by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
പാലക്കാട് : സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് മരുതറോഡിലാണ് സംഭവം. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഞയാറാഴ്ച രാവിലെ ചായ കുടിച്ചതിന് ശേഷം ശിവൻ വീട്ടില്‍ നിന്ന് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.
ഇന്ന് രാവിലെ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കരയ്ക്ക് എത്തിച്ച മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വര്‍ക്കല, അയിരൂര്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ഈ സ്റ്റേഷന്‍ പരിധികളില്‍ ഏതെങ്കിലും മിസിങ് കേസുകള്‍ ഉണ്ടോ എന്നതടക്കം അന്വേഷിക്കുകയാണ് പൊലീസ്. മരിച്ചത് ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. വരുന്ന 24 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും ചക്രവാതചുഴിസ്ഥിതി ചെയ്യുന്നുണ്ട്.
നിലവില്‍, കേരളത്തില്‍ നവംബര്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിമുക്തഭടന്മാരുടെയും സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പ് സ്കീം (PMSS)-ന്റെ 2025-26 അധ്യയനവർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
മെഡിക്കൽ, എൻജിനീയറിങ് നഴ്സിങ്, ഫാർമസി, എം.ബി.എ, ബി.ബി.എ, ബി.എസ്.സി, ഐ.ടി. കോഴ്സുകൾ തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ serviceonline.gov.in/kerala എന്ന പോർട്ടലിലൂടെ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ അപ്‌ലോഡ് ചെയ്ത പ്രിന്റ് ഔട്ട് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ കൂടുതൽ മാർക്ക് നേടിയവർക്കും യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി സമീപ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ നിന്നും ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള സംസ്ഥാനത്തെ ഹോമിയോപ്പതി പ്രാക്ടീഷണർമാർ ജനുവരി 31നകം അവരുടെ വിശദാംശങ്ങൾ ഓൺലൈനായി സമർപ്പിക്കണം. പേര്, രജിസ്ട്രേഷൻ നമ്പർ, പ്രവർത്തിക്കുന്ന ജില്ല, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റിൽ അപ്‌ലോഡ് ചെയ്യണം.
ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതുവരെ കൈപ്പറ്റാത്ത രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ഡോക്ടർമാർ ഉടൻ അപേക്ഷിക്കണമെന്നും, വൈകിയാൽ റജിസ്ട്രേഷൻ റദ്ദാക്കപ്പെടാനിടയുണ്ടെന്ന് കൗൺസിൽ അറിയിച്ചു.
ഈ നടപടികൾ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്റ്റീഷണേഴ്‌സ് ആക്ട് , 2021 പ്രകാരം നടപ്പാക്കുന്നതാണെന്നും, രജിസ്ട്രേഷൻ ഇല്ലാതെ മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
രജിസ്ട്രേഷൻ സ്ഥിരീകരണം, സർട്ടിഫിക്കറ്റ് പരിശോധന, വ്യാജ സർട്ടിഫിക്കറ്റുകൾ തടയൽ എന്നിവയാണ് ഈ സംവിധാനം ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് medicalcouncil.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.


by Midhun HP News | Nov 22, 2025 | Latest News, കേരളം
ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.
വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്’ ജി. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജി. സുധാകരന്‍. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി ജി. സുധാകരനെ പുകഴ്ത്തിയിരുന്നു. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ ജി.സുധാകരനെ പുകഴ്ത്തിയത്.ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്.


Recent Comments