരാട്ടം.

ഗ്രൂപ്പ് 1: ഇന്ത്യ, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യുഎസ്എ

ഗ്രൂപ്പ് 2: ശ്രീലങ്ക, ഓസ്‌ട്രേലിയ, സിംബാബ്‌വെ, അയര്‍ലന്‍ഡ്, ഒമാന്‍.

ഗ്രൂപ്പ് 3: ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി.

ഗ്രൂപ്പ് 4: ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, കാനഡ.

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായത്.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ തുടക്കം. ദമ്പതിമാരില്‍ ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്.

ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂര്‍ത്തിയായാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്‍കി. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.

എന്നാല്‍ പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ബന്ധു മുഖേന ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.